Tuesday, February 7, 2017

അതിരുവിടുന്ന ആചാരങ്ങള്‍ക്കെതിരെ മതത്തിന്റെ ജാഗ്രത | സി മുഹമ്മദ് സലീം സുല്ലമി



തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കഴിഞ്ഞ രണ്ടാഴ്ചകളായി പത്രമാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചുപറ്റിയത്. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ജെല്ലിക്കെട്ട് വീണ്ടും കടന്നുവരുന്നത്. 2014-ല്‍ സുപ്രീംകോടതി ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് അരങ്ങേറുകയുണ്ടായി. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്താത്തതിനെതിരെ വന്‍പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. വിദ്യാര്‍ഥികള്‍, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാര്‍, സാംസ്‌കാരിക നായകന്മാര്‍, കലാകാരന്മാര്‍, യുവാക്കള്‍ തുടങ്ങിയ എല്ലാ വിഭാഗമാളുകളും ഇതില്‍ അഭിപ്രായവ്യത്യാസമില്ലാതെ അണിനിരന്നു. വളരെ അപൂര്‍വമായി മാത്രമേ ഇത്തരം ഒത്തുചേരലും പ്രതിഷേധവും ഇന്ത്യാരാജ്യത്ത് നടക്കാറുള്ളൂ. മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉള്‍പ്പെടെ വലിയ ഒരു സമൂഹം തന്നെ പ്രധാനമന്ത്രിയെ കാണുകയും ചെയ്തു. പ്രക്ഷോഭകരുടെ പൊതുആവശ്യം ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള നിരോധനം നീക്കണമെന്നും അത് നിരോധിക്കാന്‍ കാരണക്കാരായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ്ഒഫ് അനിമല്‍സ് (പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നുമാണ്.

ഇത്രമാത്രം പ്രക്ഷോഭം നടത്തി സാധിച്ചെടുത്ത ജെല്ലിക്കെട്ടില്‍ രണ്ടുപേര്‍ കാളകളുടെ കുത്തേറ്റ് മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എന്നിട്ടും തമിഴ്‌നാട്ടില്‍ അതിന്റെ പേരില്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടായി കേട്ടില്ല. മുമ്പും ഈ ജെല്ലിക്കെട്ടില്‍ ജീവഹാനി സംഭവിക്കാറുണ്ടായിരുന്നു. ഇതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സംഘടന-പെറ്റ-മൃഗപീഡനം എന്ന പേരിലാണ് വിധി സമ്പാദിച്ചത്.

എന്നാല്‍, ഇതൊരു മൃഗപീഡനം എന്നതിലുപരി ആത്മഹത്യാപരമായ ഒരു ചടങ്ങുകൂടിയാണെന്ന് ആരും കാണുന്നില്ല. കൊമ്പുകൂര്‍പ്പിച്ച് വര്‍ണങ്ങള്‍ പൂശി, തലയിളക്കി വിറളിയെടുത്ത് കുതിക്കുന്ന കൂറ്റന്‍കാളയുടെ പൂഞ്ഞയില്‍ ചാടിപ്പിടിച്ച് കീഴടക്കുന്നതിന്റെ 'ത്രില്ലിനു' പുറമെ ഇതൊരു പുണ്യകര്‍മമായി കരുതുന്നുവെന്നതാണ് ഇതിലെ കൗതുകം.  അലക്ഷ്യമായ ദൈവാരാധനയും ദൈവഭക്തിയും മനുഷ്യനെക്കൊണ്ട് എന്തെല്ലാം അത് ചെയ്യിക്കില്ല! ചരിത്രത്തിലും വര്‍ത്തമാനത്തിലും അനേകം ഉദാഹരണങ്ങള്‍ അതിനു കാണാം. ഇതിനിടയില്‍ കാളയുടെ കുത്തേറ്റോ ചവിട്ടേറ്റോ മൃത്യു വരിക്കുന്നത് വീരചരമവും പുണ്യകര്‍മവുമായി മാറുകയും ചെയ്യുന്നു.

പൈതൃകവും പാരമ്പര്യവും
ഏത് തിന്മകളെയും അനാചാരങ്ങളെയും അത്യാചാരങ്ങളെയും ന്യായീകരിക്കാന്‍ എക്കാലത്തും അതിന്റെ ആളുകള്‍ ഉന്നയിച്ചുപോന്നിട്ടുള്ള ന്യായങ്ങളിലൊന്നാണ് പൈതൃകവാദം. പാരമ്പര്യമായി തങ്ങള്‍ ചെയ്തുപോരുന്ന കാര്യങ്ങളെ ചോദ്യംചെയ്യുകയോ അതിന്റെ ന്യായാന്യായതകളെ വിലയിരുത്തി വിമര്‍ശിക്കുകയോ അതിലെ ബുദ്ധിശൂന്യതയോ അശാസ്ത്രീയതയോ ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ അത് ധിക്കാരമോ 'മഹത്തായ പൈതൃക'ത്തെ ചോദ്യംചെയ്യലോ ആയി മാറുന്നു. എന്നല്ല, ഇത് മതവിരുദ്ധ പ്രവര്‍ത്തനവുമായി മാറുന്നു. ഇത് ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രവുമായും ചിലപ്പോള്‍ മാറാറുണ്ട്.

ചരിത്രത്തില്‍, ഈജിപ്ത് ഭരിച്ചിരുന്ന ഫറോവ ചക്രവര്‍ത്തി ആരാധ്യതയും ഭരണസംവിധാനവും പിടിച്ചുനിര്‍ത്താന്‍ അതിനെതിരില്‍ വന്ന മൂസാ(അ)യെയും ഹാറൂനിനെയും(അ) നേരിടുന്നതിനുപയോഗിച്ച തന്ത്രം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''ഫറോവയും ആളുകളും കൂടിയാലോചനക്കുശേഷം നടത്തിയ പ്രസ്താവന: തീര്‍ച്ചയായും, ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുകയാണ്.'' (വി.ഖു 20:63)

ത്വരീഖതുമുല്‍ മുഥ്‌ലാ (നിങ്ങളുടെ മാതൃകാപരമായ മാര്‍ഗം അഥവാ സംസ്‌കാരം) എന്നതു കൊണ്ടുദ്ദേശിക്കുന്നത് അവിടെ നിലനിന്നിരുന്ന പൈതൃകമാണ്. അത് വീണ്ടെടുക്കുകയോ തകര്‍ത്തുകളയുകയോ ചെയ്യുമെന്ന് പറയുമ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും വികാരഭരിതരാവുകയും സമരസജ്ജരാവുകയും ചെയ്യും. ആ തന്ത്രമാണ് ഫിര്‍ഔനും കൂട്ടരും മൂസാ(അ)ക്കും ഹാറൂനും(അ) എതിരെ ഇവിടെ പറയുന്നത്. തമിഴകത്ത് നടന്ന സംഭവങ്ങളിലും ഈ രണ്ട് ഭാഗവുമുണ്ടെന്ന് കാണാവുന്നതാണ്.

നബിമാരുടെ കാലത്ത്
ഖുര്‍ആനില്‍ നൂഹ്‌നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് പൊതുവായി ഈയൊരു ഭാഗം കാണാവുന്നതാണ്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പിന്‍ബലത്തില്‍ ബഹുദൈവാരാധനാപരമായ കാര്യങ്ങളും അധാര്‍മികവും മനുഷ്യത്വപരവുമല്ലാത്തതുമായ കാര്യങ്ങളും നിലനിര്‍ത്താന്‍വേണ്ടി ഇതിനെ ഉപയോഗപ്പെടുത്തുന്നത് കാണാം. പ്രവാചകതിരുമേനി വരുന്നതിനു മുമ്പും പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ അവസാന കാലംവരെയും അവിടെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു കഅ്ബാലയം ത്വവാഫ് ചെയ്യാന്‍ വരുന്നവര്‍ സ്ത്രീപുരുഷ ഭേദമന്യെ നഗ്നരായി ത്വവാഫ് ചെയ്യുക എന്നുള്ളത്. ഇത് ന്യായീകരിക്കാന്‍ അതിന്റെ ആളുകള്‍ പറഞ്ഞിരുന്നത് ഇത് പാരമ്പര്യവും ദൈവിക കല്പനക്ക് അനുസൃതവുമാണെന്നാണ്. ഈ വാദത്തെ ഖുര്‍ആന്‍ ഖണ്ഡിക്കുന്നത് നോക്കുക: ''അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍ ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും അല്ലാഹു ഞങ്ങളോട് കല്പിച്ചതാണ് അത് എന്നുമാണവര്‍ പറയുക. നബിയേ, പറയുക: നീചവൃത്തി ചെയ്യാന്‍ അല്ലാഹു കല്പിക്കുകയില്ല. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?'' (വി.ഖു 7:28)

അല്ലാഹു അവതരിപ്പിച്ചതിലേക്കും അവന്റെ ദൂതന്റെവഴിയിലേക്കും വരൂ എന്ന് അവരോട് പറഞ്ഞാല്‍, അവര്‍ പറയും: ''ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതുമതി ഞങ്ങള്‍ക്ക് എന്നായിരുന്നു പ്രവാചകന്മാരോടുള്ള ജനങ്ങളുടെ മറുപടി.'' (വി.ഖു 5:104) അവരുടെ ഈ നിലപാടിനെക്കുറിച്ച് അല്ലാഹു പറയുന്നത് ''അവരുടെ പിതാക്കള്‍ യാതൊന്നും അറിയാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാലും (അത് മതി എന്നാണോ)'' (വി.ഖു 5:104). മറ്റൊരു സ്ഥലത്ത് 'ചിന്തിക്കാത്തവര്‍' (2:170), 'പിശാച് അവരെ നരകത്തിലേക്ക് ക്ഷണിച്ചാലും' (31:21) എന്നും അവരുടെ നിലപാടിനെക്കുറിച്ച് അല്ലാഹു അറിയിക്കുന്നു. ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ക്കെതിരിലായിരുന്നു പ്രവാചകന്മാര്‍ നിലപാടെടുത്തിരുന്നത്.

പൈതൃകവാദത്തിന്റെ ദുരന്തം
പൈതൃകവാദമുന്നയിച്ച് നടപ്പാക്കുന്നതും നിലനിര്‍ത്തുന്നതുമായ കാര്യങ്ങളേറെയും അര്‍ഥശൂന്യമായതോ നിലനിര്‍ത്താന്‍ യോഗ്യമല്ലാത്തതോ ആയിരിക്കും. ഇപ്പോള്‍ ചര്‍ച്ചയിലിരിക്കുന്ന ജെല്ലിക്കെട്ടു പോലും സംഘകാലം മുതല്‍ നിലനിന്നുപോരുന്നത് എന്ന നിലക്കാണ് ന്യായീകരിക്കുന്നത്. അയ്യായിരം വര്‍ഷത്തെ പാരമ്പര്യത്തിന്റെ ആധികാരിതയോടെ ഇന്ത്യയില്‍ നിലനിര്‍ത്താനും പുനസ്ഥാപിക്കാനും ഉദ്ദേശിക്കുന്ന 'ഹിന്ദുത്വ' എന്ന സംസ്‌കാരത്തിന്റെയും കഥയിതുതന്നെ. 'സതി' പോലുള്ള അത്യാചാരങ്ങളും പുരുഷമേധ യാഗവുമെല്ലാം ഇതില്‍പെടുന്നു. വിധവകള്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടുകൂടാ എന്നതും ഇതില്‍ പെട്ടതുതന്നെ. തികച്ചും ആഭാസകരവും മനുഷ്യപ്രകൃതിയോട് ഇണങ്ങാത്തതുമായ ചിലത് ഇന്നും നമ്മുടെ നാട്ടില്‍ ഇതിന്റെ പേരില്‍ നടക്കുന്നു.

വടകരയ്ക്കടുത്ത ഒരു ആശ്രമത്തില്‍ സ്ത്രീപുരുഷന്മാരെല്ലാം വിവസ്ത്രരായി ജീവിക്കുകയും രാത്രി വകഭേദമില്ലാതെ ഒന്നിച്ച് ശയിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു!! കര്‍ണാടകയില്‍ ഓരോ വര്‍ഷവും നടക്കുന്ന ഒരു സ്‌നാനത്തിന്റെ റിപ്പോര്‍ട്ട് നമ്മുടെ പത്രങ്ങള്‍ കൊടുക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നരായി നദിയില്‍ കുളിക്കുകയും നഗ്നരായി തന്നെ പുറത്തേക്ക് വരികയും ചെയ്യുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരെ തടയാന്‍ ചെന്ന പൊലീസുകാരെ പോലും അവര്‍ നഗ്നരാക്കി കൂടെ നടത്തുകയുണ്ടായി.

അവരും ഇതിനെ ന്യായീകരിച്ചത് പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍തന്നെ. ശരീരഭാഗങ്ങളില്‍ ഇരുമ്പ് കമ്പിയുടെ കൊളുത്തുകള്‍ പിടിപ്പിച്ച് തൂങ്ങിയാടുന്ന ചിത്രങ്ങള്‍ പത്രങ്ങള്‍ നല്‍കാറുണ്ട്. മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം അവരുടെ ഹദ്ദാദ്, റാത്തീബ് പരിപാടികളില്‍ ആയുധമുപയോഗിച്ച് വയറിന് കുത്തുകയും നാവിന് കീറലുണ്ടാക്കുകയുമെല്ലാം ചെയ്യുന്നു. കുത്ത്‌റാത്തീബും ഇതില്‍പെടുന്നു. അവരും പാരമ്പര്യവാദികള്‍ തന്നെ.

ഇസ്‌ലാമിക നിലപാട്
ഇസ്‌ലാം ദൈവികമതമെന്ന നിലയില്‍ മനുഷ്യരുടെ സ്രഷ്ടാവ് അവതരിപ്പിച്ചതാണ്. അതില്‍ എവിടെയും ഈ രൂപത്തിലുള്ള ആരാധനകളോ അനുഷ്ഠാനങ്ങളോ കാണാന്‍ കഴിയില്ല. മനുഷ്യപ്രകൃതി അറിയുന്ന സ്രഷ്ടാവ് തന്നെ മനുഷ്യനുവേണ്ടി നിയമങ്ങളവതരിപ്പിക്കുമ്പോള്‍ അത് പ്രകൃതിയോട് തികച്ചും പൂരകമായിരിക്കും. പൂര്‍വകാലങ്ങളില്‍ മതപൗരോഹിത്യവും മതാധ്യക്ഷന്മാരും ജനങ്ങളുടെ മേല്‍ അനേകം ചങ്ങലക്കെട്ടുകളും ഭാരങ്ങളും ചുമത്തുകയുണ്ടായി. ഇസ്‌ലാമില്‍ പ്രവാചകന്റെ നിയോഗത്തിന്റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു വിശദീകരിക്കുന്നതു തന്നെ ഇത്തരം ഭാരങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: ''അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു.'' (വി.ഖു 7:157)

വിശ്വാസ, ആരാധന, അനുഷ്ഠാന, സംസ്‌കാര രംഗങ്ങളിലും സാമൂഹിക സാമ്പത്തിക കുടുംബമേഖലകളിലും തുടങ്ങി ജീവിതത്തിന്റെ മുഴുവന്‍ തുറകളിലും മനുഷ്യ പ്രകൃതിയോടിണങ്ങിയ നിയമങ്ങളാണ് ഇസ്‌ലാം അവതരിപ്പിച്ചിട്ടുള്ളത്. അത് മനുഷ്യരോടും മൃഗങ്ങളോടും പരിസ്ഥിതിയോടുമെല്ലാം ഇണങ്ങിനില്ക്കുന്നു. അത്രയ്ക്ക് ശാരീരിക പീഡനങ്ങളോ കഠിന തപസ്യകളോ കടുത്ത അത്യാചാരങ്ങളോ ഒന്നും തന്നെയില്ല. തികച്ചും ലളിതവും പ്രായോഗികവും അനായാസേന നടത്തിക്കൊണ്ടുപോകാവുന്നതുമാണ്. അല്ലാഹു കല്പിച്ചതോ നിര്‍ദേശിച്ചതോ ആയ കാര്യങ്ങളൊന്നും തന്നെ ഒരനാവശ്യമോ അര്‍ഥശൂന്യമോ അല്ലതന്നെ. എന്നല്ല, അവയെല്ലാം മനുഷ്യജീവിതം സസൂക്ഷ്മവും സൗകര്യപ്രദവും സന്തോഷകരവുമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യങ്ങളത്രെ.

എന്നാല്‍, ഇസ്‌ലാം നിരോധിക്കുകയും വിലക്കുകയും ചെയ്ത കാര്യങ്ങളെല്ലാം തന്നെ മനുഷ്യ പ്രകൃതി അറക്കുകയും വെറുക്കുകയും ചെയ്യുന്നവയും (മുന്‍കര്‍) മനുഷ്യ ജീവിതത്തില്‍ കഷ്ടനഷ്ടങ്ങളും നാശങ്ങളും വരുത്തിത്തീര്‍ക്കുന്നവയുമാണ്. നന്മ ചെയ്യുക, വിശ്വാസ്യത പുലര്‍ത്തുക, സ്വാര്‍ഥത കൈയൊഴിക്കുക, പുണ്യവും പുഞ്ചിരിയും നല്കുക, പരസ്പര സഹകരണവും സൗഹൃദവും പുലര്‍ത്തുക, വിനയവും സ്‌നേഹവും പ്രകടിപ്പിക്കുക, ഔദാര്യവും ആദരവും നിലനിര്‍ത്തുക, സമര്‍പ്പണവും സത്യസന്ധതയും നിലനിര്‍ത്തുക, കനിവും കാരുണ്യവും കാണിക്കുക തുടങ്ങി മനുഷ്യജീവിതം ഉയര്‍ന്ന സംസ്‌കാരത്തില്‍ മുന്നോട്ടുപോകാനാവശ്യമായ അനേകം ഗുണങ്ങളാണ് മതം അനുശാസിക്കുന്നത്.

എന്നാല്‍ ഇസ്‌ലാം വിലക്കുന്ന കാര്യങ്ങള്‍ മനുഷ്യപ്രകൃതി പൊതുവെ വെറുക്കുകയും അകറ്റുകയും ചെയ്യുന്ന കാര്യങ്ങളാണ്. മദ്യപാനം, ചൂതാട്ടം, വ്യഭിചാരം തുടങ്ങിയ വൃത്തികേടുകളും ബന്ധങ്ങളുടെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനു തടസ്സമാകുന്ന വിവാഹബന്ധങ്ങളും ഇസ്‌ലാം നിരോധിക്കുന്നു. മാതാക്കളെയും പെണ്‍മക്കളെയും സഹോദരിമാരെയും തുടങ്ങി വിവാഹം നിഷിദ്ധമായവരുടെ ഒരു പട്ടികതന്നെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. അവയത്രയും മനുഷ്യപ്രകൃതിയോട് ഇണങ്ങിയതും മാനവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നവയുമാണ്. സ്വഭാവ ദൂഷ്യങ്ങളുടെ കാര്യത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവും കളവാരോപണവും കള്ളത്തരങ്ങളും പിശുക്കും സങ്കുചിതത്വവും കോപവും വെറുപ്പും സ്വകാര്യതകള്‍ ഭഞ്ജിക്കുന്നതും ചാരപ്രവര്‍ത്തനവും അസൂയ, പക, വിദ്വേഷം, വഞ്ചന, പരിഹാസം അക്രമം, ശത്രുത, പരദൂഷണം തുടങ്ങി ഒട്ടേറെ ദുസ്സ്വഭാവങ്ങളും വിലക്കുന്നു. മേല്‍പറഞ്ഞ സല്‍ഗുണങ്ങളിലേതെങ്കിലും മനുഷ്യസമൂഹത്തിന് ദോഷമാണെന്നോ പിന്നീട് പരാമര്‍ശിച്ച ദുര്‍ഗുണങ്ങളിലേതെങ്കിലുമൊന്ന് ഇസ്‌ലാം നിരോധിച്ചത് ശരിയായില്ല എന്നോ വിവേകമുള്ള ആരും പറയുകയില്ല. ഇത്തരം നിയമങ്ങളെ വിശുദ്ധ ഖുര്‍ആന്‍ മഅ്‌റൂഫ് അഥവാ മനുഷ്യ പ്രകൃതിക്ക് പരിചിതമായത് എന്നും നിഷിദ്ധമായവയെ മുന്‍കര്‍ മനുഷ്യപ്രകൃതി തിരസ്‌കരിക്കുന്നത് എന്നും പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്.

ആരാധനാ കര്‍മങ്ങളില്‍
തന്റെ സ്രഷ്ടാവായ നാഥനുമായി ബന്ധം സ്ഥാപിക്കണമെന്നത് മനുഷ്യാത്മാവിന്റെ ദാഹമാണ്. മനുഷ്യരെല്ലാം ഇതാഗ്രഹിക്കുന്നു. ഈ ബന്ധം സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും മനസ്സിന്റെ ദാഹങ്ങള്‍ സമര്‍പ്പിച്ച് ശമനം വരുത്തുന്നതിനും നിശ്ചയിച്ചിട്ടുള്ളവയാണ് ആരാധനാ കര്‍മങ്ങള്‍. എന്നാല്‍ ഇതില്‍ മനുഷ്യന്റെ കഴിവും സാധ്യതയും ഇസ്‌ലാം പരിഗണിച്ചിരിക്കുന്നു. എന്നല്ല, ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നുതന്നെ, കഴിയാത്തതുകൊണ്ട് കല്പനയില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ആരാധനകള്‍ ലളിതവും പ്രായോഗികവുമാണെന്ന് കാണാവുന്നതാണ്. അല്ലാഹു പറയുന്നു: ''മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല'' (വി.ഖു 22:78). പ്രവാചകതിരുമേനി പറയുന്നത് നോക്കുക: ''നിശ്ചയം, മതം ലളിതമാണ്. ആരെങ്കിലും മതത്തില്‍ കാര്‍ക്കശ്യം ഉണ്ടാക്കിയാല്‍ മതം അവനെ അതിജയിക്കാതിരിക്കില്ല.'' (ബുഖാരി). അഥവാ, മതം അവന് ജീവിതത്തില്‍ സാധാരണമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വരികയും അവസാനം മതമുപേക്ഷിക്കേണ്ടിവരികയും ചെയ്യുന്നു.

പ്രവാചകതിരുമേനിയുടെ സ്വകാര്യ ജീവിതത്തിലെ ആരാധനാ രീതികളെക്കുറിച്ച് പഠിക്കാന്‍, പ്രവാചക പത്‌നി ആഇശ(റ)യെ സമീപിച്ച മൂന്നുപേര്‍ വിവരങ്ങളറിഞ്ഞശേഷം ആത്മഗതം ചെയ്യുകയാണ്: നബിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ എവിടെയാണ്? ഒരുവന്‍ പറഞ്ഞു: ഞാന്‍ ഇനി മുതല്‍ രാപ്പകല്‍ നമസ്‌കരിക്കും. രണ്ടാമന്‍: ഞാന്‍ നോമ്പ് ഒഴിവാക്കാതെ കാലം മുഴുവന്‍ നോല്ക്കും. മൂന്നാമന്‍: ഞാന്‍ വിവാഹം കഴിക്കില്ല. സ്ത്രീകളെ ഒഴിവാക്കും. ഇതറിഞ്ഞ തിരുദൂതര്‍ ഇസ്‌ലാമിന്റെ ആരാധനാകര്‍മങ്ങളോടുള്ള നിലപാട് അവരെ പഠിപ്പിച്ചു. അവിടുന്ന് ചോദിച്ചു: നിങ്ങളാണോ ഇങ്ങനെയും ഇങ്ങനെയുമൊക്കെ പറഞ്ഞത്? എന്നാല്‍, ഞാന്‍ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നവനും അവനോട് ഏറ്റവും ഭക്തിയുള്ളവനുമാണ്. പക്ഷേ, ഞാന്‍ നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുന്നു. നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുകയും ചെയ്യുന്നു. ആരെങ്കിലും എന്റെ ഈ ചര്യയില്‍ നിന്ന് വിമുഖത കാണിച്ചാല്‍ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല.'' (ബുഖാരി)

അപ്പോള്‍ മതത്തില്‍ കാര്‍ക്കശ്യം കാണിക്കുന്ന നിലപാട് പ്രവാചകചര്യയില്‍ പെട്ടതല്ലെന്ന് വ്യക്തം. അമിത ഭക്തരാകാനുള്ള അനുയായികളുടെ മോഹത്തെ മുളയില്‍ തന്നെ അവിടുന്ന് നുള്ളിക്കളയുന്നു. എത്ര ഉന്നതവും മഹത്തരവുമാണ് ഇസ്‌ലാമിന്റെ ഈ കാഴ്ചപ്പാട്. ഇതര മതവിഭാഗങ്ങളില്‍ കാണുന്ന ചില ആരാധനാകര്‍മങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇതിന്റെ മഹത്വം കൂടുതല്‍ ബോധ്യമാകുന്നത്. ഹിമാലയസാനുക്കളില്‍ താമസിക്കുന്ന അഘൊര വിഭാഗക്കാര്‍ ഭക്തിയുടെ പേരില്‍ കാട്ടിക്കൂട്ടുന്നത് അങ്ങേയറ്റം വഷളത്തരമാണ്. ഋതുരക്തം കുടിക്കുകയും മനുഷ്യമാംസം തിന്നുകയും പൂര്‍ണനഗ്നരായി നടക്കുകയും ചെയ്യുന്നു!?

വെയിലും മഴയും ഏറ്റും മത്സ്യ മാംസാദികള്‍ വര്‍ജിച്ചും കാട്ടിലേറി വള്ളിക്കുടിലുകള്‍ക്കുള്ളില്‍ തപസ്സിരുന്നും പച്ചയിലകളും കായ്കനികളും കഴിച്ചും ദാമ്പത്യസുഖവും സന്താനഭാഗ്യവും നഷ്ടപ്പെടുത്തിയും ധ്യാനനിരതരായി ഇരുന്നും ഉപവസിച്ചും ശരീരത്തെയും മനസ്സിനെയും കഠിനപീഠകള്‍ക്ക് വിധേയമാക്കിയും അവസാനം വെറും പുറ്റായിത്തീരുകയും ചെയ്യുന്ന ആരാധനാരീതിയും ഭക്തിപ്രകടനവും മനുഷ്യപ്രകൃതിയോട് എന്തുമാത്രം വിയോജിക്കുന്നതും വിദൂരവുമാണെന്നോര്‍ത്തു നോക്കൂക. ഇതിനെയെല്ലാം വലിയ മഹത്വമായി കാണുന്നത് മനുഷ്യപ്രകൃതി അറിയാത്തതുകൊണ്ടും ആരാധനകള്‍ എന്തിനെന്നതിനെക്കുറിച്ചറിയാത്തതുകൊണ്ടുമാണ്.

ആരാധനാകര്‍മങ്ങളില്‍ മാത്രം മുഴുകിജീവിക്കുന്ന പ്രവാചകശിഷ്യന്‍ അംറുബ്‌നുല്‍ ആസ്വിനെവിളിച്ച് ശാസനാസ്വരത്തില്‍ പ്രവാചകതിരുമേനി ഉപദേശിച്ചു. അവിടുന്ന് ചോദിച്ചു: നീ എല്ലാദിവസവും പകല്‍ നോമ്പെടുക്കുകയും രാത്രി നിന്ന് നമസ്‌കരിക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിരിക്കുന്നല്ലോ? അദ്ദേഹം പറഞ്ഞു: അതെ റസൂലേ. അവിടുന്ന് പറഞ്ഞു: അങ്ങനെ ചെയ്യരുത്. നോമ്പെടുക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യുക, രാത്രി ഉറങ്ങുകയും നമസ്‌കരിക്കുകയും ചെയ്യുക. കാരണം, നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കണ്ണുകളോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ സന്ദര്‍ശകരോടും നിനക്ക് ബാധ്യതയുണ്ട്'' (ബുഖാരി, മുസ്‌ലിം). അതിനാല്‍ ഓരോരുത്തരോടും നിര്‍വഹിക്കേണ്ട ബാധ്യത അതിന്റെ തോതനുസരിച്ച് നിര്‍വഹിക്കണമെന്ന് താല്പര്യം.

നോമ്പെടുക്കുന്നതും ഇതുപോലെ പ്രായോഗികമായ രീതിയിലാവണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. കൃത്യമായ ദിവസങ്ങളില്‍ കൃത്യമായ സമയത്ത് മാത്രം. അത് പകലുകളില്‍ മാത്രം. രാത്രികളില്‍ ആഹരിക്കാനും ദാമ്പത്യ ബന്ധത്തിലേര്‍പ്പെടാനും അനുവദിക്കുന്നു എന്ന് മാത്രമല്ല, നോമ്പ് മുറിക്കാതെ തുടര്‍ന്നുകൊണ്ട് നോമ്പില്‍ തന്നെ നിലനില്ക്കുന്നതിനും അവിടുന്ന് അനുവദിക്കുകയുണ്ടായില്ല. വര്‍ഷം മുഴുവന്‍ നോമ്പെടുക്കുന്നവനെ അവിടുന്ന് വിശേഷിപ്പിച്ചത് അവന്‍ നോമ്പെടുത്തിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ്. സമയമായിട്ടും നോമ്പ് തുറക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയും അവിടുന്ന് വിമര്‍ശിച്ചു. പ്രഭാതത്തിന് മുമ്പ് ഭക്ഷണം കഴിക്കാതെ നോമ്പില്‍ പ്രവേശിക്കുന്നതും അവിടുന്ന് അനുവദിച്ചില്ല. അങ്ങനെ മനുഷ്യ പ്രകൃതിക്കിണങ്ങിയതും മനുഷ്യന് നന്മയായി ഭവിക്കുന്നതും മനസ്സിനും ശരീരത്തിനും ഒരുപോലെ സംസ്‌കരണവും ഒന്നത്യവും ലഭിക്കുന്നതുമായ ഒരു കര്‍മമായി നോമ്പിനെ അവിടുന്ന് നിശ്ചയിച്ചു.

നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ ആരാധനാ കര്‍മങ്ങളിലൂടെ ആരാധനകളു ടെ വൈവിധ്യമാര്‍ന്ന രൂപവും രീതിയുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവയിലെവിടെയും പീഡനങ്ങള്‍ ഇല്ല. ജന്തുക്കളോടോ പ്രകൃതിയോടെ പരിസ്ഥിതിയോടോ ഏറ്റുമുട്ടലുകളില്ല. എല്ലാറ്റിനോടും ഇണങ്ങിയും താളപ്പൊരുത്തത്തോടെ ചേര്‍ന്നും നില്ക്കുന്ന കര്‍മങ്ങള്‍ മനുഷ്യ ജീവിതത്തിലുടനീളം കൊണ്ടുനടക്കാവുന്ന തികച്ചും പ്രായോഗികമായ രീതിമാത്രം. 
•┈┈┈┈•✿❁✿•┈┈┈┈•
@ശബാബ്
2017 ഫെബ്രുവരി 03
വെള്ളി

മതത്തിന്റെ കാലിക പ്രതിനിധാനങ്ങളും മതപ്രമാണങ്ങളിലെ മൂല്യങ്ങളും | എം എസ് ഷൈജു



ലോകത്തെ മനുഷ്യരില്‍ സിംഹഭൂരിപക്ഷവും ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മനുഷ്യരിലെ സഹജമായ ആത്മീയ ബോധവും ദൈവിക ബോധവുമാണതിന്റെ പിന്നിലെ ഘടകമെന്നാണ് ഖുര്‍ആന്‍ നിരീക്ഷിക്കുന്നത്. കടുത്ത ആത്മ വഞ്ചനയും നിരാകരണവുമില്ലാതെ ഒരാള്‍ക്ക് മതനിരാസിയായി ജീവിച്ച് തീര്‍ക്കാന്‍ സാധിക്കില്ല. മനുഷ്യന്റെ ആദിമകാലം മുതല്‍ അവന്‍ സാമൂഹിക ജീവിതം ആരംഭിച്ചിട്ടുണ്ടെന്നും ആ സാമൂഹിക ജീവിതത്തിന് ഒരു ക്രമീകരണവും നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ട് ചില മൂല്യങ്ങള്‍ അവനില്‍ സന്നിവേശിപ്പിക്കുകയാണുണ്ടായതെന്നുമാണ് ഇസ്‌ലാമിക പക്ഷം. ആ മൂല്യങ്ങളുടെ സഞ്ചയരൂപങ്ങളെ പിന്നീട് മതമെന്ന് വിളിക്കപ്പെടുകയായിരുന്നു. നിലനില്‍ക്കുന്ന ഒരു മതത്തേയും ഇസ്‌ലാം ആക്ഷേപിക്കുകയോ കൊച്ചാക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഓരോ മതങ്ങളുടേയും അന്തസിനേയും അഭിമാന ബോധത്തേയും ഹനിക്കുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവതല്ലെന്നും ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. ഇതര മത വിശ്വാസികളുമായി ആത്മീയ വിഷയങ്ങളിലോ മറ്റേതെങ്കിലും മത വിഷയങ്ങളിലോ സംവദിക്കുകയാണെങ്കില്‍ അത് മൂല്യബന്ധിതമായിരിക്കണമെന്നും മാന്യതയുടേയും ഗുണകാംക്ഷയുടേയും മാനദണ്ഡങ്ങളിലൂടെയല്ലാതെ അത്തരം ഉദ്യമങ്ങള്‍ക്ക് മുതിരരുതെന്നും ഖുര്‍ആന്‍ കര്‍ശനമായി അനുശാസിക്കുന്നു. മിക്കവാറും മതങ്ങളും ശരിയായ ലക്ഷ്യങ്ങളും മൂല്യങ്ങളുമായി ആരംഭിക്കപ്പെട്ടതാണെന്നും പിന്നീടെപ്പോഴൊക്കെയോ അവയുടെ ആന്തരിക മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ട് പോകുകയുമാണുണ്ടായതെന്നുമാണ് ഖുര്‍ആനിക പക്ഷം. മൂല്യങ്ങള്‍ നഷ്ടപ്പെട്ട്, അക്ഷര രൂപങ്ങളായും ആചാരങ്ങളായും മതങ്ങള്‍ പലതും പിന്നീട് പരിവര്‍ത്തിക്കപ്പെടുകയായിരുന്നുവെന്നാണ് ഇസ്‌ലാം വിലയിരുത്തുന്നത്.



കാലങ്ങള്‍ കടന്നുള്ള സഞ്ചാര പാതയില്‍ ഇസ്‌ലാമിനും അങ്ങനെയുള്ള ഭാവപ്പകര്‍ച്ചകളുണ്ടാകാന്‍ സാധ്യതകളുണ്ടെന്ന മുന്നറിയിപ്പും ഖുര്‍ആന്‍ ഉയര്‍ത്തുന്നുണ്ട്.  അപ്പോഴൊക്കെ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മൂല്യങ്ങളുടെ പ്രചാരകരും പ്രതിനിധികളുമായി ആരെങ്കിലുമൊക്കെ അവശേഷിക്കുകയോ നിലനില്‍ക്കുകയോ ചെയ്യുമെന്നുള്ള ശുഭാപ്തി വിശ്വാസത്തെയും ഇസ്‌ലാം വളര്‍ത്തുന്നുണ്ട്. ആത്യന്തികമായി നന്മയും തിന്മയും നിശ്ചയിക്കുവാന്‍ കഴിയുന്നത് രക്ഷിതാവിന് മാത്രമാണെന്നും സ്വന്തം ബോധ്യങ്ങളോട് കൂറു പുലര്‍ത്തി ജീവിക്കലാണ് ഓരോ സത്യാന്വേഷകന്റേയും ബാധ്യതയെന്നും അതിനപ്പുറമുള്ളതൊക്കെ രക്ഷിതാവിങ്കലേക്കും അവന്റെ ന്യാ യാന്യായ വിവേചനത്തിന്റെ പരിധിയിലേക്കും വിട്ടു നല്‍കണമെന്നുമാണ് ഖുര്‍ആന്റെ ആഹ്വാനം. ഖുര്‍ആന്‍ മുന്നോട്ട് വെയ്ക്കുന്ന നന്മകളുടേയും മൂല്യങ്ങളുടേയും അടിസ്ഥാനത്തില്‍ സാമൂഹ്യമായ ഇടപെടലുകള്‍ നടത്തല്‍ വിശ്വാസികളുടെ പരമ പ്രധാനമായ ബാധ്യതയാണെന്ന് ഖുര്‍ആന്‍ അനവധിയിടങ്ങളില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ജീവിത മൂല്യങ്ങളുടെ വാഹകരായി ഓരോ സമൂഹത്തിന്റേയും മുന്നില്‍ നടക്കുവാനായി സ്വയം സമര്‍പ്പിക്കുന്നവരാണ് മുസ്‌ലിംകള്‍. ആ സംഘങ്ങളുടെ വാര്‍ത്തെടുപ്പാണ് ഓരോ പ്രവാചക ഉദ്യമങ്ങളിലൂടെയും നിര്‍വഹിക്കപ്പെട്ട് പോന്നിട്ടുള്ളത്. ഏതാനും ആഴ്ചകളും ദിവസങ്ങളും മാത്രം പ്രവാചക സന്നിധിയില്‍ കഴിച്ച് കൂട്ടുകയും ഇസ്‌ലാമിനെ ഉള്‍ക്കൊണ്ട് വിദൂരമായ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത ഗോത്ര വിഭാഗങ്ങളുടെ വിവരണങ്ങള്‍ മുഹമ്മദ് നബി(സ) യുടെ ചരിത്രത്തില്‍ കാണാനാകും. എന്താണ് ഇസ്‌ലാമെന്ന ചില അന്വേഷകരുടെ ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍ (സ) നല്‍കിയ മറുപടികളും മോക്ഷ ലബ്ധിക്കായി ഒരാള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍ നല്‍കിയ ഉത്തരങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളെയും നിലപാടുകളെയും കുറിച്ച് വ്യക്തമായ ചില ധാരണകള്‍ നല്‍കാന്‍ സഹായിക്കുന്നതാണ്. ഇത്ര ചെറിയ കാലയളവ് കൊണ്ടും ഇത്ര ചെറിയ വിവരണങ്ങള്‍ കൊണ്ടും ബോധ്യപ്പെടുത്താനും ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നതാണ് ഇസ്‌ലാമെങ്കില്‍ പിന്നെയെങ്ങനെ ഇത്രമാത്രം വൈജ്ഞാനിക പഠനവും ഗഹനമായ ദൈവിക വിഷയങ്ങളും ഉള്‍ക്കൊണ്ടാല്‍ മാത്രം ഗ്രഹിക്കാനാകുന്ന മതധാരയായി അത് പരിവര്‍ത്തിക്കപ്പെട്ടു? ഇസ്‌ലാമിനെ അതി സങ്കീര്‍ണതകളുടെയും അതിരു കടന്ന വ്യവസ്ഥകളുടെയും കെട്ടുപാടുകളില്‍ കുടുക്കിയിടത്തക്ക വിധം അയഥാര്‍ത്ഥങ്ങളായ ചില മനുഷ്യ നിര്‍മിതമായ ചട്ടക്കൂടുകള്‍കൊണ്ട് അത് വളയം ചെയ്യപ്പെട്ട് തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളെ നാം നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചാല്‍ ഇസ്‌ലാമിന് സംഭവിച്ച ബാഹ്യ വ്യതിയാനങ്ങള്‍ എവ്വിധമായിരുന്നുവെന്ന് ബോധ്യപ്പെട്ട് തുടങ്ങും.

വര്‍ത്തമാന കാലത്ത്, ലോകത്തെ ഏറ്റവും സജീവമായ അന്വേഷണങ്ങളിലൊന്ന് ഇസ്‌ലാമിനെക്കുറിച്ചുള്ളതാണ്. ഇസ്‌ലാമും അത് മുന്നോട്ട് വെയ്ക്കുന്ന പ്രതിനിധാനങ്ങളും സൂക്ഷ്മവും സങ്കീര്‍ണവുമായ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമാകുകയും,  വിമര്‍ശനങ്ങളായും പഠനങ്ങളായും അവ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ലോകത്തെല്ലായിടത്തും വര്‍ധിച്ച് വരികയാണ്. ഇസ്‌ലാമിന്റെ സാമൂഹ്യ പ്രസക്തിയും അതിന്റെ ആത്മീയ കാഴ്ചപ്പാടുകളുമാണ് ചര്‍ച്ചകളുടേയും അന്വേഷണങ്ങളുടേയും കേന്ദ്രബിന്ദു. മുസ്‌ലിം സമൂഹങ്ങള്‍ക്ക് പുറത്ത് നിന്നെന്ന പോലെ അതിന്റെ ഉള്ളില്‍ നിന്നും ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ സജീവമാകുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സമീപകാലത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും സംഘങ്ങളുടെയും അജണ്ടകളും സാഹിത്യങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ ഈയൊരു നിരീക്ഷണം ശരിയാണെന്ന് എളുപ്പത്തില്‍ ബോധ്യമാകും. ഒരു ഭാഗത്ത് അതിശക്തമായ പിന്നോട്ട് വലിയലുകളും അതിനായുള്ള ശ്രമങ്ങളും പുരോഗമിക്കുമ്പോഴും ഇസ്‌ലാമിനെ അതിന്റെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുവാനും മനസിലാക്കാനും പ്രതിനിധാനം ചെയ്യാനുമുള്ള ത്വര മുമ്പത്തെക്കാള്‍ സജീവമാകുന്നുവെന്നാണ് മനസിലാക്കപ്പെടുന്നത്. ഇസ്‌ലാമിനെ അതിന്റെ പരമ്പരാഗതവും അസ്ഥിരപ്പെട്ടതുമായ ചട്ടക്കൂടുകളില്‍ നിന്നും മോചിപ്പിക്കാനും വര്‍ത്തമാന കാലത്തിന്റെ പുതിയ സങ്കേതങ്ങളുമായും സമസ്യകളുമായും സംവദിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ പുതുമയുള്ളതല്ല. ഇത്തരം ശ്രമങ്ങളും  അവയോടുള്ള കലഹങ്ങളും കൊണ്ട് മുഖരിതമായതാണ് ഇസ്‌ലാമിന്റെ മുഴുകാല ചരിത്രവും. ഈ ശ്രമങ്ങളോട് വിപ്രതിപത്തി പുലര്‍ത്തുകയും പഴമയുടെ ഗരിമകളില്‍ മാത്രം വിശുദ്ധമാക്കപ്പെടുന്നതാണ് ഇസ്‌ലാമിന്റെ അന്തസത്തയെന്ന് ഉറക്കെ വിശ്വസിക്കുകയും ചെയ്യുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. നവീനതയോടും അതിന്റെ ഉപകരണങ്ങളോടും അപരിചിതത്വം പ്രകടിപ്പിച്ച് കൊണ്ടേയിരിക്കുകയും സാമൂഹികമായ വികാസ ക്ഷമതയോടും അതിന്റെ ഉപാധികളോടും ശത്രുതാപരമായ അകലം പാലിക്കുകയും ചെയ്യുന്ന ലക്ഷണങ്ങള്‍ മുസ്‌ലിം സമൂഹങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് മതത്തിന്റെ മൂല്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും പ്രമാണങ്ങളെ മൂല്യങ്ങളില്‍ നിന്ന് വേര്‍പെടുത്തി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്.

ഇസ്‌ലാമിന്റെ കാലിക പ്രതിനിധാനങ്ങളെ പിന്നോട്ട് വലിക്കുന്ന സന്ദര്‍ഭങ്ങളെ സ്യഷ്ടിച്ചെടുക്കുന്നതില്‍ പങ്ക് വഹിക്കുന്ന ഘടകങ്ങളിലെ ഏറ്റവും പ്രധാനമായവയില്‍ ഉള്‍പ്പെടുന്നതാണ് മതത്തിന്റെ ദൗത്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും അതിന്റെ പ്രമാണങ്ങളെയും മൂല്യങ്ങളെയും പറ്റിയുള്ള അവധാനതക്കുറവും. സുദീര്‍ഘമായ പഠനങ്ങളുടെയോ സങ്കീര്‍ണമായ ദൈവശാസ്ത്ര ചര്‍ച്ചകളുടെയോ ആവശ്യമില്ലാതെ തന്നെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നവയാണ് മതത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും. ഈ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രവാചകന്‍ (സ) മതത്തെ പരിചയപ്പെടുത്തിയത്. ആ മൂല്യങ്ങളെ രേഖപ്പെടുത്തുന്ന അക്ഷരരൂപങ്ങളാണ് ടെക്സ്റ്റുകള്‍ അഥവാ പ്രമാണങ്ങള്‍. പ്രവചകന്‍ (സ) വിദൂര ദേശങ്ങളിലുള്ള ഗോത്രനേതാക്കള്‍ക്കും രാജാക്കന്മാര്‍ക്കും മറ്റ് പ്രമാണിമാര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിന് ഉപയോഗിച്ചിരുന്ന കത്തുകളും അവയുടെ ഭാഷയും പരിശോധിച്ചാല്‍ ലഘുവായതും കാര്യമാത്രപ്രസക്തമായതുമായ ചില മൂല്യോപദേശങ്ങളാണ് അവയിലൊക്കെ ഉള്‍പ്പെടുത്തിയിരുന്നത് എന്ന് കാണാന്‍ സാധിക്കും. ഒന്നോ രണ്ടോ തവണ മാത്രം പ്രവാചകനെ സന്ധിക്കുകയും അദ്ദേഹം പകര്‍ന്ന് കൊടുത്ത ബോധനങ്ങളെ ഉള്‍ക്കൊണ്ട് വിദൂരദിക്കുകളില്‍ ഇസ്‌ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്തവരുടെ ചരിത്രങ്ങളും, മതത്തിന്റെ പ്രതിനിധാനങ്ങളെക്കുറിച്ചുള്ള ചില വേറിട്ട ചിന്തകള്‍ നല്‍കാന്‍ പര്യാപ്തമായതാണ്. സങ്കീര്‍ണമായ മറ്റ് നിരവധി മുന്നുപാധികള്‍ മതത്തിന്റെ ആധികാരികമായ മുഖഭാഷയായി മാറിയതെവിടെ മുതലാണ് എന്ന് നാം അന്വേഷിക്കേണ്ടി വരുന്നത് ഇങ്ങനെ ചില യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടി വരുമ്പോഴാണ്. മതപ്രമാണങ്ങള്‍ പുതിയ പശ്ചാത്തലങ്ങള്‍ക്കും പുതിയ സന്ദര്‍ഭങ്ങള്‍ക്കും പുതിയ വീക്ഷണങ്ങള്‍ക്കും തെല്ലും പിടികൊടുക്കാത്ത സ്ഥിരസ്ഥാനീയങ്ങളാണ് എന്ന നിലപാടുകളില്‍ നിന്നാണ് മതത്തിന്റെ അക്ഷര പാരായണവും അതിന്റെ പിന്‍സഞ്ചാരങ്ങളും ആരംഭിക്കുന്നത്. പ്രമാണങ്ങളിലെ അക്ഷരങ്ങള്‍ക്ക് മുന്നില്‍ അവയുടെ മൂല്യങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നതോളം വലിയ ദുരന്തങ്ങള്‍ ഇസ്‌ലാമിന് ഏല്‍ക്കാനുണ്ടാകില്ല.  ഇസ്‌ലാമിക മുന്നേറ്റങ്ങളെയും കാലികമായ പ്രതിനിധാനങ്ങളെയും പിന്നിലോട്ട് വലിച്ച് കൊണ്ടേയിരിക്കുന്നതും ഈ നിലപാടുകളല്ലാതെ മറ്റൊന്നുമല്ല.

ഓരോ കാലത്തോടും അതിന്റെ സാഹചര്യങ്ങളോടും ഇസ്‌ലാമിക മൂല്യങ്ങള്‍ അഭിസംബോധന ചെയ്യുമ്പോള്‍ രൂപപ്പെടുന്നതാണ് ഓരോ കാലത്തേയും ഇസ്‌ലാമിക നിയമങ്ങള്‍. മൂല്യങ്ങളുടെ സാമൂഹികമായ രൂപവല്‍കരണങ്ങളും ആവിഷ്‌കാരങ്ങളുമാണ് ഓരോ കാലത്തേയും നിയമങ്ങളിലൂടെയും വ്യവസ്ഥകളിലൂടെയും സാധ്യമാക്കുന്നത്. ഓരോ കാലത്തും ഇജ്തിഹാദിയായ പുതിയ ചട്ടക്കൂടുകള്‍ മതത്തിന് ആവശ്യമായി വന്നേക്കാം.

 ഇസ്‌ലാമിക മൂല്യങ്ങള്‍ സ്ഥിര സ്ഥാനീയങ്ങളും സാമൂഹികമായ ബാഹ്യാവസ്ഥകള്‍ ചലനാത്മകവുമാണ്. കാലത്തിന്റേയും ദേശത്തിന്റേയും ബാഹ്യാവസ്ഥകളെ നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയോടൊക്കെ ഇസ്‌ലാമിക മൂല്യങ്ങള്‍ സംവദിക്കുമ്പോള്‍ എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ സംസ്‌കാരങ്ങളിലും ഒരേ റിസള്‍ട്ട് തന്നെ ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ല. സ്വന്തം സാമൂഹിക സാഹചര്യങ്ങളെ നിര്‍ദ്ദാരണം ചെയ്യാനും അവയുമായി സംവദിക്കാനും സാധിക്കാതെ വരുമ്പോഴാണ് മറ്റ് ദേശങ്ങളിലോ സാഹചര്യങ്ങളിലോ കാലങ്ങളിലോ ഇസ്‌ലാം നടത്തിയിരിക്കുന്ന ഔട്ട് പുട്ടുകളെ സ്ഥലവും സാഹചര്യവും തെറ്റിച്ച് പ്രതിഷ്ഠിക്കേണ്ടി വരുന്നത്. നിലനില്‍ക്കുന്ന സാഹചര്യങ്ങളെ അഭിമുഖീകരിച്ച് രൂപപ്പെട്ടതല്ലാത്ത നിലപാടുകള്‍ ഒരു സമൂഹത്തിന് ഒരിക്കലും ഭൂഷണമാകില്ല. അവയുണ്ടാക്കുന്ന കേടുപാടുകളുടെ ഇരകളായി സ്വയം മാറാനാകും ആ സമൂഹങ്ങളുടെയൊക്കെ ഗതി. വികാരപരമായല്ലാതെ ഈ വിഷയങ്ങളില്‍ വിവേകപരമായ പുനരാലോചനകള്‍ക്ക് നാം സജ്ജമാകേണ്ടിയിരിക്കുന്നു. 

ഇസ്‌ലാമിന്റെ കാലികമായ പ്രതിനിധാനത്തില്‍ മനുഷ്യന്റെ സേവനവും ചിന്തയും ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ മനുഷ്യന്റെ ഇടപെടലുകള്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത് എവിടെ മുതല്‍ എവിടെ വരെയാണ് എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. മതത്തിന്റെ അകക്കാമ്പുകള്‍ ശുദ്ധമായ ദൈവിക നിര്‍ദേശങ്ങളോടെ ഉറപ്പിക്കപ്പെട്ടതും മനുഷ്യന്റെ കൈകടത്തലുകളോ പുതുക്കിപ്പണിയലുകളോ ആവശ്യമില്ലാത്ത വിധം ഭദ്രതയോടെ വിശുദ്ധമാക്കപ്പെട്ടതുമാണ്. അവയെയാണ് മതത്തിന്റെ മൂല്യങ്ങള്‍ എന്ന് വിളിക്കുന്നത്. അത്തരം വിഷയങ്ങളുടെ ഉള്ളടക്കങ്ങളില്‍ ഇടപെടുവാനോ അതിനെ കോണ്‍ഫിഗര്‍ ചെയ്യുവാനോ പ്രവാചകന്മാര്‍ക്ക് പോലും അവസരങ്ങളില്ല. പ്രവാചകന്മാരുള്‍പ്പടെയുള്ളവരുടെ ആത്മീയ ചോദനകളെ സംതൃപ്തപ്പെടുത്തേണ്ടത് ദൈവികമായ ഈ ഉള്ളടക്കങ്ങളാണ്. എന്നാല്‍ മതത്തിന്റെ ബാഹ്യ രൂപങ്ങള്‍, ജീവിക്കുന്ന കാലത്തിനോടും ദേശത്തോടും സമൂഹത്തോടുമുള്ള ജൈവിക സംവാദങ്ങളാല്‍ രൂപപ്പെടേണ്ടതുമാണ്. മതത്തെ മനസിലാക്കാനുള്ള ഉപാധികള്‍ അതിന്റെ പ്രമാണങ്ങളാണെന്നതില്‍ യാതൊരു തര്‍ക്കത്തിനും അവസരങ്ങളില്ല. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ നിലപാടുകളുമാണ് പ്രമാണങ്ങള്‍. അകക്കാമ്പും ചട്ടക്കൂടുകളുമില്ലാതെ ഒരു വസ്തുവിനും രൂപം പ്രാപിക്കല്‍ സാധ്യമല്ല. ഇസ്‌ലാം അതിന്റെ രൂപം പ്രാപിക്കുന്നതും ഇങ്ങനെ ഒരു ശക്തമായ അകക്കാമ്പ് കൊണ്ടും സാമൂഹികമായ ചട്ടക്കൂടുകളിലുമാണ്.  ദിവ്യ വെളിപാടുകള്‍ കൊണ്ട് സ്ഥാപിക്കപ്പെട്ട മൂല്യങ്ങള്‍ക്കനുസൃതമായി ഇസ്‌ലാമിന്റെ ബാഹ്യ ചട്ടക്കൂടുകളെ പ്രവാചകന്‍ വികസിപ്പിച്ചെടുത്തത് അദ്ദേഹം ജീവിച്ച കാലത്തിന്റേയും കഴിച്ച് കൂട്ടിയ ദേശത്തിന്റേയും ഇടപെട്ട സാംസ്‌കാരിക ലോകത്തിന്റേയും അടരുകളോട് സംവദിച്ചും സംബോധിച്ചുമായിരുന്നു.  ഇസ്‌ലാം മനുഷ്യരോട് നിരന്തരമായി ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്നത് മതത്തിന്റെ അകക്കാമ്പുകളെ സമ്പൂര്‍ണമായും ഉള്‍ക്കൊള്ളൂകയും അതിന്റെ ലക്ഷ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസൃതമായി ബാഹ്യ രൂപങ്ങളെ നിരന്തരമായി നവീകരിച്ച് കൊണ്ടിരിക്കുകയും ചെയ്യണമെന്നാണ്. ദിവ്യ വെളിപാടുകളിലൂടെ പ്രവാചകന്‍ പൂര്‍ത്തിയാക്കിയത് ആ അകക്കാമ്പിന്റെ സ്ഥാപനമണ്. ബാഹ്യ രൂപങ്ങളെ കാലങ്ങള്‍ക്കപ്പുറത്തേക്കും ദേശങ്ങളിലൂടെയും സഞ്ചരിപ്പിക്കുകയും വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമാണ് വിശ്വാസികള്‍ക്ക് പ്രവചകന്‍ (സ) ഏല്‍പ്പിച്ച് നല്‍കിയത്.  പുതിയ കാലത്തേക്ക് ഇസ്‌ലാമുമായി നാം കടന്ന് ചെല്ലണമോ അതോ പുതിയ കാലം നമ്മുടെ കയ്യിലുള്ള ഇസ്‌ലാമിന് കീഴൊതുങ്ങണമോ എന്നതാണ് ഇസ്‌ലാമിന്റെ സാമൂഹിക ശാസ്ത്രപരമായ പ്രതിനിധാനങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ തര്‍ക്കങ്ങളുടേയും മര്‍മം. കാലവും ചരിത്രവും എപ്പോഴും സാധൂകരിക്കുന്നത് ആദ്യത്തെ നിലപാടുകളെ മാത്രമാണെന്ന് ഇതുവരെ പിന്നിട്ട ഇസ്‌ലാമിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു ന്യൂനപക്ഷം മുന്നേ നടക്കുകയും ബഹുഭൂരിപക്ഷം പതിയെ മാത്രം നടന്നെത്തുകയും ചെയ്യുന്ന നിലപാടുകളെയും ലക്ഷ്യങ്ങളെയുമാണ് നവോത്ഥാന നിലപാടുകള്‍ എന്ന് വിളിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പരിശോധിക്കപ്പെടുകയാണെങ്കില്‍ മുഹമ്മദ് നബി (സ) സാധ്യമാക്കിയത് ആത്മീയതയുടെ യഥാര്‍ഥമായ അവതരണവും കാലികമായ ഒരു സാമൂഹിക നവോത്ഥാനവുമായിരുന്നു.

ഇസ്‌ലാം എല്ലാ കാലത്തേക്കും ദേശത്തേക്കുമുള്ളതാണെന്നതില്‍ ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും അഭിപ്രായ വ്യത്യാസങ്ങളില്ല. മനുഷ്യകുലത്തിന്റെ മാര്‍ഗരേഖയാണ് ഇസ്‌ലാമെന്നും ഒരു സാമ്പ്രദായിക മതമെന്നതിനെക്കാള്‍ ഇസ്‌ലാമിന് ചേരുന്ന വിവക്ഷ 'ഒരു ജീവിത രേഖ'യെന്നാണെന്നതും മിക്കവാറും എല്ലാവര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നതാണ്. നിയമങ്ങളും വ്യവസ്ഥകളുമില്ലാതിരുന്ന ഒരു സമൂഹത്തിലും നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് ഭദ്രമാക്കപ്പെട്ട ഒരു സമൂഹത്തിലും ഇസ്‌ലാമിന് നിര്‍വഹിക്കാനുള്ളത് ഒരേ ദൗത്യങ്ങളാണോയെന്നതാണ് ഇസ്‌ലാമിന്റെ സാമൂഹിക പ്രതിനിധാനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന ചോദ്യം. ഒരു പ്രവാചകനും അദ്ദേഹത്തിന്റെ പ്രാഥമിക അഭിസംബോധിതരും ഒരേ ഭാഷക്കാരും ഒരേ ദേശക്കാരും ഒരേ സാംസ്‌കാരിക പൈതൃകത്തെ പങ്ക് വെയ്ക്കുന്നവരുമാകുമ്പോള്‍ സംഭവിക്കുന്നത് തന്നെയാണോ പ്രവാചകനും അഭിസംബോധിതരും രണ്ട് കാലത്തേയും, രണ്ട് ദേശത്തേയും, രണ്ട് സാംസ്‌കാരിതയേയും, രണ്ട് ഭൂപ്രകൃതികളേയും പ്രതിനിധാനം ചെയ്യുമ്പോഴും സംഭവിക്കേണ്ടത് എന്നതും ഈ വിഷയത്തിലെ ഒരു ഗൗരവമായ ചോദ്യമാണ്. ആണ് എന്നാണുത്തരമെങ്കില്‍ പിന്നീട് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ആ ഉത്തരക്കാര്‍ക്ക് ഇസ്‌ലാമിനെയുമായി പിന്നോട്ടോടാനല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. ഇസ്‌ലാമിന്റെ ആത്മീയ മൂല്യങ്ങളേയും ആത്മീയ ലക്ഷ്യങ്ങളേയും നേടിയെടുക്കാന്‍ അവര്‍ക്ക് ഒട്ടൊക്കെ കഴിഞ്ഞേക്കും. പക്ഷേ അവരുടെ സ്വകാര്യതകളുടെ താവളങ്ങളില്‍ നിന്ന് ആ ഇസ്‌ലാമിനെ പുറത്ത് കടത്തല്‍ ദുസ്സഹമാകും. ഇസ്‌ലാമിന്റെ അജയ്യതയും അപ്രമാദിത്യവും അത്തരം നിലപാടുകാര്‍ ഒരിക്കലും അവകാശപ്പെടരുത്. സ്വകാര്യതകളില്‍ മാത്രം ഉണര്‍ന്നിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന് അത് സാധ്യമല്ല എന്നത് തന്നെയാണതിന്റെ കാരണം. ഇസ്‌ലാമിന്റെ അതിപ്രധാനമായ സാമൂഹിക പ്രതിനിധാനത്തെയും ദൗത്യത്തേയും അതിശക്തമായി നിരാകരിച്ച് കൊണ്ട് മാത്രമേ അവര്‍ക്ക് ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. മതത്തിലേക്ക് സമ്പൂര്‍ണമായി കടന്ന് വരണമെന്ന ഖുര്‍ആനിക ആഹ്വാനം അവര്‍ക്ക് മുന്നില്‍ ഉത്തരം ചെയ്യപ്പെടാതെ മാറ്റൊലി മുഴക്കിക്കൊണ്ടേയിരിക്കും. മറിച്ച് അല്ല എന്നാണുത്തരമെങ്കില്‍   വലിയ ആലോചനകളും ചിന്തകളും പക്വവും വിജ്ഞാനപ്രദമായ നിലപാടുകളും അതിന് അനിവാര്യമാണ്. ഓരോ സമൂഹത്തിന്റേയും മുന്നില്‍ നടക്കുന്ന നായക പദവി ഇസ്‌ലാമിന് കൈവരണമെങ്കില്‍ ജീവിക്കുന്ന സമൂഹത്തിന്റെ മുഴുവന്‍ ചലനങ്ങളും ഉള്‍ക്കൊള്ളാനും ദിശാപരമായി ഇടപെടാനും കഴിയുന്ന നിലവാരത്തിലേക്ക് ഉയരുന്ന മുസ്‌ലിം നേതൃത്വം ഉണ്ടായേ മതിയാകൂ. കാലത്തിന്റെ മുന്നില്‍ നടക്കുന്ന സമീപനങ്ങള്‍ കൈക്കൊള്ളാനും സ്വന്തം അജണ്ടകള്‍ സ്വയം നിര്‍ണയിക്കാനും സാധിക്കണം. മതത്തിന്റെ അകക്കാമ്പും അതിന്റെ ബാഹ്യ രൂപവും തമ്മില്‍ യോജിക്കുന്ന ബിന്ദുക്കളും സന്ദര്‍ഭങ്ങളുമെവിടെ മുതല്‍ ആരംഭിക്കുന്നുവെന്ന ബോധ്യങ്ങള്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇസ്‌ലാം തേടുന്ന കാലികമായ നവീകരണങ്ങള്‍ സാധ്യമാക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.

ലോകത്ത് ഇസ്‌ലാം ഒന്ന് മാത്രമേയുള്ളൂ. ഒരേ മൂല്യങ്ങളാണ് ലോകത്തെ എല്ലായിടത്തെ ഇസ്‌ലാമും ഉള്‍ക്കൊള്ളുന്നത്. ഓരോയിടത്തെയും സാമൂഹിക സാഹചര്യങ്ങളെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും രക്ഷിതാവാണ്. സാമൂഹിക സാഹചര്യത്തിനനുസരിച്ചും കാലദേശങ്ങളുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ചും ഇസ്‌ലാമിന്റെ ബാഹ്യാവസ്ഥകള്‍ക്ക് എത്രത്തോളം വ്യത്യാസങ്ങള്‍ കൈവരാം? ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ക്ക് മതത്തില്‍ സാധുതയുണ്ടോ? സ്വഭാവികമായും ഉയര്‍ന്ന് വരാവുന്ന ചില സംശയങ്ങളാണിതൊക്കെ. നേരത്തെ സൂചിപ്പിച്ചത് പോലെ ഇസ്‌ലാമിന്റെ കാലികമായ പ്രതിനിധാനം ലക്ഷ്യമായിക്കാണുന്നവര്‍ക്ക് മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അതിശക്തമായി ഉറപ്പിച്ച് കൊണ്ട് അതിന്റെ പ്രയോഗവല്‍കരണത്തിലും രീതിശാസ്ത്രങ്ങളിലുമുണ്ടാകുന്ന വ്യത്യാസങ്ങളെ പാകതയോടെയും വൈജ്ഞാനിക പിന്‍ബലത്തോടെയും അംഗീകരിക്കാതിരിക്കനാകില്ല. ബുദ്ധിയും ചിന്തയും ആലോചനാ ശേഷിയുമുള്ള മനുഷ്യന്റെ കൈയ്യിലേക്ക് ദൈവിക വചനങ്ങളും മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അവന്റെ ബുദ്ധിയും ചിന്തയും അവയുമായി സംവദിക്കാനല്ല എന്ന് സങ്കല്പിക്കുന്നത് വേദഗ്രന്ഥത്തിന്റെ ആഹ്വാനങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും വ്യക്തമായ എതിരാണ്. ലോകവസാനം വരെയുള്ള കാലത്തേക്കുള്ള മാനവ ജീവിതത്തിന്റേയും അന്ന് വരെ രൂപപ്പെടുന്ന സംസ്‌കാരങ്ങളുടേയും മാര്‍ഗ രേഖയായിരിക്കേണ്ടത് ഖുര്‍ആനായിരിക്കണം എന്നതാണ് സാമൂഹിക നിര്‍മിതിയെക്കുറിച്ചുള്ള  ഖുര്‍ആന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടുകള്‍ സാധ്യമാക്കപ്പെടണമെങ്കില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചും ഖുര്‍ആനിക മൂല്യങ്ങളെ ആധാരമാക്കിയും നിയമങ്ങളും വ്യവസ്ഥകളും പരിഷ്‌കരിക്കപ്പെട്ട് കൊണ്ടേയിരിക്കണം.

ഇസ്‌ലാം മനുഷ്യരെ അഭിസംബോധന ചെയ്യുന്നത് സുപ്രധാനമായും രണ്ട് തലങ്ങളിലാണ്. ഒന്നാമതായി മനുഷ്യന്റെ ആത്മീയ ചോദനകളെയാണ്. മനുഷ്യന്‍ ഒരു ആത്മീയ ജീവിയാണെന്നും കേവല ഭൗതികനല്ലെന്നും അവന്റെ ആത്മാവ് ദൈവികമായ നിശ്വാസം കൊണ്ട് പരിപാവനമായതാണെന്നുമുള്ള തികഞ്ഞ കാല്പനികമായ ഒരു വിജ്ഞാനമാണ് ആത്മീയ ഭാവത്തെക്കുറിച്ച് ഇസ്‌ലാം അവതരിപ്പിക്കുന്നത്. ഇതിന്റെ ആഴത്തിലുള്ള വായനകള്‍ വൈയക്തികവും ജ്ഞാനപരവുമായി സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണ്. അതിലേക്കാവശ്യമുള്ള ഊന്നുവടികള്‍ ഖുര്‍ആന്‍, ആത്മാവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളില്‍ നല്‍കുന്നുണ്ട്. ആ ആത്മീയ ഭാവത്തെ സമ്പൂര്‍ണമായി ത്യപ്തിപ്പെടുത്തുകയും മരണ ശേഷമുള്ള മറ്റൊരു ലോകത്തേക്കും കാലത്തേക്കുമായി ആത്മാവിനെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഇസ്‌ലാമിന്റെ ആത്മീയന്വേഷണ പദ്ധതികള്‍.

രണ്ടാമതായി അതിനുള്ളത് അതിവിശാലമായ സാമൂഹിക ലക്ഷ്യങ്ങളാണ്. ഓരോ വ്യക്തിയില്‍ നിന്നുമാരംഭിക്കുന്ന വികസനക്ഷമതയും സാംസ്‌കാരിക വികാസവുമാണ് അതിന്റെ അടിസ്ഥാന ഫലകങ്ങള്‍. ആത്മീയാന്വേഷണങ്ങളുമായി സാമൂഹികമായ ഉത്തരവാദിത്വങ്ങളെയും കടമകളെയും കൂട്ടി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഒരേ സമയം ആത്മീയവും സാമൂഹികവുമായ മുഖങ്ങളാണ് ഇസ്‌ലാമിനുള്ളത്.

ആത്മീയമോ സാമൂഹികമോ ആയ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ആഹ്വാനങ്ങളൊന്നും ഇസ്‌ലാം ഉയര്‍ത്തുന്നില്ല. ഇസ്‌ലാമിന്റെ ഏതെങ്കിലും ആഹ്വാനങ്ങളില്‍ ഈ ലക്ഷ്യങ്ങളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പ്രാമാണികമായ പുനപ്പരിശോധനകള്‍ അനിവാര്യമാണ്. മതപ്രമാണങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമാക്കിയിരിക്കുന്നത് മനുഷ്യ ബുദ്ധികൊണ്ടും ചിന്ത കൊണ്ടും ഉണര്‍ത്തേണ്ടതും വളര്‍ത്തേണ്ടതുമായ നിലപാടുകളും മൂല്യങ്ങളുമാണ്. അവയെ കണ്ടെത്തലും അനുഭവിക്കലും തന്നെയാണ് മതജീവിതം ആത്യന്തികമായി മനുഷ്യരില്‍ സംഭവിപ്പിക്കേണ്ടത്. 
•┈┈┈┈•✿❁✿•┈┈┈┈•
@ശബാബ്
2017 ഫെബ്രുവരി 03
വെള്ളി

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ