Tuesday, March 22, 2016

വിശ്വമാനവികതയുടെ വിശ്വാസദര്‍ശനം | സി പി ഉമർ സുല്ലമി


മനുഷ്യനിര്‍മിതമായ ഒരു ഫാക്റ്ററിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ബ്രാന്റഡ് ഉത്പന്നങ്ങള്‍ എല്ലാം ഒരേ രീതിയിലായിരിക്കും. എന്നാല്‍ ഈ പ്രപഞ്ചത്തില്‍ അതിന്റെ സ്രഷ്ടാവ് ഉത്പാദിച്ച വസ്തുക്കളൊന്നും ഒരുപോലെയല്ല. ഏറ്റവു ഉത്കൃഷ്ടസൃഷ്ടിയായ മനുഷ്യന്‍ വിശേഷിച്ചും. വലുപ്പം, നിറം, തൂക്കം, കഴിവുകള്‍, പ്രതിഭകള്‍, അഭിരുചികള്‍ തുടങ്ങി ഓരോ കാര്യത്തിലും മനുഷ്യന്‍ പ്രതിജനഭിന്നമാണ്. ഇത് യാദൃഛികതയല്ല. സ്രഷ്ടാവിന്റെ നിശ്ചയമാണ്. ഈ വൈവിധ്യത്തില്‍ ഏറെ വൈരുധ്യങ്ങളും കാണാം. പണിക്കാരന്‍-പണക്കാരന്‍, അടിമ-ഉടമ, ശക്തന്‍-ദുര്‍ബലന്‍, സമര്‍ഥന്‍-പോഴന്‍, രോഗി-അരോഗദൃഢഗാത്രന്‍, സ്ത്രീ-പുരുഷന്‍, പരിഷ്‌കൃതര്‍-അപരിഷ്‌കൃതര്‍, രാജാവ്-പ്രജ എന്നിങ്ങനെ ഭിന്നവിരുദ്ധ ചേരികളിലായിട്ടാണ് മനുഷ്യസമൂഹത്തിന്റെ നിലനില്പ്. ഇതെല്ലാം ചേര്‍ന്ന സാകല്യമാണ് സമൂഹം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ. ചരിത്രത്തിന്റെ ഏതു ദശാസന്ധികള്‍ പരിശോധിച്ചാലും സമൂഹത്തില്‍ കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്, ശക്തന്‍ ദുര്‍ബലനെ കീഴ്‌പ്പെടുത്തി ജീവുക്കുന്നു എന്നത്. ഈ ഭിന്നദ്വന്ദ്വത്തില്‍ ഒന്ന് പ്രഭാവം കാണിക്കുകയും മറ്റേത് പാര്‍ശ്വത്കരിക്കപ്പെടുകയും ചെയ്യുന്നു. 'മനുഷ്യരെല്ലാം ഒന്നുപോലെയാവുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും വന്നിട്ടില്ല വരികയുമില്ല'.

ഓരോ മനുഷ്യനും തന്റെ കുറവുകളും മികവുകളും നിലനില്‍ക്കെത്തന്നെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ഏറ്റവും ദുര്‍ബല കണ്ണിയാണ് ചങ്ങലയുടെ യഥാര്‍ഥ ബലം എന്നു പറഞ്ഞതുപോലെ ഒരു വിഭാഗം ഏറെ പിന്നാക്കം നിന്നാല്‍ ആ സമൂഹം വികസിതമായി കണക്കാക്കാവതല്ല. നിറം, ഭാഷ, തറവാട്, തൊഴില്‍ തുടങ്ങിയ പല തലങ്ങളിലും സമൂഹത്തില്‍ ഉച്ചനീചത്വങ്ങള്‍ നിലനില്ക്കുന്നു. ജാതീയത, വര്‍ണവെറി, അടിമത്തം, ഐത്തസങ്കല്‍പം, സാമ്പത്തിക പരാധീനത തുടങ്ങിയവയെല്ലാം മനുഷ്യര്‍ അധമത്വത്തില്‍ നിലനില്‍ക്കാന്‍ കാരണമായ സംഗതികളാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ നീങ്ങാന്‍ പ്രബല വിഭാഗങ്ങള്‍ ശ്രമിക്കുക എന്നത് സമൂഹത്തിന്റെ എക്കാലത്തെയും അവസ്ഥയാണ്. വര്‍ത്തമാനകാല ലോകവും നമ്മുടെ ഭാരതവും ഇതില്‍ നിന്നൊഴിവല്ല. വിവേചനത്തിന്റെയും അരികുവത്കരണത്തിന്റെയും ഇരകളായി നെല്‍സന്‍ മണ്ഡേല മുതല്‍ രോഹിത് വെമൂല വരെ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഇവ്വിധം വൈവിധ്യമാര്‍ന്ന മനുഷ്യകുലത്തെ ഒന്നായിക്കാണാനും ഒരുപോലെ കൈകാര്യം ചെയ്യാനുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഒരു തരത്തിലുള്ള ഉച്ചനീചത്വങ്ങളുമില്ലാത്ത നീതിനിഷ്ഠമായ ഉത്തമസമൂഹസൃഷ്ടിയാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. എന്നാല്‍ ഒരു വ്യത്യാസവും അംഗീകരിക്കാത്ത കൃത്രിമമായ ഏകതാനതയോ നിര്‍ബന്ധിത സ്ഥിതി സമത്വമോ നടപ്പില്ലതാ നും. എല്ലാ വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കെത്തന്നെ മാനവികതയ്ക്ക് വില കല്‍പിക്കുന്ന തരത്തില്‍ സമൂഹക്രമം കെട്ടിപ്പടുക്കാനാവശ്യമായ വിശ്വ മാനവികതയുടെ വിശ്വാസദര്‍ശനമാണിസ്‌ലാം. ഇസ്‌ലാം മനുഷ്യനെ കാണുന്നത് രണ്ടു 'വ്യൂപോയന്റില്‍' നിന്നുകൊണ്ടാണ്. ഒന്ന്, എല്ലാ മനുഷ്യരും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്. രണ്ട്, എല്ലാ മനുഷ്യരും ഒരുമ്മയുടെയും അച്ഛന്റെയും മക്കളാണ്. 23വര്‍ഷം കൊണ്ട് മുഹമ്മദ് നബി അറേബ്യയില്‍ വരുത്തിയ പരിവര്‍ത്തനവും വാര്‍ത്തെടുത്ത ഉത്തമസമൂഹവും ഈ വിശ്വാസദര്‍ശനത്തിലൂന്നി നിന്ന വിശ്വാസസഹോദര്യത്തിന്റെ പരിണതിയായിരുന്നു.

മുഹമ്മദ് നബി(സ) വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശവുമായി ഇസ്‌ലാമിക പ്രബോധനത്തിനറിങ്ങിത്തിരിക്കുമ്പോള്‍ സകലമാന ഉച്ചനീചത്വങ്ങളും അതില്‍ നിന്നുത്ഭൂതമാകുന്ന അടിച്ചമര്‍ത്തലും ചൂഷണങ്ങളും നിലനില്‍ക്കുന്ന കാലമായിരുന്നു. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കിവയ്ക്കുകയും അടിമകളെ നാല്ക്കാലികളെപ്പോലെ പരിഗണിക്കുകയും ചെയ്തിരുന്നവരിലേക്ക് മനുഷ്യത്വത്തിന്റെ വിലയും അടിമത്തത്തിന്റെ പ്രയാസങ്ങളും ബോധ്യപ്പെടുത്തി അടിമമോചനത്തിലേക്ക് ആ സമൂഹത്തെ മുഹമ്മദ്‌നബി(സ) നയിച്ചു. ഗോത്രഭരണം നിലനിന്നിരുന്ന അറേബ്യയില്‍ കുടുംബ മഹിമയുടെ ആഢ്യത്വം നിലനില്ക്കുകയും ഈ രംഗത്തെ താന്‍ പോരിമയ്ക്കുവേണ്ടി നിത്യവും സംഘട്ടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ വംശത്തിന്റെ പേരില്‍ യാതൊരു പോരിശയുമില്ല എന്നു ബോധ്യപ്പെടുത്തിയെടുത്തു. ഗോത്രപ്പെരുമ മാത്രമല്ല അറബ് ദേശീയയുടെ പേരിലും ഇതരരെ ഇകഴ്ത്തിയിരുന്നവരോട് പ്രവാചകന്‍ പ്രഖ്യാപിച്ച് അറബിക്ക് അനറബിയേക്കാള്‍ മഹത്വമില്ല . വെളുത്തവന് കറുത്തവനേക്കാള്‍ ശ്രേഷ്ഠതയില്ല. സൂക്ഷ്മത പുലര്‍ത്തുന്ന ഭക്തജനങ്ങള്‍ക്ക് മാത്രമേ ദൈവത്തിങ്കല്‍ മഹത്വവും മാന്യതയുമുള്ളൂ എന്നായിരുന്നു. ഏതുകാലത്തും അടിച്ചമര്‍ത്തപ്പെട്ട ആ വിഭാഗമാണ് സ്ത്രീകള്‍. പ്രതൃത്യായുള്ള 'അബലത'യും സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട് പിന്‍തള്ളപ്പെട്ടവരാണ് സ്ത്രീകള്‍. സമൂഹത്തിന്റെ അര്‍ധഭാഗമാണ് സ്ത്രീകളെന്നും അവര്‍ക്ക് ബാധ്യതപോലെ അവകാശവും പുരുഷനെപ്പോലെ സ്വാതന്ത്ര്യവും ഉണ്ടെന്നും പ്രവാചകന്‍ ബോധ്യപ്പെടുത്തി. അല്ലാഹു നിശ്ചയിച്ച ചില നിയന്ത്രണങ്ങളോടെ സ്ത്രീകളെ മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഘടകമാക്കിയത് ഇസ്‌ലാമാണ്.

ഫറോവ, ഹാമാന്‍, നംറൂദ് തുടങ്ങിയ രാജാക്കന്മാരുടെ ഭരണകൂട ഭീകരതകളും ജാലൂത്തിന്റെ കീരാതത്വവും ചരിത്രത്തില്‍ നിന്നെടുത്ത് പഠിപ്പിച്ച വിശുദ്ധ ക്വുര്‍ആനും നബിചര്യയും ഭരണാധികാരിയും ഭരണീയരും എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായി പഠിപ്പിച്ചു. പ്രവാചകന്‍ ഭരണം നടത്തി മാതൃക കാണിച്ചു. പ്രവാചകന്റെ അനുചരന്മാര്‍ ഭരണാധികാരികളായിത്തീര്‍ന്നപ്പോള്‍ ലോകത്തിനു മുന്നില്‍ എന്നും മാതൃകയും നീതിയുടെ നിറകുടവുമായിവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. നാഗരികതയില്‍ ജീവിക്കുന്നവര്‍ ഉന്നതരും വിദൂര ഗ്രാമീണരായ 'നാടന്‍മാര്‍' രണ്ടാം തരമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും ചരിത്രത്തില്‍ വായിച്ചെടുക്കാം. നബി(സ) ഉന്നതരും നാഗരികരെന്നും കരുതപ്പെട്ട ഖുറൈശികളോടും അക്കാലത്തെ ആദിവാസികളായിരുന്ന അഅ്‌റാബികളോടും പെരുമാറിയത് ഒരേ നീതി ബോധത്തോടെയായിരുന്നു.

ഇങ്ങനെ ഒരു സമൂഹത്തെ ആമൂലാഗ്രം പരിവര്‍ത്തിപ്പിച്ചെടുത്ത, ചരിത്രത്തില്‍ തുല്യതയില്ലാത്ത, മഹാ ദൗത്യമായിരുന്നു മുഹമ്മദ് നബിയുടെ ജീവിതം. ഇത് ഒരു സുപ്രഭാതത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് നേടിയെടുത്തതല്ല. അധികാരം കൈവന്നപ്പോള്‍ ചെങ്കോലും പട്ടാളവും ഉപയോഗിച്ച് സാധിച്ചെടുത്തതുമല്ല. മനുഷ്യന്റെ മനസ്സിനെ വിശ്വാസ ദര്‍ശനം കൊണ്ട് ഊതിക്കാച്ചിയെടുത്തുകൊണ്ട് എല്ലാവരും തുല്യരാണ് എന്ന ബോധം വളര്‍ത്തിയെടുത്തതാണ്. മനുഷ്യന്‍ എത്ര ഉന്നതനായാലും അല്ലാഹുവിന്റെ മുന്നില്‍ നിസ്സാരനാണ്. ഏതെങ്കിലും തരത്തില്‍ താഴെതട്ടിലാണെങ്കിലും അല്ലാഹുവിന്റെ മുന്നില്‍ അത് കുറച്ചിലല്ല എന്ന ചിന്താഗതി രൂപപ്പെടുത്തിയതാണ്. സമൂഹത്തില്‍ നിരാലംബരായിത്തീരാന്‍ സാധ്യതയുള്ള അനാഥര്‍, അഗതികള്‍, വിധവകള്‍ തുടങ്ങി. എല്ലാ ഏഴകളുടെയും തോഴനായി വര്‍ത്തിച്ച പ്രവാചകന്‍ പഠിപ്പിച്ച മതം (ഇസ്‌ലാം) കാഴ്ചവെച്ചത് വിശ്വമാനവികതയാണ്. വിശ്വസാഹോദര്യമാണ്. അടിച്ചമര്‍ത്തലുകളോ അരികുവത്കരിക്കലോ അവഗണിക്കലോ ഇല്ലാത്ത സമത്വ സുന്ദരമായ സമൂഹ നിര്‍മിതി സാധിച്ചെടുത്തതാകട്ടെ അടിയുറച്ച ഏകദൈവ വിശ്വാസവും കറകളഞ്ഞ പരലോക ചിന്തയും മുഖേനയായിരുന്നു. മനുഷ്യന്‍ ജന്‍മനാ രണ്ടു ജാതി; ആണും പെണ്ണും. കര്‍മം കൊണ്ടും രണ്ടു ജാതി;  സജ്ജനങ്ങളും ദുര്‍ജനങ്ങളും. ഇതല്ലാത്ത വിവേചനങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നില്ല. ജാതീയത, ഐത്തം, ഉച്ചനീചത്വം തുടങ്ങിയവ മാനവിക വിരുദ്ധമാണ്; ഇസ്‌ലാം വിരുദ്ധവും.


© സി പി ഉമർ സുല്ലമി
അത്തൗഹീദ് ദ്വൈമാസിക
2016 ജനുവരി - ഫെബ്രുവരി

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ