Showing posts with label കുട്ടശ്ശേരി. Show all posts
Showing posts with label കുട്ടശ്ശേരി. Show all posts

Wednesday, April 27, 2016

മുസ്‌ലിംകള്‍ വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍ | പി മുഹമ്മദ് കുട്ടശ്ശേരി



വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തതു തന്നെ എന്ന് പറയുന്നതാകും ശരി. തങ്ങളുടെ കാലത്ത് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും കല്‍ദാനികളും ഇന്ത്യാക്കാരും അറബികളും കൈകാര്യം ചെയ്തിരുന്ന എല്ലാ വൈദ്യവിജ്ഞാനങ്ങളും അവര്‍ പഠിച്ചു. ഗാലന്റെയും ഹിപ്പോക്രിറ്റിന്റെയും ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. വൈദ്യവിജ്ഞാനത്തിന്റെ കുത്തകതന്നെ അവര്‍ കൈവശപ്പെടുത്തി. അറബിയില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ മാത്രം 860 വൈദ്യന്മാരുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. സൈഫുദ്ദൗല ഭക്ഷണത്തിനിരിക്കുമ്പോള്‍ കൂടെ 24 വൈദ്യന്മാരുണ്ടാകും. പുരുഷന്മാരെപ്പോലെ വൈദ്യത്തില്‍ വൈഭവം നേടിയ വനിതകളുമുണ്ടായിരുന്നു. സഹ്‌റുല്‍ അല്‍ദലുസിയുടെ പുത്രന്റെ പേരമകളും അവളുടെ മക്കളും പ്രസിദ്ധരായ ഡോക്ടര്‍മാര്‍ ആയിരുന്നു. മന്‍സൂറിന്റെ കുടുംബത്തിലെ സ്ത്രീകളെ ചികിത്സിച്ചിരുന്നത് ഇവര്‍ മാത്രമായിരുന്നു.

മുസ്‌ലിംകള്‍ വൈദ്യത്തില്‍ പരീക്ഷണങ്ങളും നടത്തി. കുഷ്ഠരോഗത്തെ സംബന്ധിക്കുന്ന ഗ്രന്ഥം ആദ്യമായി രചിച്ചത് അവരാണ്. മയക്കി കിടത്താന്‍ ആദ്യമായി വരക ധാന്യം ഉപയോഗിച്ചതും ഭ്രാന്തിന് ചികിത്സിക്കാന്‍ ആരംഭിച്ചതും മുസ്‌ലിംകളാണ്. ഇന്ത്യയില്‍നിന്ന് ധാരാളം പച്ചമരുന്നുകള്‍ വരുത്തി പഠനഗവേഷണം നടത്തിയ മുസ്‌ലിംകള്‍ ഫാര്‍മസി വിജ്ഞാനശാഖയെ വികസിപ്പിച്ചു. ഇന്ത്യയിലെ പറിച്ചെടുക്കുന്ന മരുന്നുകള്‍ പലതിന്റെയും പേരുകള്‍ അറബിയില്‍ അതേ രൂപത്തില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഫ്രഞ്ചുകാര്‍ ഔഷധ പഠനത്തില്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് മുസ്‌ലിംകള്‍ ഈ വിഷയത്തില്‍ എത്രമാത്രം ഗവേഷണം നടത്തിയെന്ന് ബോധ്യമാവുക. ആശുപത്രികളുടെ നിര്‍മ്മാണത്തിലും അവര്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ചു. ബീമാരിസ്താന്‍ എന്ന പേര്‍ഷ്യന്‍ പദമാണ് അന്ന് ആശുപത്രികള്‍ക്ക് ഉപയോഗിച്ചിരുന്നത്. ആദ്യമായി ആശുപത്രികള്‍ നിര്‍മ്മിച്ചത് ഹി.88ല്‍ വലീദുബ്‌നു അബ്ദില്‍ മലിക് ആണ്. അദ്ദേഹം കുഷ്ഠരോഗികളെ പ്രത്യക സ്ഥലത്ത് പാര്‍പ്പിച്ചത് അവര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാനായിരുന്നു. ബഗ്ദാദിലെ ആശുപത്രികണ്ടപ്പോള്‍ മറ്റ് പട്ടണങ്ങളും അവയെ അനുകരിച്ച് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.

വൈദ്യശാസ്ത്ര രംഗത്തെ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പല പ്രഗത്ഭമതികളുമുണ്ട്. അലി ഇബ്‌നുഅബ്ബാസ്(ഹി.994) രചിച്ച കാമിലുസ്സനാ അഫിത്തിബ്ബ് എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ അതിനെ ഒരു അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നു. ഇബ്‌നുല്‍ ജസ്സാര്‍ (ക്രി.1009) രചിച്ച  സാദുല്‍ മുസാഫിര്‍ എന്ന ഗ്രന്ഥം ആന്തരിക രോഗങ്ങളെ പറ്റിയാണ് വിവരിക്കുന്നത്. ഇബ്‌നുല്‍ ഖാതിമ (ക്രി.1369) പകര്‍ച്ച വ്യാധികളെപ്പറ്റി പ്രത്യേക പഠനം നടത്തിയ വൈദ്യശാസ്ത്രജ്ഞനാണ്. ഇബ്‌നു സഹ്ര്‍ (ക്രി. 1093) പ്രധാനമായും പഥ്യത്തെയും ആഹാരക്രമത്തെയുമാണ് വിവരിക്കുന്നത്. മദ്ധ്യനൂറ്റാണ്ടുകളില്‍ നേത്രചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഭിഷഗ്വരനായിരുന്നു അലി ഇബ്‌നു ഈസാ. അദ്ദേഹം എഴുതിയ 'തദ്കിറ' എന്ന ഗ്രന്ഥത്തില്‍ 130 നേത്രരോഗങ്ങളെയും അതിനുള്ള 143 മരുന്നുകളെയുംപറ്റി പറയുന്നുണ്ട്. കണ്ണ് ഓപ്പറേഷനെപ്പറ്റി വിവരിക്കുന്ന  ഗ്രന്ഥകാരന്‍ മൂക്കില്‍ ശ്വസിപ്പിച്ചു ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നിനെപ്പറ്റി വിവരിക്കുന്നുണ്ട്. അമ്മാറുല്‍ മൗസിലി (996-1020)യും കണ്ണുരോഗത്തെയും കണ്ണ് ഓപ്പറേഷനെയും പറ്റി വിവരിക്കുന്നുണ്ട്.

ഓപ്പറേഷനെപ്പറ്റി അബുല്‍ ക്വാസീം സഹാവി (ക്രി. 1013) രചിച്ച അത്തസ്‌രിഫ് ലിമന്‍ അജസ അനിത്തഅലിഫ' എന്ന മുപ്പത് അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പല യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 200 ശസ്ത്രക്രിയാ ഉപകരണങ്ങളെപ്പറ്റി ഗ്രന്ഥം വിവരിക്കുന്നു. യൂറോപ്പില്‍ ശസ്ത്രക്രിയാപഠനത്തിന്റെ പുരോഗതിക്ക് ഏറ്റവും അധികം സഹായം നല്‍കിയ ഗ്രന്ഥമാണിത്. പതിനാലാം നൂറ്റാണ്ടിന് ശേഷം ജന്മമെടുത്ത എല്ലാ ശ്‌സ്ത്രക്രിയാ വിദഗ്ധന്മാരും ഈ ഗ്രന്ഥമാണ് പ്രധാന സ്രോതസ്സായി ഉപോയഗിച്ചത്. പല വൈദ്യന്മാരും ശസ്ത്രക്രിയ നടത്തി അപകടം സൃഷ്ടിക്കുന്നത് കണ്ടതുകൊണ്ടാണ് താന്‍ ഇത്തരം ഒരു ഗ്രന്ഥം രചിക്കാന്‍ തയ്യാറായതെന്ന് സഹാവി പറയുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശരിയായ പഠനം നടത്തിയ ഭിഷാഗ്വരനത്രെ ഇബ്‌നുന്നഫീസ് (ക്രി.1288) ആന്തരികാവയവങ്ങളെപ്പറ്റി അദ്ദേഹം പൂര്‍വികരില്‍നിന്ന് വ്യത്യസ്തമായ പുതിയ ചിന്തകള്‍ പലതും അവതരിപ്പിച്ചു.

എന്നാല്‍ രണ്ടു പ്രഗത്ഭമതികളായ മുസ്‌ലിം ഭിക്ഷഗ്വരന്മാരാണ് വൈദ്യശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തവരും പാശ്ചാത്യലോകത്ത് ഏറ്റവും അധികം അറിയപ്പെടുന്നവരും. ഒന്നാമത്തെ പണ്ഡിതന്‍ ജാലീനൂസുല്‍അറബ്' (അറബികളുടെ ഗാലന്‍' അബുത്ത്വിബ്ബുല്‍ അറബി അറബി വൈദ്യത്തിന്റെ പിതാവ്) എന്നീ വിശേഷണങ്ങള്‍ നല്‍കപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു സകരിയ്യ റാസി (ക്രി. 865) ആണ്. അദ്ദേഹത്തെപ്പറ്റി പഠനം നടത്താനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സൂക്ഷിക്കാനുമായി അമേരിക്കയിലെ ബ്രസ്റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രത്യേകവിഭാഗം തന്നെയുണ്ട്. ഇസ്‌ലാമിന്റെ എന്നല്ല മദ്ധ്യ നൂറ്റാണ്ടുകളില്‍ തന്നെ ഏറ്റവും അധികം കണ്ടുപിടുത്തങ്ങളും സൃഷ്ടികളും നടത്തിയ മഹാനായ ഭിഷഗ്വരന്‍ എന്നാണ് ഫിലിപ്പ് ഹിറ്റി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. റാസിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ഒരു സംഭവം ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു. അബ്ബാറസി ഖലീഫയായിരുന്ന അള്ദുദ്ദൗല ബഗ്ദാദില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ റാസിയെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം കുറേ മാംസക്കഷണങ്ങള്‍ ബാഗ്ധാദിലെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ഏറ്റവും വേഗത്തില്‍ ചീഞ്ഞുനശിക്കുന്നത് എവിടെയെന്ന് പരീക്ഷിച്ചുനോക്കി ആ സ്ഥലം ഒഴിവാക്കി ഏറ്റവും വൈകി മാസം കേടുവരുന്ന സ്ഥലം കണ്ടുപിടിച്ചു.

യവന-റോമന്‍-പേര്‍ഷ്യന്‍ ഭാരതീയ വൈദ്യവിജ്ഞാനങ്ങള്‍ മുഴുവന്‍ സ്വായത്തമാക്കി പരീക്ഷണം നടത്തി റാസി പുതിയ വൈദ്യസിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ചു. ആഹാരംകൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന രോഗത്തിന് മരുന്ന് ഉപയോഗിച്ചുകൂടെന്നും മരുന്നുകൊണ്ട് മാറ്റാവുന്ന രോഗത്തിന് ശസ്ത്രക്രിയ പാടില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. വൈദ്യന്‍ രോഗിക്ക് സുഖമുണ്ടെന്ന് തോന്നിപ്പിക്കുകയും തനിക്ക് വിശ്വാസമായില്ലെങ്കില്‍ പോലും രോഗം മാറുമെന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യണമെന്നാണ് റാസിയുടെ പക്ഷം. രോഗം സുഖമമായശേഷം രോഗിക്ക് ഏതെങ്കിലും ഒരു ഭക്ഷണസാധനത്തോട് കൂടുതല്‍ കൊതി തോന്നിയാല്‍ അത് വിലക്കുന്നതിന് പകരം സൂത്രം പ്രയോഗിച്ച് രോഗിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് റാസി പറയുന്നു. കുപ്പിയില്‍ മൂത്രം നിറച്ച് വൈദ്യനെ സമീപിക്കുന്ന സമ്പ്രദായമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ രോഗം നിര്‍ണയത്തിന് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ റാസി മൂത്രത്തെ ആശ്രയിച്ചിരുന്നുള്ളു. മെര്‍ക്കുറി പുരട്ടി ചികിത്സിക്കുന്ന സമ്പ്രദായം ആദ്യം പരീക്ഷിച്ചത് റാസിയാണ്. കുരങ്ങുകളിലാണ് ആദ്യം അദ്ദേഹം ഈ പരീക്ഷണത്തിന് വിധേയമാക്കിയത്. 'പനിനീര്‍പൂമണക്കുമ്പോള്‍ അബൂസൈദുല്‍ ബന്‍ജിക്ക് ബാധിക്കുന്ന രോഗം' എന്ന ലേഖനത്തില്‍ റാസി അലര്‍ജി മുഖേനയുണ്ടാവുന്ന രോഗത്തെപ്പറ്റി ആദ്യമായി അറിവ് നല്‍കി.

റാസിയുടെ ഒരു ചികിത്സാനുഭവം ഇങ്ങനെ വിവരിക്കുന്നു: കഷണ്ടി ബാധിച്ച ഒരാള്‍ എന്നെ സമീപിച്ചു. ഒരു പരുക്കന്‍ ശീലകൊണ്ട് രക്തം പൊടിയുംവരെ തല ഉരസാന്‍ ഞാന്‍ കല്‍പിച്ചു. ശേഷം ഉള്ളി ഉരസാനും. അയാള്‍ പലവട്ടം അതാവര്‍ത്തിച്ചു. അമിതമായത് കാരണം കടുത്ത വേദന. അപ്പോള്‍ കോഴിയുടെ നെയ്യ് പുരട്ടാന്‍ കല്‍പിച്ചു. വേദന ശമിച്ചു, മുടി മുളച്ചു. പണ്ടത്തേക്കാള്‍ കറുത്തു തിങ്ങിയ തലമുടി.

റാസിയുടെ സുപ്രസിദ്ധകൃതിയായ അല്‍ജൂദ്‌രിയ്യ വല്‍ഹസബ (സ്മാള്‍ പോക്‌സും മീസ്ല്‍സും) ആ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകമാണ്. 1498നും 1866നുമിടക്ക് ഇംഗ്ലീഷില്‍ അതിന്റെ നാല്‍പത് വിവര്‍ത്തനപതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1856ല്‍ ആണ് അതിന്റെ ഫ്രഞ്ച് വിവര്‍ത്തനം പ്രസിദ്ധീകൃതമായത്. 'ദരിദ്രന്മാരുടെ വൈദ്യം' എന്ന പുസ്തകത്തില്‍ വൈദ്യന്മാരില്ലാത്ത സ്ഥലത്ത് എങ്ങനെ ചികിത്സ നടത്തണമെന്ന വിഷയമാണ് വിവരിക്കുന്നത്. വിവിധ വൈദ്യവിജ്ഞാന ശാഖകളിലായി 224 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

മെഡിക്കല്‍ വിജ്ഞാനരംഗത്ത് ലോകത്തിന്റെ കനത്ത സംഭാവനകള്‍ അര്‍പ്പിച്ച രണ്ടാമത്തെ പണ്ഡിതന്‍ ഇബ്‌നുസീന (ക്രി.980-1037) ആണ്. അദ്ദേഹം രചിച്ച 'അല്‍ഖാനൂന്‍ ഫിത്തിബ്ബ്' എന്ന ഗ്രന്ഥം ഇന്നും വൈദ്യവിജ്ഞാനത്തില്‍ ഒരു അടിസ്ഥാന രേഖയായി ഗണിക്കപ്പെടുന്നു. ആറ് നൂറ്റാണ്ടുകളോളം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ഗ്രന്ഥം ഇന്നും മെഡിക്കല്‍കോളേജുകളില്‍ പരീക്ഷിക്കപ്പെടുന്നു. 25 വാള്യങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥത്തില്‍ മതം, രാഷ്ട്രീയം, പ്രകൃതി ശാസ്ത്രം, അഭൗതികജ്ഞാനം, മ്യൂസിക്, വൈദ്യം, രസതന്ത്രം, പറിച്ചെടുക്കാവുന്ന മരുന്നുകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഒന്നാം അധ്യായത്തില്‍ മഹാരോഗങ്ങള്‍, അവ നിര്‍ണയിക്കുന്നവിധം അവയുടെ ചികിത്സ, കുത്തിവെപ്പ്, ആരോഗ്യശാസ്ത്രം, രോഗപ്രതിരോധ നടപടികള്‍, കൊമ്പുവെക്കല്‍, ചൂടുവെക്കല്‍, ഉഴിച്ചില്‍ തുടങ്ങിയ ചികിത്സാവിധികളാണ് വിവരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും നെഞ്ചിനും കൂടുതല്‍ ശക്തി നല്‍കാന്‍ ഗാഢമായി ശ്വാസോഛാസം നടത്താനും ഇടക്കിടെ ഉറക്കെ അട്ടഹസിക്കാനും ഇബ്‌നുസീനാ ഉപദേശിക്കുന്നു.

മൂന്നാം അധ്യായത്തില്‍ ലൈംഗികരോഗങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, പ്രേമപാരവശ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ വിവരിക്കുന്നത്. നാലാം അധ്യായത്തില്‍ പഥ്യം, ഓപ്പറേഷന്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചര്‍മ്മവും മുടിയും സംരക്ഷിക്കേണ്ടവിധം എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ 760 മരുന്നുകളുടെ ചേരുവകള്‍ കൃത്യമായി പറയുന്നുണ്ട്. ഓരോ മരുന്നിന്റെയും രൂപം രുചി, നിറം, മണം എന്നിവ അദ്ദേഹം വെവ്വേറെ വിവരിക്കുന്നുണ്ട്. ഒരു സ്ത്രീ മുലകൊടുക്കുമ്പോള്‍ പാലിക്കേണ്ട ക്രമങ്ങളെപ്പറ്റി പ്രത്യേകം വിവരിക്കുന്നുണ്ട്. ഇത്‌പോലെ വൈദ്യശാസ്ത്രഗ്രന്ഥം ശാസ്ത്രജ്ഞന്മാര്‍ രചിച്ചിട്ടില്ല. റോമില്‍ അച്ചടിച്ച ഈ ഗ്രന്ഥം 12ാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 15ാം നൂറ്റാണ്ടില്‍ അതിന്റെ 16 പതിപ്പുകളും 20ാം നൂറ്റാണ്ടില്‍ 20 പതിപ്പുകളും പുറത്തുവരികയും ചെയ്തു. 18 ാം നൂറ്റാണ്ടുവരെയും യൂറോപ്യന്‍ സര്‍വകലാശാലകളില്‍ അത് പാഠ്യപുസ്തകമായിരുന്നു.

മനശ്ശാസ്ത്ര ചികിത്സയില്‍ അതിവിദഗ്ധനായിരുന്ന ഇബ്‌നുസീനയുടെ രോഗനിര്‍ണ്ണയ സാമര്‍ഥ്യം തെളിയിക്കുന്ന ഒരു സംഭവം: ഒരു ചെറുപ്പക്കാരന്‍ ദിവസം ചെല്ലുംതോറും മെലിയുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ വൈദ്യന്മാരെല്ലാം പരാജയപ്പെട്ടു. അവസാനമാണ് രോഗിയെ ഇബിനുസീനായുടെ അടുത്തെത്തിക്കുന്നത്. ശാരീരികമായി ഒരു തകരാറുമില്ലെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പിന്നെ മനശ്ശാസ്ത്രപരമായ അന്വേഷണം നടത്തി. അവന്‍ താമസിക്കുന്ന സ്ഥലത്തെപ്പറ്റി ശരിക്കറിയാവുന്ന ഒരു ഗ്രാമത്തലവനെ വിളിച്ചുവരുത്തി. അയാളോട് ഗ്രാമത്തിലെ ഓരോ വില്ലകളെപ്പറ്റിയും ചോദിച്ചുകൊണ്ടിരുന്നു. ഒരു വില്ലയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് യുവാവിന്റെ നാഡിമിടിപ്പില്‍ മാറ്റം. പിന്നെ ഗ്രാമത്തലവന്‍ ആ വില്ലയിലെ ഓരോ വീടിന്റെയും പേര് പറഞ്ഞു. ഒരു വീടിന്റെ പേര് പറഞ്ഞപ്പോള്‍ നാഡിമിടുപ്പിന് വലിയ മാറ്റം. കൂടുതല്‍ ശക്തമാകുന്നു. പിന്നെ ആ വീട്ടില്‍ താമസിക്കുന്ന ഓരോ അംഗത്തിന്റെയും പേര് പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞപ്പോള്‍ നാഡിമിടിപ്പ് പിന്നെയും കൂടുതല്‍ ശക്തമാകുന്നു. യുവാവിന്റെ മുഖത്ത് ഭാവഭേദം. ഒട്ടാകെ ഒരു അസ്വസ്ഥത. ഇബ്‌നുസീനാ രക്ഷിതാക്കളോട് പറഞ്ഞു: 'ഇതാണ് രോഗം, ഈ പെണ്‍കുട്ടിയെ അവന് വിവാഹം കഴിച്ചുകൊടുക്കുകയാണ് ഏക ചികിത്സ.' അല്‍ഖാനൂന്‍ പോലെ ഇബ്‌നുസീനാക്ക് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം കൂടിയുണ്ട്, അശ്ശിഫാ. വൈദ്യശാസ്ത്രത്തില്‍ ഒട്ടാകെ നൂറില്‍ അധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ പഠനഗവേഷണങ്ങളുടെ അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് നിഷ്പക്ഷമതികളായ എല്ലാ ചരിത്രകാരന്മാരും പ്രഖ്യാപിക്കുന്നു. 


ശബാബ് വാരിക
2016 ഏപ്രിൽ 22

Wednesday, March 23, 2016

സമ്പത്തിലെ ഭക്തിയും ശുദ്ധിയും | പി മുഹമ്മദ് കുട്ടശ്ശേരി



മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യം പണമാണ്. ധനക്കൊതി വരുത്തുന്ന അനര്‍ത്ഥങ്ങള്‍ എത്രയാണ്. മനുഷ്യന് ഇഷ്ടമുള്ളത്ര ധനം സമ്പാദിക്കാന്‍ ദൈവം അനുവദിച്ചിരിക്കുന്നു. അതിനുവേണ്ട വിഭവങ്ങളെല്ലാം ഇവിടെ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ധന സമാഹരണം മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈക്കടത്തിയും നിയമ വിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുമായിക്കൂടാ. ദുര്‍മോഹവും സ്വാര്‍ത്ഥതയും എളുപ്പത്തില്‍ പണം കയ്യിലെത്തിക്കാനുള്ള തിടുക്കവും  കൃത്രിമ മാര്‍ഗങ്ങളുപയോഗിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഫലമോ, സമൂഹത്തില്‍ ഉന്നത സ്ഥാനീയനായ വ്യക്തികള്‍ പോലും സാമ്പത്തികാരോപണത്തിന്റെ ചുഴിയില്‍പെട്ടുലയുന്നു. നാട്ടില്‍ പെരുകുന്ന കുറ്റകൃത്യങ്ങളിലധികവും സമ്പത്തുമായി ബന്ധപ്പെട്ടവയാണ്. മോഷണം, സ്വത്ത് കയ്യേറ്റം, കൈക്കൂലി, തട്ടിപ്പ്, അര്‍ഹതയില്ലാത്ത അവകാശവും ആനുകൂല്യവും നല്‍കല്‍, സ്വീകരിക്കല്‍ തുടങ്ങി എത്രയെത്ര ദുഷിച്ച മാര്‍ഗങ്ങള്‍.

പ്രാര്‍ത്ഥന, കീര്‍ത്തനം, വേഷവിധാനം തുടങ്ങിയവയിലെല്ലാം ഭക്തി പ്രകടിപ്പിക്കുന്നവരും ധനത്തിന്റെ കാര്യം വരുമ്പോള്‍ വഴിമാറിപ്പോകുന്നു. സമൂഹത്തിന് മതപരമായ നേതൃത്വം നല്‍കുന്നവരെയും ആത്മീയാചാര്യന്മാരെയും ബന്ധപ്പെടുത്തി എന്തെല്ലാം ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ബാധയുണ്ടെന്ന് വിശ്വസിക്കുകയും അതിന് മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്യുന്നതില്‍ ഇന്ന് സമുദായ വ്യത്യാസമില്ല. ശരീരത്തില്‍ ദുഃശക്തികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് മരണത്തിനുപോലും കാരണമായിത്തീരുന്ന ദണ്ഡന മുറകള്‍ ഉപയോഗിച്ച് അവയെ അടിച്ചിറക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍പോലും കേള്‍ക്കുന്നു. ചിലര്‍ പണം സമ്പാദിക്കാന്‍ ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ ചൂഷണംചെയ്ത് തെറ്റായ, ഒരു ഫലവുമില്ലാത്ത ചികിത്സാ രീതികള്‍ സ്വീകരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ഭക്തി വ്യക്തമായി പ്രകടമാകേണ്ട രംഗം സാമ്പത്തികമാണ്. ധനത്തിന്റെ വിഷയത്തില്‍ ചെറുതും വലതുമായ എല്ലാ കാര്യത്തിലും അതീവ സൂക്ഷ്മത കാണിക്കാന്‍ വിശ്വാസം മനുഷ്യനെ പ്രേരിപ്പിക്കുന്നു. തന്റെയോ തന്റെ ആശ്രിതരുടെയോ രക്തത്തില്‍ ഹറാമിന്റെ ഒരു ചെറിയ അംശംപോലും കടന്നു കൂടരുതെന്ന് വിശ്വാസിക്ക് നിര്‍ബന്ധമുണ്ടാകും. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട സ്വത്ത് തന്റെ കൈയില്‍ വരുന്നതിനെതിരില്‍ വിശ്വാസി സദാ ജാഗരൂകനായിരിക്കും. 'മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് കൈവശം വെക്കുന്നവര്‍ മനസിലാക്കട്ടെ, അല്ലാഹു അവര്‍ക്ക് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗം നിഷേധിക്കുകയും ചെയ്യും' - പ്രവാചകന്‍ ഉണര്‍ത്തുന്നു. 'അന്യരുടെ ഒരുചാണ്‍ ഭൂമി അക്രമപരമായി കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ് ഭൂമികള്‍ അവന്റെ കഴുത്തിലിടും'  - നബി താക്കീത് ചെയ്യുന്നു. സകാത്ത് പിരിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട  ഉദ്യോഗസ്ഥന്‍ തിരിച്ചു വന്നപ്പോള്‍ പറഞ്ഞു: 'ഇത് നിങ്ങള്‍ക്കുള്ളതാണ്; ഇത് ആളുകള്‍ എനിക്ക് സൗജന്യമായി സമ്മാനിച്ചതാണ്. പ്രവാചകന്‍ പറഞ്ഞു: നീ നിന്റെ വീട്ടിനകത്ത് ഇരിക്കുകയായിരുന്നുവെങ്കില്‍ ഇത് ലഭിക്കുമായിരുന്നോ? അവന് കിട്ടിയ സമ്മാനവും സകാത്തിനൊപ്പം പൊതു ഖജനാവില്‍ അടക്കാന്‍ കല്‍പിച്ചു. നികുതി പിരിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ അവനു കിട്ടിയ ഒരു സൂചി ഒളിച്ചുവെക്കുകയാണെങ്കില്‍ അത് വഞ്ചനയായി കണക്കാക്കും - നബി വ്യക്തമാക്കി.

ധനസമ്പാദനത്തിന് മനുഷ്യന്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗമാണ് വ്യാപാരവും ബിസിനസും. 'സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി പ്രവാചകന്‍മാരുടെയും സത്യസന്ധരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും'- നബി വ്യക്തമാക്കി. വ്യാപാരികള്‍ മുഖേനയാണ് പല നാടുകളിലും ഇസ്‌ലാംമതം പ്രചരിച്ചത്. അവരുടെ വിശ്വസ്തതയും സത്യസന്ധതയും നീതിയും ജനങ്ങളെ ആകര്‍ഷിക്കുകയും അവരുടെ മതം സ്വീകരിക്കാന്‍ തല്‍പരരാക്കുകയുമാണുണ്ടായത്. അവരുമായി അടുത്തിടപഴകിയവരിലും  അവരുടെ  സദ്ഗുണങ്ങള്‍ പ്രചരിക്കുകയായിരുന്നു. ആദര്‍ശ വിശുദ്ധി പാലിക്കാത്ത ഒരു കച്ചവടക്കാരന് പണം സമ്പാദിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, മായം ചേര്‍ക്കല്‍, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍, വസ്തുവിന്റെ ന്യൂനത മറച്ചുവെക്കല്‍, വഞ്ചന തുടങ്ങിയ തിന്മകളെല്ലാം നബി നിരോധിച്ചു. വസ്തുവിന് ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിക്കുംവിധം പരസ്യങ്ങള്‍ നല്‍കുന്നതും വഞ്ചനയില്‍ ഉള്‍പെടുമെന്ന് കച്ചവടക്കാര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘങ്ങള്‍ എന്നിവയില്‍നിന്നെല്ലാം അത്യാവശ്യങ്ങള്‍ക്കും ബിസിനസിനും ലോണ്‍ എടുക്കുന്ന പതിവ് ഇന്ന് വര്‍ധിച്ചിട്ടുണ്ട്. വായ്പ നല്‍കുന്നത് ഒരു പുണ്യകര്‍മമായി ഖുര്‍ആന്‍ എടുത്തുപറയുന്നു. അതേ അവസരം കടബാധ്യത ഒരു ജീവിത ഭാരമായി മനുഷ്യന്‍ കാണണം. കാരണം ജീവന്‍ എവിടെവെച്ചും ഏത് നിമിഷവും അവസാനിക്കാന്‍ സാധ്യതയുണ്ടല്ലോ. കടബാധ്യതയുള്ളവന്‍ മരണപ്പെട്ടപ്പോള്‍ അവന്റെ അന്ത്യ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പ്രവാചകന്‍ വിസമ്മതിച്ചു. കടം കൊടുക്കുമ്പോള്‍ അവധി നിശ്ചയിക്കുകയും മറവിയോ അഭിപ്രായ ഭിന്നതയോ സംഭവിക്കാതിരിക്കാന്‍ രേഖപ്പെടുത്തുകയും ചെയ്യാന്‍ മതം നിര്‍ദേശിക്കുന്നു. സൗഹൃദ്ബന്ധം ഉപയോഗപ്പെടുത്തിയും ഔദാര്യ മനോഭാവം ചൂഷണംചെയ്തും കടം വാങ്ങുന്നവര്‍ പിന്നെ അത് സമയത്ത് വീട്ടുന്നതില്‍ അലംഭാവം കാണിക്കുന്നു. എഴുത്തുകാരനായ ഡോ. സമീര്‍ യൂനുസ് ഒരനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു: 'എനിക്ക് ഒരു ഭൂമി വില്‍ക്കാനുണ്ട്. അത് വില്‍പനയാകുമ്പോഴേക്ക് എനിക്ക് ഇത്ര ദിര്‍ഹം വായ്പ തരണം. വില്‍പന നടന്നില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കടം വീടും' - ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട പണം അവനു നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഭൂമി വില്‍പനയായി. മൂന്നിരട്ടി വില കിട്ടി. ഞാന്‍ അറിഞ്ഞുവെങ്കിലും അയാള്‍ മിണ്ടിയില്ല. ഒരു വര്‍ഷം കഴിഞ്ഞ് ഒരു അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ അവനെ സമീപിച്ചു. ഫലം നിരാശ. അഞ്ചുവര്‍ഷംകൊണ്ട് ഗഡുക്കളായി അടച്ചു.

മറ്റൊരാളുടെ അനുഭവം ഇങ്ങനെ: ആറുമാസം കഴിഞ്ഞു തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ ഒരു വലിയ സംഖ്യ കടം വാങ്ങിയ സുഹൃത്തിനോട് അഞ്ചു വര്‍ഷമായി തിരക്കിക്കൊണ്ടിരുന്നു. അവസാനം അവന്റെ മറുപടി: 'താങ്കള്‍ കോടതിയെ സമീപിച്ചേക്കൂ.' താമസിക്കുംതോറും പണത്തിന്റെ മൂല്യം എത്രമാത്രം കുറയുന്നു. ധനത്തിന്റെ വിഷയത്തില്‍ സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്താന്‍ പ്രേരിപ്പിക്കാത്ത വിശ്വാസം എത്ര ദുര്‍ബലമായിരിക്കും. വിശ്വസ്തന്‍ എന്ന ജനസമ്മതിയാര്‍ജിച്ച മഹാനായിരുന്നുവല്ലോ പ്രവാചകന്‍ മുഹമ്മദ് നബി. മക്കാ നിവാസികള്‍ അവരുടെ വസ്തുക്കള്‍ അദ്ദേഹത്തെയാണ് സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നത്. ശത്രുക്കളുടെ മര്‍ദനം സഹിക്കാന്‍ കഴിയാതെ രാത്രി മദീനയിലേക്ക് രക്ഷപ്പെടാന്‍ ഗുഹയില്‍ ഒളിച്ചു താമസിച്ച ദിവസം സൂക്ഷിപ്പ് സ്വത്തുക്കളെല്ലാം അവയുടെ  ഉടമകള്‍ക്ക് തിരിച്ചു കൊടുക്കാന്‍ അനുചരന്‍ അലിയെ ചുമതലപ്പെടുത്തുകയാണ് പ്രവാചകന്‍  ചെയ്തത്. അവ ശത്രുക്കളുടേതായിട്ടുപോലും അവയുടെ നേരെ സത്യസന്ധതയും നീതിയും പുലര്‍ത്തുകയാണ് തിരുനബി ചെയ്തത്. വിശ്വാസികള്‍ ധനത്തിന്റെ വിഷയത്തില്‍ ഉന്നത സംസ്‌കാരത്തിന്റെ പ്രതീകങ്ങളായി മാറട്ടെ.                  

ശബാബ് വാരിക
2016 ഫെബ്രുവരി 05

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ