Saturday, October 23, 2010

മാറ്റത്തിന്റെ വോട്ടും മറക്കരുതാത്ത രേഖകളും

ശംസുദ്ദീന്‍ പാലക്കോട്‌  

മാറ്റത്തിന്റെ വോട്ട്‌ തേടി മതരാഷ്‌ട്രപ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും ഇത്തവണ തെരഞ്ഞെടുപ്പ്‌ മത്സരരംഗത്തുണ്ട്‌. ഇത്‌ അങ്ങേയറ്റം കൗതുകകരവും എന്നാല്‍ വൈരുധ്യാത്മകവുമായ കാര്യമാണ്‌. കാരണം, ജമാഅത്തെ ഇസ്‌ലാമി എന്തിന്‌ നിലകൊള്ളുന്നുവെന്ന്‌ വ്യക്തമാക്കുന്ന ധാരാളം രേഖകള്‍ ആ പ്രസ്ഥാനത്തിന്റെ ആദര്‍ശവാക്യമായി ഇപ്പോഴും തിരുത്തപ്പെടാതെ നിലകൊള്ളുന്നു. അവയില്‍ ചിലത്‌:

1) ``ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

2) ``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' (അതേപുസ്‌തകം, പേജ്‌ 29)

3). ``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കുമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി 1)

4). ``സുഹൃത്തുക്കളേ, വളരെ സംക്ഷിപ്‌തമായി വിവരിച്ച ഈ മൂന്ന്‌ തത്വങ്ങളും അഭിനവ സംസ്‌കാരത്തിന്റേതായ ദേശീയ മതേതര ജനാധിപത്യ വ്യവസ്ഥിതിക്കെതിരില്‍, ഒരു ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തെയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ സ്‌പഷ്‌ടം. അതത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യവും.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം, പേജ്‌ 34,35)

5). ``ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമ നിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തിന്‌ നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിയണം.'' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പേജ്‌ 16, ഭാഗം 2, ഖണ്ഡിക 8, 2003ലെ എഡിഷന്‍)

6). ``നോമ്പ്‌ നിര്‍ബന്ധമാണ്‌ എന്ന്‌ പറയാന്‍ പ്രയോഗിച്ച അതേ പദമാണ്‌ (അല്‍ബഖറ 183) പ്രതിക്രിയ നിര്‍ബന്ധമാണെന്ന്‌ പറയാനും (അല്‍ബഖറ 178), യുദ്ധം നിര്‍ബന്ധമാണെന്ന്‌ പറയാനും (അല്‍ബഖറ 216) ഖുര്‍ആന്‍ പ്രയോഗിച്ചത്‌. ഇസ്‌ലാം പ്രതിക്രിയയും യുദ്ധവും നടപ്പിലാക്കുന്നത്‌ സ്വന്തം രാഷ്‌ട്രം ഉണ്ടാകുമ്പോഴാണ്‌. ഒരു നിര്‍ബന്ധകാര്യം നിര്‍വഹിക്കാന്‍ അനിവാര്യമായതെന്തോ അതും നിര്‍ബന്ധമാണെന്നും തദടിസ്ഥാനത്തില്‍ രാഷ്‌ട്രസ്ഥാപനം നിര്‍ബന്ധ ബാധ്യതയാണെന്നും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌.'' (ബോധനം ദൈ്വമാസിക, 2010 സപ്‌തംബര്‍-ഒക്‌ടോബര്‍ പേജ്‌ 17)

ജമാഅത്തുകാര്‍ തങ്ങളുടെ ആദര്‍ശമായും ലക്ഷ്യമായും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആദര്‍ശ വാക്യങ്ങളില്‍ ചിലത്‌ മാത്രമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. ഇതില്‍ നിന്ന്‌ ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും ഒരു മതരാഷ്‌ട്ര പ്രസ്ഥാനമാണെന്നും മതരാഷ്‌ട്ര സംസ്ഥാപനമാണ്‌ അതിന്റെ ആത്യന്തികലക്ഷ്യമെന്നും പ്രഥമ വായനയില്‍ നിന്ന്‌ തന്നെ ബോധ്യപ്പെടും. ജമാഅത്തുകാര്‍ ഈ വരികളിലൂടെ തങ്ങളുടെ ആദര്‍ശമായി അവതരിപ്പിക്കുന്ന കാര്യങ്ങളുടെ സാരാംശം ഇപ്രകാരം സംഗ്രഹിക്കാം:

 l ജമാഅത്തെ ഇസ്‌ലാമി നിലകൊള്ളുന്നത്‌ `ദൈവികമാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥ'യുടെ സംസ്ഥാപനത്തിന്‌ വേണ്ടിയാണ്‌ (മൗദൂദി ഇതിനെ തിയോഡമോക്രസി എന്നും ജമാഅത്ത്‌ സാഹിത്യങ്ങളില്‍ ഹുകൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീന്‍, ഇസ്‌ലാമികവ്യവസ്ഥ എന്നീ വ്യത്യസ്‌ത പദാവലികളിലും പരിചയപ്പെടുത്തുന്നു. ഈയടുത്ത കാലത്തായി `ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി' എന്ന താരതമ്യേന നിരുപദ്രവകരം എന്ന്‌ ജമാഅത്തിന്‌ ബോധ്യപ്പെട്ട പദാവലിയാണ്‌ ധാരാളമായി ഉപയോഗിച്ചുകാണുന്നത്‌).

 l ഹുകൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീന്‍, ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതി, തിയോഡമോക്രസി, ഇസ്‌ലാമിക വ്യവസ്ഥിതി, ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി എന്നീ പദാവലികളെല്ലാം ഇസ്‌ലാമിക രാഷ്‌ട്ര വ്യവസ്ഥ എന്ന ആദര്‍ശത്തിന്റെ പ്രതിരൂപമായ പദാവലികളായിട്ടാണ്‌ ജമാഅത്തെ ഇസ്‌ലാമി ഉപയോഗിക്കുന്നത്‌. (അങ്ങനെയല്ലെങ്കില്‍ അക്കാര്യം അവര്‍ പൊതുസമൂഹത്തോട്‌ തുറന്ന്‌ പറയേണ്ടതാണ്‌)

 l ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇന്നേവരെ ഇവിടത്തെ ഭരണസംവിധാനങ്ങളില്‍ -പങ്കാളിത്തമോ ഒരു പഞ്ചായത്ത്‌ മെമ്പര്‍ പോലുമോ-പ്രാതിനിധ്യമോ ഇല്ലാതെ പോയതില്‍ യാതൊരു കുറച്ചിലും തോന്നിയിട്ടില്ല. മറിച്ച്‌, അതൊരു അഭിമാനവും യോഗ്യതയുമായാണ്‌ അവര്‍ കണ്ടത്‌!

 l ഇസ്‌ലാമിക രാഷ്‌ട്രവ്യവസ്ഥയുടെ സംസ്ഥാപനം -ജമാഅത്ത്‌ ഭാഷ്യത്തില്‍ ഇഖാമത്തുദ്ദീന്‍-ലക്ഷ്യമായി സ്വീകരിച്ചതിനാലാണ്‌ ജമാഅത്തെ ഇസ്‌ലാമിയില്‍ ഒരു എം പിയോ എം എല്‍ എയോ ഒരു പഞ്ചായത്ത്‌ മെമ്പര്‍പോലും ഇതുവരെ ഇല്ലാതെ പോയത്‌ എന്ന്‌ ജമാഅത്ത്‌ അഭിമാനപൂര്‍വം സമ്മതിക്കുന്നു!

 l നിലവിലുള്ള മതേതര, ജനാധിപത്യ ഭരണവ്യവസ്ഥയെ മാറ്റി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമിക ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി.

 l അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടം നിലനിര്‍ത്താനും സ്ഥാപിക്കാനും വേണ്ടി വോട്ടുചെയ്യലും വോട്ടുപിടിക്കലും മത്സരിക്കലും സ്ഥാനാര്‍ഥിയാവലും ഒരു മുസല്‍മാന്‌ പാടില്ല എന്ന്‌ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്‌ ജമാഅത്തിന്റെ ആദര്‍ശം. (ഇന്ത്യാഗവണ്‍മന്റ്‌ അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിക്കുന്ന ഭരണകൂടമാണോ അല്ലയോ എന്ന്‌ പക്ഷേ ജമാഅത്തെ ഇസ്‌ലാമി തുറന്നു പറയുന്നുമില്ല!)

 l ഇസ്‌ലാമിക രാഷ്‌ട്ര സംസ്ഥാപനത്തിനു വേണ്ടി നിലകൊള്ളുന്നവരാകയാല്‍ ജമാഅത്തുകാര്‍ക്ക്‌ ഇസ്‌ലാമികേതര ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണത്തില്‍ പങ്കാളിയാകാനോ ന്യായാധിപന്മാരാകാനോ പാടില്ല. ഇക്കാര്യം ജമാഅത്തിന്റെ ഭരണഘടനയില്‍ തന്നെ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

 l നോമ്പ്‌ പോലെ നിര്‍ബന്ധമാണ്‌ കൊലയാളിയെ വധിക്കലും (ഖിസാസ്‌) ശത്രുവിഭാഗത്തോട്‌ യുദ്ധം ചെയ്യലും (ഖിതാല്‍) എന്ന്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നതായി ജമാഅത്ത്‌ മനസ്സിലാക്കുന്നതിനാല്‍ ഖിസാസും ഖിതാലും നടപ്പാക്കാന്‍ ഇസ്‌ലാമിക രാഷ്‌ട്രമുണ്ടാക്കലും നിര്‍ബന്ധമാണ്‌ എന്ന്‌ ജമാഅത്ത്‌ ലേഖകര്‍ വിശ്വസിക്കുന്നു. (സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കല്‍ പാവപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന്‌ ജമാഅത്തുകാര്‍ക്ക്‌ മറുപടിയില്ല!)

എന്നാല്‍ ജമാഅത്ത്‌ പാര്‍ട്ടി ഇപ്പോള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച അവരുടെ ആദര്‍ശലക്ഷ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന പ്രശ്‌നം പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. ആദര്‍ശരേഖകള്‍ പഴയതും പുതിയതും പരിശോധിച്ചാല്‍ തങ്ങളുടെ ആദര്‍ശം നിലവിലുള്ള വ്യവസ്ഥ മാറ്റി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിക്കുക തന്നെയാണ്‌ എന്ന്‌ പകല്‍വെളിച്ചംപോലെ വ്യക്തമാകുന്നതാണ്‌. എന്നാല്‍ മതരാഷ്‌ട്രവാദികള്‍ എന്ന വിളിപ്പേര്‌ ഓരോ ജമാഅത്തുകാരനും അങ്ങേയറ്റം അനിഷ്‌ടകരവുമാണ്‌. തങ്ങളുടെ ആദര്‍ശം മതരാഷ്‌ട്രമാണെന്ന്‌ തിരുത്തപ്പെടാതെ കിടക്കുന്ന പഴയതും പുതിയതുമായ നിരവധി രേഖകള്‍ സമൂഹത്തെ നോക്കി വിളിച്ചുപറയുമ്പോഴും അതിനോട്‌ ഏറ്റവും നീതിപുലര്‍ത്തുന്ന `മതരാഷ്‌ട്രവാദികള്‍' എന്ന പരാമര്‍ശം മാത്രം ജമാഅത്തുകാര്‍ എന്തുകൊണ്ട്‌ ഇഷ്‌ടപ്പെടുന്നില്ല എന്നത്‌ അവര്‍ വ്യക്തമാക്കുന്നുമില്ല. ഇസ്‌ലാമിക രാഷ്‌ട്രവ്യവസ്ഥ എന്നത്‌ മെല്ലെപ്പറയേണ്ടതും ഉറക്കെപ്പറഞ്ഞുകൂടാത്തതുമായ ഒരു സംഗതിയാണെന്നും അതിനാല്‍ അതൊരു ഹിഡന്‍ അജണ്ടയായി കൊണ്ടുനടന്നാല്‍ മതിയെന്നും ജമാഅത്തിന്‌ വാദമുണ്ടെങ്കില്‍ ആ കാര്യവും അവര്‍ വ്യക്തമാക്കേണ്ടതാണ്‌.

ഇസ്‌ലാമിന്റെ രാഷ്‌ട്രീയവും രാഷ്‌ട്രീയ ഇസ്‌ലാമും രണ്ടും രണ്ടാണെന്ന്‌ ഇനിയെങ്കിലും ജമാഅത്ത്‌ സുഹൃത്തുക്കള്‍ തിരിച്ചറിയണം. ഒരു ബഹുമതസമൂഹത്തില്‍ -വിശിഷ്യാ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു രാജ്യത്ത്‌- മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ രാഷ്‌ട്രവ്യവസ്ഥകള്‍ സ്ഥാപിക്കാനല്ല മുഖ്യമായും പരിശ്രമിക്കേണ്ടത്‌. ഇക്കാര്യം മറ്റു മുസ്‌ലിംകള്‍ക്ക്‌ നേരത്തെ ബോധ്യപ്പെട്ടത്‌ ജമാഅത്തുകാര്‍ക്ക്‌ അറുപത്‌ കൊല്ലങ്ങള്‍ക്കുശേഷം ഈ 2010ല്‍ മാത്രമാണ്‌ ബോധ്യപ്പെട്ടതെങ്കില്‍, അങ്ങനെയാണവര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെങ്കില്‍ അത്‌ അഭിനന്ദനാര്‍ഹവും സ്വാഗതാര്‍ഹവുമാണ്‌. മൗദൂദിയുടെ രാഷ്‌ട്രീയ ഇസ്‌ലാമില്‍ നിന്ന്‌ മൗലാനാ ആസാദിനെപ്പോലുള്ളവരുടെ ഇസ്‌ലാമിക രാഷ്‌ട്രീയത്തിലേക്കുള്ള ഗുണപരമായ ഒരു തിരിച്ചുവരവായി അതിനെ കണക്കാക്കാവുന്നതുമാണ്‌.

എന്നാല്‍ ജമാഅത്ത്‌ ലേഖകര്‍ ചെയ്യുന്ന ഒരു കബളിപ്പിക്കല്‍ പറയാതെ വയ്യ. ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ടെന്നും ഇസ്‌ലാമില്‍ ഭരണമുണ്ടെന്നും ഇസ്‌ലാമിക സമൂഹത്തില്‍ ഇടപെടലുണ്ടെന്നും ഇക്കാര്യം ഞങ്ങള്‍ കുറച്ച്‌ ജമാഅത്തുകാര്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും രണ്ട്‌ വിഭാഗം സുന്നികളും രണ്ട്‌ വിഭാഗം മുജാഹിദുകളും ഇക്കാര്യം അംഗീകരിക്കണമെന്നുമുള്ള ഉപദേശവും കബളിപ്പിക്കലും തോന്ന്യാസമല്ലാതെ മറ്റെന്താണ്‌?

ലോകത്തെവിടെ താമസിക്കുന്ന മുസ്‌ലിംകളും അവിടെ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയെ താഴെയിറക്കി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമിക ഭരണവ്യവസ്ഥ സ്ഥാപിക്കല്‍ അവരുടെ നിര്‍ബന്ധ ബാധ്യതയാണെന്നും ഇസ്‌ലാമികേതരമായ ഭരണവ്യവസ്ഥകളില്‍ മുസ്‌ലിംകള്‍ പങ്കാളികളാകുന്നത്‌ കടുത്ത തെറ്റും കുറ്റവുമാണെന്നുമുള്ള മൗദൂദിയന്‍ ആദര്‍ശമാണ്‌ രാഷ്‌ട്രീയ ഇസ്‌ലാം. കഴിഞ്ഞ അറുപത്‌ വര്‍ഷക്കാലം ഈ `രാഷ്‌ട്രീയ ഇസ്‌ലാമി'ല്‍ ഭ്രമിതരായി പൊതുസമൂഹത്തില്‍ നിന്ന്‌ മാറിനിന്നത്‌ തെറ്റായിപ്പോയി എന്ന്‌ ജമാഅത്തിന്‌ ബോധ്യപ്പെടുകയും രാജ്യത്തിന്റെയും മുസ്‌ലിംകളുടെയും പുരോഗതിക്കും വികസനത്തിനും വേണ്ടി ഞങ്ങളും ഇനി സഹകരിക്കണം എന്ന ഇസ്‌ലാമിന്റെ രാഷ്‌ട്രീയലൈനിലേക്ക്‌ വൈകിയാണെങ്കിലും ജമാഅത്ത്‌ തിരിച്ചറിവോടെ തിരിച്ചുവന്നതാണെങ്കില്‍ അക്കാര്യം സുതാര്യവും സ്വാഗതാര്‍ഹവുമാണ്‌. അല്ലെങ്കില്‍ മാറ്റത്തിന്റെ വോട്ട്‌ എന്ത്‌ മാറ്റത്തിന്‌? എന്ന ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ജമാഅത്ത്‌ നന്നേ വിയര്‍ക്കേണ്ടിവരും.

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ