Saturday, July 23, 2016

കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തിരക്കുകൂട്ടുന്നുണ്ട് ചിലര്‍ | അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി


ഇക്കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളില്‍ മാധ്യമപ്പട പടച്ചുവിട്ട പുകിലുകള്‍ ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങി. ധാക്കയിലെ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ക്ക് ഇസ്‌ലാമികാദര്‍ശ പ്രചാരകനായ സാകിര്‍ നായിക് പ്രചോദനമായി. അദ്ദേഹത്തെ പിടിച്ചുകെട്ടണം. തലയ്ക്കു വില... അപ്പോഴേക്കും അതാ ഐ എസ് കേരളത്തില്‍... ഇരുപതു യുവാക്കള്‍ സിറിയയിലെത്തി. ഐ എസ് റിക്രൂട്ട്‌മെന്റിന് മുജാഹിദ് സംഘടനാ പിളര്‍പ്പ് നിമിത്തമായി. പൊലീസും ചാനലുകളും അത്തിക്കാട്ടേക്ക്...' എന്തൊക്കെ സ്റ്റോറികള്‍ മെനഞ്ഞെടുത്തു. ഒടുവില്‍ എന്തുണ്ടായി? സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ ലക്ഷങ്ങള്‍ കേട്ടു. അന്വേഷണക്കമ്മീഷനും കേട്ടുനോക്കി. അതു കേട്ടാലാണ് അപകടമെന്നതു കൊണ്ടോ എന്തോ മഹാരാഷ്ട്ര അന്വേഷണ ഏജന്‍സി അദ്ദേഹത്തിന് ക്ലീന്‍ചീറ്റ് നല്കി. വാര്‍ത്ത പുറത്തുവിട്ട ബംഗ്ലാദേശ് പത്രം മാപ്പു പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ മാപ്പുപറഞ്ഞു. സാകിര്‍ പ്രശ്‌നം സ്വിച്ച് ഓഫാക്കിയ പോലെ ഔട്ട്. ചെറുപ്പക്കാര്‍ പോയത് ഐ എസിലേക്കോ സിറിയയിലേക്കോ അല്ലത്രേ. പിന്നെ എങ്ങോട്ടാ? ആര്‍ക്കറിയാം!~ആരും അറിഞ്ഞിട്ടില്ല. ഒരു കാര്യം പലരും സ്ഥിരീകരിക്കുന്നു. ഇസ്‌ലാം വികലമായി മനസ്സിലാക്കിയ ഒരു പറ്റം വികാരജീവികള്‍  സ്വദേശം വിട്ടിട്ടുണ്ട്. ശ്രീലങ്കയിലേക്കാണെന്ന് ചിലര്‍ വീട്ടില്‍ പറഞ്ഞു. അത്രമാത്രം.

ഇങ്ങനെ കലങ്ങി മറിഞ്ഞ സാമൂഹിക സാഹചര്യത്തിലേക്ക് സമസ്ത എന്ന സുന്നി പണ്ഡിതസഭ ഇറങ്ങിവരുന്നു. ഇനിയാണ് രസം. എന്‍ ഐ എ, റോ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികിട്ടാത്ത, ചെറുപ്പക്കാരുടെ നിരോധാനത്തിനും തീവ്രവാദത്തിനും കാരണമെന്തെന്ന് സമസ്ത കണ്ടുപിടിച്ചിരിക്കുന്നു. ഒരു പ്രമേയത്തിലൂടെ അത് മാലോകരെ അറിയിച്ചിരിക്കുന്നു. സമസ്ത പ്രമേയം പറയുന്നു:

''വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ അനുവാദം നല്കിയതാണ് മുജാഹിദ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് നീങ്ങാന്‍ കാരണം. മുജാഹിദുകള്‍ പ്രശ്‌നം വിലയിരുത്തി പ്രമാണങ്ങള്‍ ആര്‍ക്കും വ്യാഖ്യാനിക്കാവുന്ന സാഹചര്യം ഒഴിവാക്കി മുന്‍ഗാമികള്‍ ക്രോഡീകരിച്ച മദ്ഹബുകളിലെ മതവിധികളിലേക്ക് മടങ്ങണം.''

സമസ്ത ബഹുമാന്യ പണ്ഡിതര്‍ ചേര്‍ന്നൊരുക്കിയ പ്രമേയം എത്ര ബാലിശവും നിരര്‍ഥകവും ചിന്താശൂന്യവുമാണ് എന്ന് അണികള്‍ക്കു പോലും ബോധ്യമുണ്ട്. എന്നാലും ചിലരുടെ അറിവിലേക്കായി ഏതാനും കാര്യങ്ങള്‍ കുറിക്കട്ടെ.

(ഒന്ന്) മുജാഹിദു പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോയിട്ടില്ല.

(രണ്ട്) ഇവിടെ കാണാതായി എന്ന് പറയപ്പെട്ടവര്‍ ആരും മുജാഹിദുകളല്ല.

(മൂന്ന്)
കാണാതായവര്‍ തീവ്രവാദത്തിലെത്തിയതിനും തെളിവില്ല.

(നാല്) മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോയ ചിലര്‍ അതിവാദത്തിലേക്കെത്തിയിട്ടുണ്ട് എന്നത് നേരാണ്. അത് വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി പഠിക്കാത്തതുകൊണ്ടാണ്. തഖ്‌ലീദിന്റെയും ത്വരീഖത്തിന്റെയും ശൈലിയില്‍ നീങ്ങിയപ്പോള്‍ വഴിപിഴച്ചുപോയി.

(അഞ്ച്) വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ മുജാഹിദുകള്‍ ആര്‍ക്കും അനുവാദം നല്കിയിട്ടില്ല.

ഇനി വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഏതാനും കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. സന്മാര്‍ഗ ദര്‍ശനാണ്, ഓരോ മുസ്‌ലിമും അത് പഠിക്കണമെന്ന് പറഞ്ഞുപഠിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാഹി പ്രസ്ഥാനം രംഗത്തുവന്നത്. എന്നാല്‍ 1924-ല്‍ പണ്ഡിത സഭയില്‍ വച്ച് വിശുദ്ധ ഖുര്‍ആന്‍ ദലീല്‍ (പ്രമാണം) ആക്കാന്‍  പറ്റുമോ എന്ന് സംശയിച്ചവരാണ് 1926-ല്‍ സമസ്തയുണ്ടാക്കിയത്. സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്‍പറ്റിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹത്തില്‍ ഖുര്‍ആന്‍ പഠനം വ്യാപകമാക്കിയവരാണ് മുജാഹിദുകള്‍. ഓരോരുത്തരും നാട്ടില്‍ നടന്ന് ഫത്‌വ നല്കാനല്ല പഠിപ്പിച്ചത്.

എന്നാല്‍ സമസ്തക്കാര്‍ ചെയ്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഫാതിഹ പോലും ആശയം ഗ്രഹിക്കാന്‍ പാടില്ലാത്തതാണ് എന്ന് ഫത്‌വ നല്കുകയായിരുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ പാടില്ല, അന്ധമായി അനുകരിക്കാനേ (തഖ്‌ലീദ്) മതത്തില്‍ അനുവാദമുള്ളൂ എന്ന് അവര്‍ ജനങ്ങളെ പഠിപ്പിച്ചു. തങ്ങള്‍ ശാഫിഈ മദ്ഹബിന്റെ അനുകര്‍ത്താക്കള്‍ (മുഖല്ലിദുകള്‍) മാത്രമാണെന്നവര്‍ സ്വയം പരിചയപ്പെടുത്തി.

എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വതന്ത്രമായി പഠിക്കണമെന്നാഹ്വാനം ചെയ്ത മുജാഹിദുകളെ തോല്പിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഇജ്തിഹാദ് നടത്തുകയായിരുന്നു സമസ്തക്കാര്‍ ചെയ്തത്. അല്പം പിറകോട്ട് പോകാം. ലോകത്ത് ഒരു മുഫസ്സിറും പറയാത്ത ദുര്‍വ്യാഖ്യാനങ്ങളുടെ ഘോഷയാത്രയായിരുന്നു ഈ മുഖല്ലിദുകള്‍ നടത്തിയത്. വബ്തഗൂ ഇലൈഹില്‍ വസീല (5:35) എന്ന ആശയത്തിലെ വസീലാ എന്നത് രൂപം തിരിഞ്ഞു കാണുന്ന ദവാതുകളാണെന്ന് വ്യാഖ്യാനിച്ച് വിഗ്രഹാരാധനയ്ക്ക് തെളിവാക്കിയത് സമസ്ത. അല്പം കഴിഞ്ഞു ഫല്‍ മുദബ്ബിറാതി അംറാ (79:5) എന്ന ആയത്ത് മരിച്ചുപോയവരുടെ ആത്മാക്കള്‍ ലോകം നിയന്ത്രിക്കുമെന്ന് ദുര്‍വ്യാഖ്യാനിച്ചു. 1982 ആയപ്പോഴേക്ക് വസ്അല്‍ മന്‍ അര്‍സല്‍നാ (43:45) എന്ന ആയത്ത് പരേതാത്മാക്കളെ വിളിച്ചുതേടാന്‍ തെളിവായി അവതരിപ്പിച്ചു (കൊട്ടപ്പുറം സംവാദം). 2014-ല്‍ കോടമ്പുഴ എത്തിയപ്പോഴാണ് ലാതഖൂലൂ റാഇനാ വഖൂലൂ ഉന്‍ദ്വുര്‍നാ (2:104) എന്ന ആയത്ത് മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ തെളിവാക്കി. ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് കളിച്ചതിന് എത്രയെത്ര ഉദാഹരണങ്ങള്‍! ഇതെല്ലാം ചെയ്ത സമസ്തക്കാര്‍ പറയുന്നു, വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ പറഞ്ഞതിനാല്‍ മുജാഹിദുകള്‍ തീവ്രവാദികളായി എന്ന്!!

വിശുദ്ധ ഖുര്‍ആന്‍ 'സ്വതന്ത്രമായി വ്യാഖ്യാനിച്ചവര്‍' വേറെയും ഉണ്ട്. ഇനില്‍ ഹുക്മു ഇല്ലാലില്ലാഹി (12:47,60) എന്ന ആയത്തുകള്‍ മതരാഷ്ട്ര വാദത്തിന് തെളിവാക്കിയവരും വജാഹിദൂ ഫീ സബീലില്ലാ (22:73) തുടങ്ങിയ ആയത്തുകള്‍ ശാന്ത സമൂഹത്തില്‍ സായുധ സംഘട്ടനത്തിനുള്ള തെളിവാക്കിയവരും ഇവിടെയുണ്ട്. എന്നാല്‍ മുജാഹിദുകള്‍ ഏതെങ്കിലും ആയത്തുകള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ വ്യാഖ്യാനങ്ങള്‍ നല്കി ജനങ്ങളെ വഴി തെറ്റിച്ചിട്ടില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിച്ച ഒറ്റപ്പെട്ട പണ്ഡിതന്മാരെ തിരുത്തിയിട്ടേ ഉള്ളൂ മുജാഹിദുകള്‍.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കാലമേറെ ചെന്നപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാത്ത ചില പാവം പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ചില തത്പര കക്ഷികള്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് വഴി തെറ്റിക്കാന്‍ ശ്രമിച്ചത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പേരില്‍ ആയിരുന്നു. എന്നാല്‍ അതും കണ്ടെത്തി തിരുത്തിയത് മുജാഹിദ് പണ്ഡിതന്മാര്‍ തന്നെയായിരുന്നു. ഈ വസ്തുതകളെല്ലാം വിസ്മരിച്ചുകൊണ്ട് കലക്കു വെള്ളത്തില്‍ ഞെളിഞ്ഞിരുന്ന് മീന്‍ പിടിക്കാന്‍ സമസ്ത നേതാക്കള്‍ നെയ്‌തെടുത്ത വല വെറും എട്ടുകാലി വിലയാണ്. അത് ചുരുട്ടിവെച്ചേക്കുകയാണ് നല്ലത്.   



അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ശബാബ് • Shabab
22-07-2016

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ