Wednesday, June 1, 2016

ഇസ്‌റാഉം മിഅ്‌റാജും അനുബന്ധ അനാചാരങ്ങളും | പി കെ മൊയ്തീന്‍ സുല്ലമി



വിശുദ്ധ ഖുര്‍ആനിനു ശേഷം നബി(സ)യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ ഏറ്റവും വലിയ മുഅ്ജിസത്തുകളാണ് ഇസ്‌റാഉം മിഅ്‌റാജും. അവ നിഷേധിക്കുന്നവര്‍ കാഫിറുകളാണ്. എന്നാല്‍ ഇസ്‌റാഉം മിഅ്‌റാജും ആഘോഷമാക്കാനോ അന്ന് പ്രത്യേക ആരാധനകള്‍ അനുഷ്ഠിക്കാനോ അല്ലാഹുവോ റസൂലോ കല്പിച്ചിട്ടില്ല. നബി(സ)ക്ക് പല സന്ദര്‍ഭങ്ങളിലായി അല്ലാഹുവിന്റെ അനുമതിയോടുകൂടി ചെറുതും വലുതുമായ നിരവധി മുഅ്ജിസത്തുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയോടനുബന്ധിച്ച് പ്രത്യേക നമസ്‌കാരങ്ങളോ നോമ്പോ പ്രാര്‍ഥനകളോ മറ്റു ആരാധനാ കര്‍മങ്ങളോ ചര്യയാക്കിയിട്ടില്ല. ഇസ്‌റാഅ്, മിഅ്‌റാജ്, ബറാഅത്ത് രാവ് തുടങ്ങി യാഥാസ്ഥിതികരും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന ആരാധനാകര്‍മങ്ങള്‍ അവര്‍ സ്വയം നിര്‍മിച്ചതാണ്. ഇത്തരം ദിവസങ്ങളില്‍ മതപുരോഹിതന്മാര്‍ വീടുകളില്‍ കയറി വീട്ടുകാര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തുകയും ഭക്ഷണം കഴിച്ച് കൈമടക്കു വാങ്ങുകയും ചെയ്യുന്നു!

ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും ദിനത്തില്‍ നമസ്‌കാരവും നോമ്പും അനുഷ്ഠിക്കണമെങ്കില്‍ പ്രസ്തുത ദിനം കൃത്യമായി അറിയേണ്ടതുണ്ട്. എന്നാല്‍ ആ ദിനത്തിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട്. ഫത്ഹുല്‍ ബാരിയില്‍ ഇബ്‌നുഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: ''ഇസ്‌റാഅ് മിഅ്‌റാജ് എന്നുണ്ടായി എന്നതിനെ സംബന്ധിച്ച് പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. റമദാനിലാണെന്നും ശവ്വാലിലാണെന്നും റജബിലാണെന്നും റബീഉല്‍ അവ്വലിലാണെന്നും റബീഉല്‍ ആഖറിലാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.'' സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാനമായ ഉംദതുല്‍ഖാരിയില്‍ ഇമാം ഐനി പ്രസ്താവിക്കുന്നു: ''ഇസ്‌റാഅ് സംഭവം ദുല്‍ഖഅ്ദ മാസത്തിലാണെന്നും ഇമാം സുഹ്‌രിയുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വലിലാണെന്നും റജബുമാസം ഇരുപത്തി ഏഴിനാണെന്നും റജബു മാസം ആദ്യ ജുമുഅ രാവിലാണെന്നും പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്'' (4:39). ഇസ്‌റാഉം മിഅ്‌റാജും ഏതു രാവിലാണ് സംഭവിച്ചതെന്നു പോലും അറിയാത്ത അവസ്ഥയില്‍ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ റജബ് 27-ന് പ്രാധാന്യം നല്കി അന്ന് പ്രത്യേക ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്.

ഇനി അന്നത്തെ നോമ്പിന്റെ കാര്യം നോക്കാം. ഇസ്‌ലാമിലെ നോമ്പ് രാത്രിയാണോ അതോ പകലോ? നബി(സ)യുടെ ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് രാത്രിയല്ലേ? നോമ്പിന്റെ സമയം പകലല്ലേ? രാത്രിയില്‍ നടന്ന ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും അടിസ്ഥാനത്തില്‍ എങ്ങനെ പകല്‍ നോമ്പനുഷ്ഠിക്കും? റജബ് 27-ന്റെ ശ്രേഷ്ഠതകളെ കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. റജബ് 27-നും ബറാഅത്ത് രാവിനും നിര്‍വഹിക്കണം എന്നു പറയപ്പെടുന്ന ഒരു നമസ്‌കാരമാണ് സ്വലാത്തുര്‍റഗാഇബ്. ഇത് 100 റക്അത്തായതിനാല്‍ ഇത് പുണ്യമാണെന്നു വാദിക്കുന്നവര്‍ പോലും ഇത് നമസ്‌കരിക്കാറില്ല എന്നതാണ് സത്യം.

ഇമാം നവവി(റ) പറയുന്നു: ''സ്വലാത്തുല്‍ റഗാഇബ് എന്ന നമസ്‌കാരം നിര്‍മിച്ചുണ്ടാക്കിയവനെയും അത് കെട്ടിച്ചമച്ചവനെയും അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും അത് നിഷിദ്ധമാക്കപ്പെട്ട അനാചാരമാണ്'' (ശര്‍ഹുമുസ്‌ലിം 4:275). ഇമാം റംലി പറയുന്നു: ''ഈ നമസ്‌കാരം ബഹുഭൂരിപക്ഷം  പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അനാചാരമാണ്''(ഫതാവാ റംലി 1:209). ഇബ്‌നു ഹജറുല്‍ ഹൈതമി പറയുന്നു: ''ചില ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്വലാത്തുര്‍റഗാഇബ് എന്ന രണ്ടു നമസ്‌കാരങ്ങളും നിന്ദ്യവും മോശപ്പെട്ടതുമായ അനാചാരങ്ങളില്‍ പെട്ടതാണ്. അവയെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസ് നിര്‍മിതവുമാണ്.'' (ഫതാവല്‍ കുബ്‌റാ 1:217)

ഇസ്‌റാഅ് മിഅ്‌റാജ് ദിനത്തിന്റെ പോരിശകളെ സംബന്ധിച്ചും ശ്രേഷ്ഠതകളെക്കുറിച്ചും വന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''റജബ് 27-നു വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പ് അല്ലാഹു അവന്റെ മേല്‍ രേഖപ്പെടുത്തും''(ശഹ്‌റുബ്‌നുഹൂശബ്). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം അബൂശാമ പറയുന്നു: ''ഈ ഹദീസ് സ്വീകാര്യ യോഗ്യമല്ലെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ്, പേജ് 232). ഇബ്‌നുഹജര്‍(റ) പറയുന്നു: ''ദുര്‍ബലവും മൗഖൂഫുമാണ്'' (തബ്‌യീനുല്‍ അജബ് പേജ് 60).

ഈ വിഷയത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്: ''റജബ് അല്ലാഹുവിന്റേതാണ്. ശഅ്ബാന്‍ എന്റെ സമുദായത്തിന്റെ മാസമാണ്. വല്ലവനും റജബില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെപ്പോലെയാണ്'' (ത്വബ്‌റാനി). ഈ ഹദീസിനെ സംബന്ധിച്ച് അബൂശാമ പറയുന്നു: ''ഈ റിപ്പോര്‍ട്ട് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ് പേജ് 234).

''റജബുമാസത്തിന്റെ ശ്രേഷ്ഠതകളെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസുകളെ ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) വിലയിരുത്തിയിട്ടുള്ളത് അടിസ്ഥാന രഹിതങ്ങളാണ് എന്ന നിലയിലാണ്. അതുപോലെ ഇബ്‌നുല്‍ ജൗസിയും ഇബ്‌നുഹജറും ഒരുകൂട്ടം നിര്‍മിതവും അടിസ്ഥാനരഹിതങ്ങളുമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്''(മവാഹിബുല്‍ ജലീല്‍ 2:408)

റജബ് 27-ന്റെ രാവിനെയും പകലിനെയും ആദരിക്കുന്ന സമ്പ്രദായം ഹിജ്‌റ 4-ാം നൂറ്റാണ്ടിനു ശേഷം തുടങ്ങിയ അനാചാരമാണ്. പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായപ്രകാരം ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ നിര്‍മിതങ്ങളാണ്'' (ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:121) അതേ ഗ്രന്ഥത്തില്‍ തന്നെ അദ്ദേഹം സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരില്‍ നിന്നും വന്നിട്ടുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നു: ''നബി(സ) റജബു മാസത്തിലെ നോമ്പിനെ നിരോധിച്ചിരിക്കുന്നു'' (ഇബ്‌നുമാജ, ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:135)

അഹ്‌ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഈ അനാചാരത്തെ എതിര്‍ത്തിട്ടുണ്ട്. ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: ''സ്വഹാബികളോ താബിഉകളോ ഇസ്‌റാഇന്റെ രാവിന് യാതൊരു പ്രത്യേകതയും കല്പിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസത്തെ അവര്‍ ഓര്‍ക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഇസ്‌റാഅ് എന്നത് നബി(സ)യുടെ ഏറ്റവും വലിയ ശ്രേഷ്ഠതയില്‍ പെട്ടതായിരുന്നുവെങ്കിലും അത് സംഭവിച്ച സ്ഥലത്തോ കാലത്തോ പ്രത്യേകമായ ഒരു ചര്യയും മതപരമായ ആരാധനാകര്‍മം എന്ന നിലയില്‍ ചര്യയാക്കപ്പെട്ടിട്ടില്ല.'' (സാദുല്‍ മആദ് 1:58)

ഈ വിഷയത്തില്‍ വന്ന ഇബ്‌നു അബീശൈബയുടെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''ഉമര്‍(റ) റജബ് മാസം നോമ്പനുഷ്ഠിക്കുന്നവരുടെ കൈക്ക് അവര്‍ ഭക്ഷണത്തില്‍ കൈവെക്കുന്നതുവരെ അടിക്കാറുണ്ടായിരുന്നു. അവരോട് ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബു മാസത്തെ ആദരിക്കുകയെന്നത് ജാഹിലിയ്യാ സമ്പ്രദായമാണ്. ഇസ്‌ലാം അതിനെ ഉപേക്ഷിച്ചിരിക്കുന്നു.'' (മുസ്വന്നഫ് 2:345)

ഇബ്‌നുഹജര്‍(റ) പറയുന്നു: ''ഉമര്‍(റ) റജബുമാസം നോമ്പനുഷ്ഠിക്കുന്നവരെ അവര്‍ വായിലേക്ക് ഭക്ഷണവുമായി കൈകളുയര്‍ത്തുന്നതു വരെ അടിക്കാറുണ്ടായിരുന്നു. ഇപ്രകാരം അവരോട് പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബുമാസം ജാഹിലിയ്യാ കാലക്കാര്‍ ബഹുമാനിച്ചു വന്ന ഒരു മാസമാകുന്നു.'' (തബ്‌യീനുല്‍ അജബി, പേജ് 66).

ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) പറയുന്നു: റജബ് മാസത്തിന്റെ ശ്രേഷ്ഠത സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ നബി(സ)യില്‍ നിന്നും അംഗീകരിക്കാവുന്ന വിധമുള്ള യാതൊരു ഹദീസും വന്നിട്ടില്ല. തീര്‍ച്ചയായും അന്ന് നോമ്പനുഷ്ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ടു വന്നിട്ടുണ്ട്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ അത്തരം റിപ്പോര്‍ട്ടര്‍മാരില്‍ ചിലരാണ്. ഉമര്‍(റ) അന്ന് നോമ്പനുഷ്ഠിക്കുന്നവരെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നു.'' (കിതാബുല്‍ ബാഇസ്, പേ 167)

പ്രമുഖ സലഫീ പണ്ഡിതനായ മുഹമ്മദ് അബ്ദുസ്സലാം ഖിദ്വര്‍(റ) പറയുന്നു: ''ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) തബ്‌യീനുല്‍ അജബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: റജബു മാസത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെ സംബന്ധിച്ചോ, അന്ന് ഏതെങ്കിലും ഒരു ദിവസം നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ, അന്ന് ഏതെങ്കിലും ഒരു രാവില്‍ നമസ്‌കരിക്കുന്നതിനെക്കുറിച്ചോ തെളിവിനു കൊള്ളാവുന്ന വിധമുള്ള യാതൊരു വിധ രേഖയും വന്നിട്ടില്ല.'' (അസ്സുനനുവല്‍ മുബ്തദആത്ത്, പേജ് 125)

അനാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് രണ്ടു തരം നഷ്ടം സംഭവിക്കുന്നതാണ്. ഒന്ന്, സാമ്പത്തികവും ശാരീരികവുമായ ഭൗതിക നഷ്ടങ്ങള്‍. രണ്ട്, പരലോകത്ത് ലഭിക്കുന്ന നരകശിക്ഷ. നല്ലതാണെന്ന വിശ്വാസത്തോടെ അനാചാരങ്ങളില്‍ മുഴുകുന്നവര്‍ അതില്‍ നിന്ന് വിരമിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പരലോക ചിന്തയുള്ളവര്‍ക്കേ വീണ്ടുവിചാരം വരാന്‍ സാധ്യതയുള്ളൂ. ആദരണീയ മാസങ്ങളെന്ന് അല്ലാഹു വിശേഷിപ്പിച്ച (9:36) നാലു മാസങ്ങളില്‍ ഒന്നാണ് റജബ്. ഈ മാസങ്ങളില്‍ യുദ്ധം ചെയ്യല്‍ നിരോധിച്ചിട്ടുണ്ട്. ആദരണീയ മാസങ്ങളില്‍ പ്രത്യേക അനുഷ്ഠാനങ്ങളൊന്നും നബി(സ) പഠിപ്പിച്ചിട്ടില്ല.          

ശബാബ് വാരിക
2016 മെയ് 13

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ