Wednesday, August 23, 2017

സ്ത്രീയും പുരുഷനും സമൂഹത്തിന്റെ അനുപൂരക ഘടകങ്ങള്‍



സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് മനുഷ്യ സമൂഹം. സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും അവരവരുടേതായ ധര്‍മമുണ്ട്. ജീവ ശാസ്ത്രപരമായ ഘടനാ വ്യത്യാസം മാത്രമല്ല മാനസികവും വൈകാരികവുമായ തലങ്ങളിലും ഈ വ്യതിരിക്തത കാണാം. എന്തുകൊണ്ടാണെന്നറിയില്ല, സ്ത്രീകളുടെ ബാധ്യത, അവകാശം, സ്ഥാനം, ധര്‍മം തുടങ്ങിയ കാര്യങ്ങള്‍ ഏതു കാലത്തും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.  പൗരാണികവും ആധുമികവുമായ സമൂഹങ്ങളില്‍ ഈ ചര്‍ച്ച സജീവമായിരുന്നിട്ടുണ്ട്. അവയില്‍ പലതും അതിവാദവും അതിരുകവിഞ്ഞതുമായിരുന്നു. സമൂഹത്തില്‍ തുല്യ പങ്കാളിത്തമുള്ള രണ്ടുവിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്ന് വിവേചനത്തിനു വിധേയമായാല്‍ അത് സമൂഹത്തിന്റെ ദുര്‍ബലതക്കാണ് നിമിത്തമാവുക. സ്ത്രീകള്‍ വിവേചനത്തിന് വശംവദരാവുകയോ സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെടുകയോ ചെയ്യുന്ന സാമൂഹികാവസ്ഥ ഏതു കാലത്തും നിലനിന്നിരുന്നു എന്നതാണ് ചരിത്ര പാഠം. അതോടൊപ്പം അതിനെതിരായ ചെറുത്തുനില്പും ബോധവത്കരണവും നടന്നിട്ടുമുണ്ട്. ആധുനിക സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലൊന്ന് സ്ത്രീപീഡനവും സത്രീകളുടെ അവകാശ പോരാട്ടവും അതിനുവേണ്ട നിയമ നിര്‍മാണവും മറ്റുമാണ്.

മതവും വിശ്വാസവും സ്ത്രീയെ അവഗണിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പരക്കെ ആക്ഷേപമുയരുന്നു. ചൂണ്ടിക്കാണിക്കാന്‍ ചില ഉദാഹരണങ്ങളും ഉണ്ടാവും. ഇതിന്റെ മറുവശമായി രംഗത്തുവന്ന ഒരു ആശയമാണ് ഫെമിനിസം. 1960 കളില്‍ ആരംഭം കുറിച്ച ഫെമിനിസം പക്ഷേ, രോഗമറിഞ്ഞ് ചികിത്സിക്കുന്നതിനു പകരം മതവിരുദ്ധ വികാരം ഇളക്കിവിടുകയോ സ്ത്രീയെ പുരുഷനാക്കാന്‍ ശ്രമിക്കകയോ ആയിരുന്നു. അര്‍ഹിക്കുന്ന പദവി സ്ത്രീകള്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതും അതിന് മതനിയമങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളും മതനേതൃത്വം കൈവശപ്പെടുത്തിയ പൗരോഹിത്യവും കാരണമായിട്ടുണ്ട് എന്നതും നേരാണ്. മുസ്‌ലിം സമൂഹവും ഇതിന്നപവാദമല്ല. എന്നാല്‍ അതിനു പരിഹാരം നിര്‍ദേശിക്കുന്നതിനു പകരം 'സ്ത്രീ വിമോചനം' എന്ന പ്രതിലോമപരവും അപ്രായോഗികവുമായി ആശയം മുന്നോട്ടുവയ്ക്കുകയും സത്രീയെയും പുരുഷനെയും എതിര്‍ ലിംഗങ്ങളായി കണക്കാക്കി ശത്രുതയോടെയുള്ള നിലപാടെടുക്കുകയും ചെയ്യുന്ന 'റാഡിക്കല്‍ ഫെമിനിസ'മാണ് പാശ്ചാത്യ ലോകത്ത് എഴുപതുകളിലും എണ്‍പതുകളിലും വ്യാപിച്ചത്. അകത്തളങ്ങളില്‍ അസ്വതന്ത്രരായി കെട്ടിനിര്‍ത്തപ്പെട്ട സത്രീ സമൂഹത്തെ പുറത്തിറക്കി സ്വതന്ത്രമാക്കുന്നതിനു പകരം സകലതും ഊരിയെറിഞ്ഞ് സത്രീകളെ സര്‍വതന്ത്ര സ്വതന്ത്രരും പുരുഷ വിരുദ്ധരുമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഫെമിനിസം. സദാചാരമെന്ന മാനവികതയെ തകിടം മറിക്കുകയും കുടുംബമെന്ന സങ്കല്‍പത്തെ കടപുഴക്കിയെറിയുകയുമായിരുന്നു അതിന്റെ പരിണതി. പാശ്ചാത്യലോകം അതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തില്‍ സ്ത്രീകളുടെ പദവിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹം ഏറെ പഴി കേള്‍ക്കുന്നു; ഇസ്‌ലാം വിമര്‍ശിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണെന്നറിയാതെയാണ് പലരും വിമര്‍ശിക്കുന്നത്. വിവരം കുറഞ്ഞ സമുദായത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇതാണ് ഇസ്‌ലാമെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. കാര്യം വ്യക്തമായി അറിഞ്ഞിട്ടും ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിട്ടുന്ന ഒരു പുല്‍ക്കൊടിയും ബോധപൂര്‍വ്വം ഉപയോഗിക്കുന്നവരുണ്ട്. ഉത്തമ സമൂഹ സൃഷ്ടിപ്പും നിലനിര്‍ത്തലും ആദര്‍ശത്തിന്റെ ഭാഗമായി സ്വീകരിച്ച ഇസ്‌ലാമല്ലാത്ത വേറൊരു മതവും കാണുക സാധ്യമല്ല. ഉത്തമ സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും അവുരുടെതായ പങ്കു നിര്‍വഹിക്കാനുണ്ട്; ലഭിക്കേണ്ട അവകാശവുമുണ്ട്. സ്ത്രീയും പുരുഷനും എതിരാളികളോ ശത്രുക്കളോ ആയിട്ടല്ല, ഒരു ഏകകത്തിന്റെ അനുപൂരകങ്ങളായിട്ടാണ് ഇസ്‌ലാം കാണുന്നത്. സഹവര്‍ത്തനവും സഹജീവിതവുമാണ് സത്രീപുരുഷന്‍മാര്‍ക്ക് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചത്. വിശുദ്ധ ഖുര്‍ആന്‍ (4:1, 2:187) അക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ത്രീ പുരുഷ സമത്വം, തുല്യത തുടങ്ങിയ സങ്കല്പങ്ങള്‍ കൃത്യമായി വ്യവഛേദിക്കപ്പെടേണ്ടതുണ്ട്. സ്രഷ്ടാവിന്റെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരായി പരിഗണിക്കപ്പെടുന്നു. കര്‍മങ്ങള്‍ക്ക് പ്രതിഫലമോ ശിക്ഷയോ ലഭിക്കുന്ന കാര്യത്തില്‍ വിവേചനമില്ല. കുടുംബ സംവിധാനത്തില്‍ ഇരുവര്‍ക്കും തുല്യ പങ്കാളിത്തം. പക്ഷേ ധര്‍മങ്ങള്‍ വ്യത്യസ്തം. അതാണല്ലോ പ്രകൃതി. പ്രകൃതി മതമായ ഇസ്‌ലാമും അതംഗീകരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ 4:1, 7:189, 15: 29, 2:30, 17:70, 4:124, 49:13 തുടങ്ങിയ നിരവധി ആയത്തുകളിലൂടെ ഇക്കാര്യം വിവരിക്കുന്നുണ്ട്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇസ്‌ലാമിനെ മൗലികമായി പഠിക്കാത്ത യാഥാസ്ഥിതിക നേതൃത്വവും താത്പര്യങ്ങള്‍ക്കു പിന്നാലം പോകുന്ന പണ്ഡിതന്മാരും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് 'ഐത്തം' കല്പിച്ചിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കാവതല്ല. ആരാധനാ സ്വാതന്ത്ര്യം പോലും പരിമിതപ്പെടുത്തി, സ്ത്രീയുടെ സ്വത്വം തന്നെ നിരാകരിച്ച്‌കൊണ്ട് നീങ്ങിയ മുസ്‌ലിംകള്‍ക്കിടയിലും പില്ക്കാലത്ത് സത്രീ പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം ലക്ഷ്യം വെച്ചുകൊണ്ട് പ്രമാണബദ്ധമായി പ്രവര്‍ത്തനരംഗത്തിറങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച തരത്തില്‍ സത്രീയും പുരുഷനും പരിഗണിക്കപ്പെടാന്‍ ആഹ്വാനം ചെയ്തത്. കേരത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവും ഈ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതനവീകരണമല്ല നടത്തിയത്, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം നടത്തുകയായിരുന്നു.

ഇസ്‌ലാമില്‍ ലിംഗനീതിയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ബഹുഭാര്യത്വം, വിവാഹ മോചനം തുടങ്ങിയ വിഷയത്തില്‍ മുസ്‌ലിംകളുടെ നടപടിക്രമങ്ങള്‍ ചിലര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വിഷയങ്ങളിലെല്ലാം ഇസ്‌ലാം സമര്‍പ്പിച്ചതിനേക്കാള്‍ കുറ്റമറ്റ ഒരു നിയമമോ ചട്ടമോ ആരും ഇന്നേവരെ സമൂഹത്തിന്റെ മുന്നില്‍ വച്ചിട്ടില്ല. മുസ്‌ലിം സമൂഹത്തില്‍ പ്രയോഗരംഗത്ത് ഒട്ടേറെ പോരായ്മകള്‍ ഉണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല. വിവരക്കേട് കൊണ്ട് ദുഷ്‌ചെയ്തികളില്‍ എത്തിച്ചേരുന്നതിനേക്കാള്‍ അപകടകരമായ പ്രവണതകളും കണ്ടുവരുന്നുണ്ട്. അക്ഷരങ്ങള്‍ വായിച്ച് സൈദ്ധാതിക യാഥാസ്ഥികതയിലേക്കെത്തിച്ചേരുന്ന അതിവാദങ്ങള്‍ കൂടിവരുന്നുണ്ട് എന്നതും വിസ്മരിച്ചുകൂടാ.

ഇങ്ങനെ വിഷയത്തിന്റെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ ലക്കം അത്തൗഹീദിന്റെ കവര്‍ സ്റ്റോറി. സമ്പൂര്‍ണമല്ലെങ്കിലും സമൂഹത്തില്‍ സ്ത്രീയുടെ ധര്‍മവും അവകാശവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പ്രഗത്ഭമതികളായ എഴുത്തുകാര്‍ വിശകലനം ചെയ്യുന്നുണ്ട്.

-എഡിറ്റോറിയൽ-
അത്തൗഹീദ്
ജൂലൈ-ആഗസ്റ്റ് 2017
---------


-സിപി ഉമർ സുല്ലമി
ചീഫ് എഡിറ്റർ,
അത്തൗഹീദ് ദ്വൈ മാസിക

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ