Wednesday, March 23, 2016

വര്‍ണ വൈജാത്യത്തിന്റെ രാഷ്ട്രീയം | കെ പി ഖാലിദ്


''ബ്രഹ്മാവ് ബ്രാഹ്മണനെ സ്വന്തം വായില്‍ നിന്നും ക്ഷത്രിയനെ തോളില്‍ നിന്നും വൈശ്യനെ തുടയില്‍ നിന്നും ശൂദ്രനെ പാദത്തില്‍ നിന്നും സൃഷ്ടിച്ചു.'' (മനു നിയമം 1-31)

മനുഷ്യസൃഷ്ടിയുടെ ആരൂഢങ്ങളിലേക്കിറങ്ങുന്ന വേദ ഹിന്ദുത്വം മനു എന്ന ഋഷിയിലൂടെ ചെന്നെത്തുന്ന സൃഷ്ടി രഹസ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. മനുഷ്യകുലത്തെ നാലു വര്‍ണങ്ങളിലാക്കി വിഭജനത്തിലൂടെ വിവേചനത്തിലെത്തിച്ച വര്‍ണാശ്രമ ധര്‍മമെന്ന ആര്യമേധാവിത്വരൂപ രേഖയാണ് വേദങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത 'മനുസ്മൃതി' എന്ന് അറിയപ്പെടുന്ന മനുധര്‍മങ്ങള്‍. മനുസ്മൃതിയാണ് ബ്രാഹ്മണന്‍, 'പ്രകൃതിയുടെ അന്തിമ നിയമ'മെന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉന്നതമായ സിവില്‍ കോഡ്. വര്‍ണ വിഭജനത്തിന്റെ ബീഭത്സമായ മുഖങ്ങളിലേക്കു തിരിച്ചു വെക്കാവുന്ന ഏറ്റവും നല്ല കണ്ണാടിയാണ് മനുസ്മൃതി.

ഋഗ്വേദത്തില്‍ പൊതുവേ രണ്ടു വര്‍ണങ്ങളാണ് കാണാന്‍ കഴിയുന്നത് (ബി സി 1500-1000) ആര്യരും ദാസരും. ആര്യര്‍ ഉന്നതരും ദാസര്‍ അധമരുമായിരുന്നു. ഉന്നതരെ സേവിക്കുന്നതിലൂടെ ദാസര്‍ക്ക് പിന്നീടുള്ള ജന്മങ്ങളില്‍ ബ്രാഹ്മണനായി ജനിക്കാം. ഋഗ്വേദത്തിനു ശേഷം  വന്ന അഥര്‍വ വേദ കാലമായപ്പോഴേക്കും വര്‍ണം നാലാവുകയും ശൂദ്രരുടെ നിര്‍ണയമുണ്ടാവുകയും ചെയ്തു. നാലു വര്‍ണങ്ങള്‍ ക്കുപുറത്തുള്ള ചണ്ഡാളരാവട്ടെ മനുഷ്യ ഗണത്തിനു പുറത്ത് ശ്മശാന ജീവിതത്തിലേക്കു തള്ളിവിടപ്പെടുകയും ചെയ്തു.

പുരാതന ഭാരതത്തില്‍ ആര്യാധിനിവേശത്തിനു മുമ്പുണ്ടായിരുന്ന മതവിഭാഗങ്ങള്‍ ജൈനരും ബുദ്ധരുമായിരുന്നു. ബുദ്ധമതം വിഗ്രഹാരാധനയെ എതിര്‍ത്തിരുന്നു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജൈനര്‍ക്കു ശേഷം ബുദ്ധര്‍ വ്യാപകമായി വളര്‍ന്നിരുന്നു. ജാതീയതയുടെ അസ്പൃശ്യതകളെ ബുദ്ധര്‍ കഠിനമായി എതിര്‍ക്കുകയും അതിര്‍ വരമ്പുകളെ ഭേദിച്ച് മുന്നേറുകയും ചെയ്തു. ബുദ്ധ ചക്രവര്‍ത്തിമാരും നാടു വാഴികളും ഈ പാത പൊതുവെ പിന്തുടര്‍ന്നിരുന്നു.

ക്ഷത്രിയരുള്‍പ്പെടുന്ന സമൂഹ വിഭാഗങ്ങളെ ജ്ഞാനബലം കൊണ്ട് അടക്കി വാണിരുന്ന ബ്രാഹ്മണരാണ് അക്കാലത്ത് സിവില്‍ കോഡുകള്‍ നിര്‍മിച്ചുവച്ചിരുന്നത്. ആത്മീയതയും വേദജ്ഞാനവുമായി ജീവിക്കുന്ന ബ്രാഹ്മണ്യ വ്യവസ്ഥിതിയുടെ കാവലാളുകളാണ് എല്ലാ വര്‍ണ വിഭാഗങ്ങളുമെന്ന് മനുസ്മൃതി പോലുള്ള സിവില്‍ കോഡുകള്‍ വച്ച് അവര്‍ സ്ഥാപിച്ചെടുത്തിരുന്നു.

വര്‍ണ വിഭജനമെന്നത് സമൂഹ വ്യവസ്ഥിതിയുടെ നിലനില്പ്പിന്നാധാരമായിട്ടുള്ള 'ക്ലാസിഫിക്കേഷ'നുകളാണെന്നതായിരുന്നു ജാതീയതക്കടിസ്ഥാനമായി ബ്രാഹ്മണ്യം പറഞ്ഞുവച്ചത്. ഉത്തരവാദിത്വത്തിന്റെ അതിരവരമ്പുകള്‍ക്കപ്പുറത്ത് സമൂഹത്തിന്റെ നിലനില്പ് വേദജ്ഞാനികളായ ബ്രാഹ്മണരിലായിരുന്നു. ക്ഷത്രിയര്‍ നാടു ഭരിക്കുമ്പോള്‍ വൈശ്യന്‍ കച്ചവടം ചെയ്ത് സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തണം. ശൂദ്രനാവട്ടെ അടിത്തട്ടിലെ കീഴാളജോലികളിലും വ്യാപൃതനാവണം. കച്ചവടക്കാരന്റെ മകന്‍ കച്ചവടക്കാരനും, ഭരണാധികാരിയുടെ മകന്‍ ഭരണാധികാരിയും കൊല്ലന്റെ മകന്‍ കൊല്ലനുമാവുമ്പോള്‍ തൊഴില്‍ വൈദഗ്ധ്യമുള്ള ഒരു സമൂഹം നിലനില്ക്കും. ഇതാണ് ജാതീയതയെ ന്യായീകരിക്കുന്ന സവര്‍ണമതം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ആശയങ്ങള്‍! എ ഡി. 400 ല്‍ ഉണ്ടായി എന്നു പറയുന്ന 'മഹാഭാരതം' എന്ന കൃതി ജാതീയതയുടെ രാഷ്ട്രീയ മാനങ്ങള്‍ക്ക് സാധാരണ ജീവിതത്തിന്റെ പകിട്ടുകള്‍ നല്കി. അധമന്‍ അമ്പെയ്ത്ത് കട്ടു പഠിച്ചാലും തള്ളവിരല്‍ ഛേദിക്കപ്പെടുമെന്ന താക്കീത് 'ഏകലവ്യന്‍' എന്ന കഥാപാത്രത്തിലൂടെ ഭാരതീയ ജനതക്കു നല്‍കപ്പെട്ടു! ശൂദ്രന്‍ വേദം കേള്‍ക്കാന്‍ പോലും നില്ക്കരുതെന്നും അങ്ങനെ കേട്ടാല്‍ അവന്റെ ചെവിയില്‍ ലോഹം ഉരുക്കി ഒഴുക്കണമെന്ന മനുനിയമത്തിന്റെ കലാപരമായ ആവിഷ്‌ക്കാരമായിരുന്നു ഏകലവ്യന്റെയും കര്‍ണന്റെയും കഥ പറയുന്ന മഹാഭാരതം.

'ശൂദ്രന് സമ്പത്തുണ്ടാവരുത്. ശൂദ്രന്റെ സമ്പത്ത് ബ്രാഹ്മണനു ദോഷം ചെയ്യും' (മനു നിയമം ഢകകക-417) ജ്ഞാനത്തോടൊപ്പം സമ്പത്തും നിഷേധിക്കപ്പെട്ട അടിമ വര്‍ഗത്തെ സൃഷ്ടിച്ചെടുക്കാന്‍ സവര്‍ണ മേധാവിത്വം തിരഞ്ഞെടുത്ത ഏറ്റവും ബുദ്ധിപൂര്‍വമായ ആശയ സംഹിതയാണ് വര്‍ണാശ്രമ നിയമങ്ങള്‍ എന്നതിന് ഇത്തരം കോഡുകള്‍ തന്നെ തെളിവ്! 'ശൂദ്രന്‍ ഉയര്‍ന്ന ജാതിക്കാരന്റെ കീഴില്‍ സേവനം ചെയ്തു കാലം തീര്‍ക്കണം' (മനു നിയമം 1-91) എന്ന തത്വത്തിലും ഈ അധീശത്വ സൂത്രങ്ങള്‍ തന്നെയാണ് ഒളിഞ്ഞിരിക്കുന്നതും. 'ബ്രഹ്മ' എന്നാല്‍ പരിപാവനമെന്നതിനാല്‍, ആ പരിപാവനതക്കു കീഴില്‍ ഇതര മനുഷ്യര്‍ പ്രഖ്യാപിക്കുന്ന സ്വയം അടിമത്വ പ്രഖ്യാപനമാണ് വര്‍ണ ജാതി വിഭജനത്തിന്റെ സത്ത! നൂറു വയസ്സുള്ള ക്ഷത്രിയന്‍ പോലും പത്തു വയസ്സുള്ള ബ്രാഹ്മണ ബാലനെ പിതാവിന്റെ സ്ഥാനത്ത് കാണണം (മനു. 11-139) എന്നതിനര്‍ഥം പ്രായഭേദമന്യേ സ്വയം എടുത്തണിയുന്ന അടിമത്തമാണ് സ്വജനനത്തിലൂടെ ഇതര ജാതികള്‍ ചെയ്യേണ്ടതെന്ന് സാരം.

മുഗള്‍ ഭരണകാലത്ത് ഇന്ത്യയുടെ ജാതീയത നിരവധി തിരിച്ചടികള്‍ നേരിട്ടിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം സാഹോദര്യത്തിന് അഭിരാമങ്ങായ സ്ഥൂലരൂപങ്ങളുണ്ടെന്ന് കീഴാളര്‍ക്കും ക്ഷത്രിയര്‍ക്കുമൊക്കെ കാണിച്ചുകൊടുത്തു. ബുദ്ധ മതത്തിലുപരി നൈതികതയുടെ കടുത്ത സിവില്‍ കോഡുകള്‍ തൊട്ടുകൂടായ്മക്കും അധമത്വത്തിനുമെതിരെ വാളുകളായി. 1857 ല്‍ മുഗള്‍ഭരണം തരുകയും  ബ്രിട്ടീഷ് ഭരണം വരികയും ചെയ്തതോടെ ജാതീയത അതിന്റെ ഉത്തുംഗതയിലേക്ക് വീണ്ടും കയറിപ്പോയി. ബുദ്ധമതത്തെ എ ഡി എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരുടെ 'സംവാദ' നിഷ്‌കാസനത്തിലൂടെ നേടി ബംഗാള്‍ ചക്രവര്‍ത്തി ശശാങ്കന്‍ ചെയ്തതുപോലെ ബ്രിട്ടീഷുകാര്‍ ജാതീയതയെ അതിന്റെ എല്ലാ ഭീകരതകളോടെയും തിരിച്ചുകൊണ്ടുവന്നു.

ജാതീയതയിലൂടെ വൈദഗ്ധ്യങ്ങളുടെ ജനിതക കൈമാറ്റവും അധമത്വത്തിന്റെ താത്വിക കൈമാറ്റവും നടക്കുന്നുവെന്ന വേദ ബ്രാഹ്മണ്യത്തെ 'വിഭജനത്തിലൂടെ ഭരണം' എന്ന ആശയം കൈമുതലാക്കിയ ബ്രിട്ടീഷുകാര്‍ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഫലം, മാറുമറയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട കീഴാള സ്ത്രീവര്‍ഗം ഇരുളിന്റെ മറവില്‍ ജന്മിത്വത്തിന്റെ കിരാത പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. കേരളത്തില്‍ തോന്നിയ പോലെ 'സംബന്ധം' ചെയ്ത് ബ്രാഹ്മണര്‍ സാമൂഹിക ഘടനയെത്തന്നെ അട്ടിമറിച്ചുകൊണ്ടുള്ള ജനിതക മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

സവര്‍ണ മേധാവിത്വം, ബ്രാഹ്മണ്യത്തിലൂടെ നടത്തിയ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ അവിശ്വസനീയമായ അധിനിവേശമാണ് വേദങ്ങളുടെ സഹായത്തോടെ ഇന്ത്യയില്‍ വര്‍ണ വിഭജനത്തിലൂടെ നടന്നത്. 'മനുസ്മൃതി' എന്ന ഏറ്റവും വലിയ സവര്‍ണ രൂപരേഖയാണ് താത്വികമായി ഈ അധിനിവേശത്തിന് പിന്‍ബലമേകിയ പ്രത്യയശാസ്ത്രം. ഹൈന്ദവതയെ മതത്തിനു പുറത്ത് സനാതന സാംസ്‌കാരികതയായി കാണണമെന്ന് പറയുന്ന സംഘ് പരിവാര്‍ ഉദ്ദേശിക്കുന്നത് ഈ പ്രത്യയ ശാസ്തത്തിന്റെ സംസ്ഥാപനമാണ്.

വേദങ്ങളില്‍ സ്രഷ്ടാവ് ബ്രഹ്മാവാണ്. സൃഷ്ടിയില്‍ നടത്തിയ വിവേചനം മനുഷ്യകുലത്തിന്റെ നിലനില്പിന്റെ ആധാരമാണെന്ന് വാദിക്കേണ്ടിവരും, ഈ ദൈവിക വിഭജനത്തെ അംഗീകരിക്കുമ്പോള്‍! തന്റെ പാദത്തില്‍ നിന്ന് ഒരു കുലത്തെ പാദസേവര്‍ക്കുവേണ്ടി സൃഷ്ടിച്ചു എന്ന വിശ്വാസം നിരാകരിക്കപ്പെടേണ്ടതാണ്. കാരണം തികഞ്ഞ അടിമ വ്യവസ്ഥിതിയുടെ ന്യായീകരണം പ്രത്യയ ശാസ്ത്രപരമായ സാധൂകരണവുമായി അതു മാറുന്നു. 'ജ്ഞാനം' സവര്‍ണന്റെ മാത്രം കൈമുതലാണെന്നും 'ദേവ കാര്യങ്ങള്‍' അവര്‍ മാത്രമേ അറിയാവൂ എന്നതും അജ്ഞതയെ സാര്‍വദേശീയമാക്കാനുള്ള കൗടില്യമാണ്. അറിവ് നേടുന്നവന്റെ ചെവി ഉരുക്കിയ ലോഹം കൊണ്ട് അടയ്ക്കണം എന്ന സന്ദേശത്തിലുള്ളത് സനാതന മൂല്യങ്ങളല്ല, വന്യമായ അധിനിവേശത്തിന്റെ വൈകൃത ബാഹ്യരൂപമാണ്.


0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ