Wednesday, April 27, 2016

മുസ്‌ലിംകള്‍ വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍ | പി മുഹമ്മദ് കുട്ടശ്ശേരി



വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തതു തന്നെ എന്ന് പറയുന്നതാകും ശരി. തങ്ങളുടെ കാലത്ത് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും കല്‍ദാനികളും ഇന്ത്യാക്കാരും അറബികളും കൈകാര്യം ചെയ്തിരുന്ന എല്ലാ വൈദ്യവിജ്ഞാനങ്ങളും അവര്‍ പഠിച്ചു. ഗാലന്റെയും ഹിപ്പോക്രിറ്റിന്റെയും ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. വൈദ്യവിജ്ഞാനത്തിന്റെ കുത്തകതന്നെ അവര്‍ കൈവശപ്പെടുത്തി. അറബിയില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ മാത്രം 860 വൈദ്യന്മാരുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. സൈഫുദ്ദൗല ഭക്ഷണത്തിനിരിക്കുമ്പോള്‍ കൂടെ 24 വൈദ്യന്മാരുണ്ടാകും. പുരുഷന്മാരെപ്പോലെ വൈദ്യത്തില്‍ വൈഭവം നേടിയ വനിതകളുമുണ്ടായിരുന്നു. സഹ്‌റുല്‍ അല്‍ദലുസിയുടെ പുത്രന്റെ പേരമകളും അവളുടെ മക്കളും പ്രസിദ്ധരായ ഡോക്ടര്‍മാര്‍ ആയിരുന്നു. മന്‍സൂറിന്റെ കുടുംബത്തിലെ സ്ത്രീകളെ ചികിത്സിച്ചിരുന്നത് ഇവര്‍ മാത്രമായിരുന്നു.

മുസ്‌ലിംകള്‍ വൈദ്യത്തില്‍ പരീക്ഷണങ്ങളും നടത്തി. കുഷ്ഠരോഗത്തെ സംബന്ധിക്കുന്ന ഗ്രന്ഥം ആദ്യമായി രചിച്ചത് അവരാണ്. മയക്കി കിടത്താന്‍ ആദ്യമായി വരക ധാന്യം ഉപയോഗിച്ചതും ഭ്രാന്തിന് ചികിത്സിക്കാന്‍ ആരംഭിച്ചതും മുസ്‌ലിംകളാണ്. ഇന്ത്യയില്‍നിന്ന് ധാരാളം പച്ചമരുന്നുകള്‍ വരുത്തി പഠനഗവേഷണം നടത്തിയ മുസ്‌ലിംകള്‍ ഫാര്‍മസി വിജ്ഞാനശാഖയെ വികസിപ്പിച്ചു. ഇന്ത്യയിലെ പറിച്ചെടുക്കുന്ന മരുന്നുകള്‍ പലതിന്റെയും പേരുകള്‍ അറബിയില്‍ അതേ രൂപത്തില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഫ്രഞ്ചുകാര്‍ ഔഷധ പഠനത്തില്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് മുസ്‌ലിംകള്‍ ഈ വിഷയത്തില്‍ എത്രമാത്രം ഗവേഷണം നടത്തിയെന്ന് ബോധ്യമാവുക. ആശുപത്രികളുടെ നിര്‍മ്മാണത്തിലും അവര്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ചു. ബീമാരിസ്താന്‍ എന്ന പേര്‍ഷ്യന്‍ പദമാണ് അന്ന് ആശുപത്രികള്‍ക്ക് ഉപയോഗിച്ചിരുന്നത്. ആദ്യമായി ആശുപത്രികള്‍ നിര്‍മ്മിച്ചത് ഹി.88ല്‍ വലീദുബ്‌നു അബ്ദില്‍ മലിക് ആണ്. അദ്ദേഹം കുഷ്ഠരോഗികളെ പ്രത്യക സ്ഥലത്ത് പാര്‍പ്പിച്ചത് അവര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാനായിരുന്നു. ബഗ്ദാദിലെ ആശുപത്രികണ്ടപ്പോള്‍ മറ്റ് പട്ടണങ്ങളും അവയെ അനുകരിച്ച് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.

വൈദ്യശാസ്ത്ര രംഗത്തെ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പല പ്രഗത്ഭമതികളുമുണ്ട്. അലി ഇബ്‌നുഅബ്ബാസ്(ഹി.994) രചിച്ച കാമിലുസ്സനാ അഫിത്തിബ്ബ് എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ അതിനെ ഒരു അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നു. ഇബ്‌നുല്‍ ജസ്സാര്‍ (ക്രി.1009) രചിച്ച  സാദുല്‍ മുസാഫിര്‍ എന്ന ഗ്രന്ഥം ആന്തരിക രോഗങ്ങളെ പറ്റിയാണ് വിവരിക്കുന്നത്. ഇബ്‌നുല്‍ ഖാതിമ (ക്രി.1369) പകര്‍ച്ച വ്യാധികളെപ്പറ്റി പ്രത്യേക പഠനം നടത്തിയ വൈദ്യശാസ്ത്രജ്ഞനാണ്. ഇബ്‌നു സഹ്ര്‍ (ക്രി. 1093) പ്രധാനമായും പഥ്യത്തെയും ആഹാരക്രമത്തെയുമാണ് വിവരിക്കുന്നത്. മദ്ധ്യനൂറ്റാണ്ടുകളില്‍ നേത്രചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഭിഷഗ്വരനായിരുന്നു അലി ഇബ്‌നു ഈസാ. അദ്ദേഹം എഴുതിയ 'തദ്കിറ' എന്ന ഗ്രന്ഥത്തില്‍ 130 നേത്രരോഗങ്ങളെയും അതിനുള്ള 143 മരുന്നുകളെയുംപറ്റി പറയുന്നുണ്ട്. കണ്ണ് ഓപ്പറേഷനെപ്പറ്റി വിവരിക്കുന്ന  ഗ്രന്ഥകാരന്‍ മൂക്കില്‍ ശ്വസിപ്പിച്ചു ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നിനെപ്പറ്റി വിവരിക്കുന്നുണ്ട്. അമ്മാറുല്‍ മൗസിലി (996-1020)യും കണ്ണുരോഗത്തെയും കണ്ണ് ഓപ്പറേഷനെയും പറ്റി വിവരിക്കുന്നുണ്ട്.

ഓപ്പറേഷനെപ്പറ്റി അബുല്‍ ക്വാസീം സഹാവി (ക്രി. 1013) രചിച്ച അത്തസ്‌രിഫ് ലിമന്‍ അജസ അനിത്തഅലിഫ' എന്ന മുപ്പത് അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പല യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 200 ശസ്ത്രക്രിയാ ഉപകരണങ്ങളെപ്പറ്റി ഗ്രന്ഥം വിവരിക്കുന്നു. യൂറോപ്പില്‍ ശസ്ത്രക്രിയാപഠനത്തിന്റെ പുരോഗതിക്ക് ഏറ്റവും അധികം സഹായം നല്‍കിയ ഗ്രന്ഥമാണിത്. പതിനാലാം നൂറ്റാണ്ടിന് ശേഷം ജന്മമെടുത്ത എല്ലാ ശ്‌സ്ത്രക്രിയാ വിദഗ്ധന്മാരും ഈ ഗ്രന്ഥമാണ് പ്രധാന സ്രോതസ്സായി ഉപോയഗിച്ചത്. പല വൈദ്യന്മാരും ശസ്ത്രക്രിയ നടത്തി അപകടം സൃഷ്ടിക്കുന്നത് കണ്ടതുകൊണ്ടാണ് താന്‍ ഇത്തരം ഒരു ഗ്രന്ഥം രചിക്കാന്‍ തയ്യാറായതെന്ന് സഹാവി പറയുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശരിയായ പഠനം നടത്തിയ ഭിഷാഗ്വരനത്രെ ഇബ്‌നുന്നഫീസ് (ക്രി.1288) ആന്തരികാവയവങ്ങളെപ്പറ്റി അദ്ദേഹം പൂര്‍വികരില്‍നിന്ന് വ്യത്യസ്തമായ പുതിയ ചിന്തകള്‍ പലതും അവതരിപ്പിച്ചു.

എന്നാല്‍ രണ്ടു പ്രഗത്ഭമതികളായ മുസ്‌ലിം ഭിക്ഷഗ്വരന്മാരാണ് വൈദ്യശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തവരും പാശ്ചാത്യലോകത്ത് ഏറ്റവും അധികം അറിയപ്പെടുന്നവരും. ഒന്നാമത്തെ പണ്ഡിതന്‍ ജാലീനൂസുല്‍അറബ്' (അറബികളുടെ ഗാലന്‍' അബുത്ത്വിബ്ബുല്‍ അറബി അറബി വൈദ്യത്തിന്റെ പിതാവ്) എന്നീ വിശേഷണങ്ങള്‍ നല്‍കപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു സകരിയ്യ റാസി (ക്രി. 865) ആണ്. അദ്ദേഹത്തെപ്പറ്റി പഠനം നടത്താനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സൂക്ഷിക്കാനുമായി അമേരിക്കയിലെ ബ്രസ്റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രത്യേകവിഭാഗം തന്നെയുണ്ട്. ഇസ്‌ലാമിന്റെ എന്നല്ല മദ്ധ്യ നൂറ്റാണ്ടുകളില്‍ തന്നെ ഏറ്റവും അധികം കണ്ടുപിടുത്തങ്ങളും സൃഷ്ടികളും നടത്തിയ മഹാനായ ഭിഷഗ്വരന്‍ എന്നാണ് ഫിലിപ്പ് ഹിറ്റി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. റാസിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ഒരു സംഭവം ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു. അബ്ബാറസി ഖലീഫയായിരുന്ന അള്ദുദ്ദൗല ബഗ്ദാദില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ റാസിയെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം കുറേ മാംസക്കഷണങ്ങള്‍ ബാഗ്ധാദിലെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ഏറ്റവും വേഗത്തില്‍ ചീഞ്ഞുനശിക്കുന്നത് എവിടെയെന്ന് പരീക്ഷിച്ചുനോക്കി ആ സ്ഥലം ഒഴിവാക്കി ഏറ്റവും വൈകി മാസം കേടുവരുന്ന സ്ഥലം കണ്ടുപിടിച്ചു.

യവന-റോമന്‍-പേര്‍ഷ്യന്‍ ഭാരതീയ വൈദ്യവിജ്ഞാനങ്ങള്‍ മുഴുവന്‍ സ്വായത്തമാക്കി പരീക്ഷണം നടത്തി റാസി പുതിയ വൈദ്യസിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ചു. ആഹാരംകൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന രോഗത്തിന് മരുന്ന് ഉപയോഗിച്ചുകൂടെന്നും മരുന്നുകൊണ്ട് മാറ്റാവുന്ന രോഗത്തിന് ശസ്ത്രക്രിയ പാടില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. വൈദ്യന്‍ രോഗിക്ക് സുഖമുണ്ടെന്ന് തോന്നിപ്പിക്കുകയും തനിക്ക് വിശ്വാസമായില്ലെങ്കില്‍ പോലും രോഗം മാറുമെന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യണമെന്നാണ് റാസിയുടെ പക്ഷം. രോഗം സുഖമമായശേഷം രോഗിക്ക് ഏതെങ്കിലും ഒരു ഭക്ഷണസാധനത്തോട് കൂടുതല്‍ കൊതി തോന്നിയാല്‍ അത് വിലക്കുന്നതിന് പകരം സൂത്രം പ്രയോഗിച്ച് രോഗിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് റാസി പറയുന്നു. കുപ്പിയില്‍ മൂത്രം നിറച്ച് വൈദ്യനെ സമീപിക്കുന്ന സമ്പ്രദായമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ രോഗം നിര്‍ണയത്തിന് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ റാസി മൂത്രത്തെ ആശ്രയിച്ചിരുന്നുള്ളു. മെര്‍ക്കുറി പുരട്ടി ചികിത്സിക്കുന്ന സമ്പ്രദായം ആദ്യം പരീക്ഷിച്ചത് റാസിയാണ്. കുരങ്ങുകളിലാണ് ആദ്യം അദ്ദേഹം ഈ പരീക്ഷണത്തിന് വിധേയമാക്കിയത്. 'പനിനീര്‍പൂമണക്കുമ്പോള്‍ അബൂസൈദുല്‍ ബന്‍ജിക്ക് ബാധിക്കുന്ന രോഗം' എന്ന ലേഖനത്തില്‍ റാസി അലര്‍ജി മുഖേനയുണ്ടാവുന്ന രോഗത്തെപ്പറ്റി ആദ്യമായി അറിവ് നല്‍കി.

റാസിയുടെ ഒരു ചികിത്സാനുഭവം ഇങ്ങനെ വിവരിക്കുന്നു: കഷണ്ടി ബാധിച്ച ഒരാള്‍ എന്നെ സമീപിച്ചു. ഒരു പരുക്കന്‍ ശീലകൊണ്ട് രക്തം പൊടിയുംവരെ തല ഉരസാന്‍ ഞാന്‍ കല്‍പിച്ചു. ശേഷം ഉള്ളി ഉരസാനും. അയാള്‍ പലവട്ടം അതാവര്‍ത്തിച്ചു. അമിതമായത് കാരണം കടുത്ത വേദന. അപ്പോള്‍ കോഴിയുടെ നെയ്യ് പുരട്ടാന്‍ കല്‍പിച്ചു. വേദന ശമിച്ചു, മുടി മുളച്ചു. പണ്ടത്തേക്കാള്‍ കറുത്തു തിങ്ങിയ തലമുടി.

റാസിയുടെ സുപ്രസിദ്ധകൃതിയായ അല്‍ജൂദ്‌രിയ്യ വല്‍ഹസബ (സ്മാള്‍ പോക്‌സും മീസ്ല്‍സും) ആ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകമാണ്. 1498നും 1866നുമിടക്ക് ഇംഗ്ലീഷില്‍ അതിന്റെ നാല്‍പത് വിവര്‍ത്തനപതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1856ല്‍ ആണ് അതിന്റെ ഫ്രഞ്ച് വിവര്‍ത്തനം പ്രസിദ്ധീകൃതമായത്. 'ദരിദ്രന്മാരുടെ വൈദ്യം' എന്ന പുസ്തകത്തില്‍ വൈദ്യന്മാരില്ലാത്ത സ്ഥലത്ത് എങ്ങനെ ചികിത്സ നടത്തണമെന്ന വിഷയമാണ് വിവരിക്കുന്നത്. വിവിധ വൈദ്യവിജ്ഞാന ശാഖകളിലായി 224 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

മെഡിക്കല്‍ വിജ്ഞാനരംഗത്ത് ലോകത്തിന്റെ കനത്ത സംഭാവനകള്‍ അര്‍പ്പിച്ച രണ്ടാമത്തെ പണ്ഡിതന്‍ ഇബ്‌നുസീന (ക്രി.980-1037) ആണ്. അദ്ദേഹം രചിച്ച 'അല്‍ഖാനൂന്‍ ഫിത്തിബ്ബ്' എന്ന ഗ്രന്ഥം ഇന്നും വൈദ്യവിജ്ഞാനത്തില്‍ ഒരു അടിസ്ഥാന രേഖയായി ഗണിക്കപ്പെടുന്നു. ആറ് നൂറ്റാണ്ടുകളോളം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ഗ്രന്ഥം ഇന്നും മെഡിക്കല്‍കോളേജുകളില്‍ പരീക്ഷിക്കപ്പെടുന്നു. 25 വാള്യങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥത്തില്‍ മതം, രാഷ്ട്രീയം, പ്രകൃതി ശാസ്ത്രം, അഭൗതികജ്ഞാനം, മ്യൂസിക്, വൈദ്യം, രസതന്ത്രം, പറിച്ചെടുക്കാവുന്ന മരുന്നുകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഒന്നാം അധ്യായത്തില്‍ മഹാരോഗങ്ങള്‍, അവ നിര്‍ണയിക്കുന്നവിധം അവയുടെ ചികിത്സ, കുത്തിവെപ്പ്, ആരോഗ്യശാസ്ത്രം, രോഗപ്രതിരോധ നടപടികള്‍, കൊമ്പുവെക്കല്‍, ചൂടുവെക്കല്‍, ഉഴിച്ചില്‍ തുടങ്ങിയ ചികിത്സാവിധികളാണ് വിവരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും നെഞ്ചിനും കൂടുതല്‍ ശക്തി നല്‍കാന്‍ ഗാഢമായി ശ്വാസോഛാസം നടത്താനും ഇടക്കിടെ ഉറക്കെ അട്ടഹസിക്കാനും ഇബ്‌നുസീനാ ഉപദേശിക്കുന്നു.

മൂന്നാം അധ്യായത്തില്‍ ലൈംഗികരോഗങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, പ്രേമപാരവശ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ വിവരിക്കുന്നത്. നാലാം അധ്യായത്തില്‍ പഥ്യം, ഓപ്പറേഷന്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചര്‍മ്മവും മുടിയും സംരക്ഷിക്കേണ്ടവിധം എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ 760 മരുന്നുകളുടെ ചേരുവകള്‍ കൃത്യമായി പറയുന്നുണ്ട്. ഓരോ മരുന്നിന്റെയും രൂപം രുചി, നിറം, മണം എന്നിവ അദ്ദേഹം വെവ്വേറെ വിവരിക്കുന്നുണ്ട്. ഒരു സ്ത്രീ മുലകൊടുക്കുമ്പോള്‍ പാലിക്കേണ്ട ക്രമങ്ങളെപ്പറ്റി പ്രത്യേകം വിവരിക്കുന്നുണ്ട്. ഇത്‌പോലെ വൈദ്യശാസ്ത്രഗ്രന്ഥം ശാസ്ത്രജ്ഞന്മാര്‍ രചിച്ചിട്ടില്ല. റോമില്‍ അച്ചടിച്ച ഈ ഗ്രന്ഥം 12ാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 15ാം നൂറ്റാണ്ടില്‍ അതിന്റെ 16 പതിപ്പുകളും 20ാം നൂറ്റാണ്ടില്‍ 20 പതിപ്പുകളും പുറത്തുവരികയും ചെയ്തു. 18 ാം നൂറ്റാണ്ടുവരെയും യൂറോപ്യന്‍ സര്‍വകലാശാലകളില്‍ അത് പാഠ്യപുസ്തകമായിരുന്നു.

മനശ്ശാസ്ത്ര ചികിത്സയില്‍ അതിവിദഗ്ധനായിരുന്ന ഇബ്‌നുസീനയുടെ രോഗനിര്‍ണ്ണയ സാമര്‍ഥ്യം തെളിയിക്കുന്ന ഒരു സംഭവം: ഒരു ചെറുപ്പക്കാരന്‍ ദിവസം ചെല്ലുംതോറും മെലിയുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ വൈദ്യന്മാരെല്ലാം പരാജയപ്പെട്ടു. അവസാനമാണ് രോഗിയെ ഇബിനുസീനായുടെ അടുത്തെത്തിക്കുന്നത്. ശാരീരികമായി ഒരു തകരാറുമില്ലെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പിന്നെ മനശ്ശാസ്ത്രപരമായ അന്വേഷണം നടത്തി. അവന്‍ താമസിക്കുന്ന സ്ഥലത്തെപ്പറ്റി ശരിക്കറിയാവുന്ന ഒരു ഗ്രാമത്തലവനെ വിളിച്ചുവരുത്തി. അയാളോട് ഗ്രാമത്തിലെ ഓരോ വില്ലകളെപ്പറ്റിയും ചോദിച്ചുകൊണ്ടിരുന്നു. ഒരു വില്ലയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് യുവാവിന്റെ നാഡിമിടിപ്പില്‍ മാറ്റം. പിന്നെ ഗ്രാമത്തലവന്‍ ആ വില്ലയിലെ ഓരോ വീടിന്റെയും പേര് പറഞ്ഞു. ഒരു വീടിന്റെ പേര് പറഞ്ഞപ്പോള്‍ നാഡിമിടുപ്പിന് വലിയ മാറ്റം. കൂടുതല്‍ ശക്തമാകുന്നു. പിന്നെ ആ വീട്ടില്‍ താമസിക്കുന്ന ഓരോ അംഗത്തിന്റെയും പേര് പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞപ്പോള്‍ നാഡിമിടിപ്പ് പിന്നെയും കൂടുതല്‍ ശക്തമാകുന്നു. യുവാവിന്റെ മുഖത്ത് ഭാവഭേദം. ഒട്ടാകെ ഒരു അസ്വസ്ഥത. ഇബ്‌നുസീനാ രക്ഷിതാക്കളോട് പറഞ്ഞു: 'ഇതാണ് രോഗം, ഈ പെണ്‍കുട്ടിയെ അവന് വിവാഹം കഴിച്ചുകൊടുക്കുകയാണ് ഏക ചികിത്സ.' അല്‍ഖാനൂന്‍ പോലെ ഇബ്‌നുസീനാക്ക് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം കൂടിയുണ്ട്, അശ്ശിഫാ. വൈദ്യശാസ്ത്രത്തില്‍ ഒട്ടാകെ നൂറില്‍ അധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ പഠനഗവേഷണങ്ങളുടെ അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് നിഷ്പക്ഷമതികളായ എല്ലാ ചരിത്രകാരന്മാരും പ്രഖ്യാപിക്കുന്നു. 


ശബാബ് വാരിക
2016 ഏപ്രിൽ 22

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ