Saturday, July 23, 2016

മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിന് വഴിമരുന്നിട്ടുവോ?



കേരളത്തിലെ ചില ചെറുപ്പക്കാരെ കാണാതായതും അവര്‍ ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നു എന്ന പ്രചാരണവും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഐ എസിന് സലഫി സംഘടനകളുമായി ബന്ധമുണ്ടെന്നും സലഫി /വഹാബി ഭിന്നതയാണ് ചെറുപ്പക്കാരെ ഐ എസ്സില്‍ ചേരാന്‍ പ്രേരണ നല്‍കുന്നതെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം വിഷയങ്ങളിലെ വസ്തുത എന്ത്? കേരളത്തിലെ മുജാഹിദുകളുടെ തീവ്രവാദത്തോടുള്ള നിലപാട് എന്ത്? മുജാഹിദ് സംഘടനയിലുണ്ടായ ഭിന്നത തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ടോ? സലഫിസവും മുജാഹിദുകളും തമ്മിലുള്ള ബന്ധമെന്ത്? ഇത്യാദി കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. ലോകത്തിലെ മുസ്‌ലിംകള്‍ പൊതുവില്‍ സുന്നികള്‍, ശീഅകള്‍ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് അറിയപ്പെടുന്നത്. നാലാം ഖലീഫ അലി(റ)യുടെ പേരില്‍ തത്പര കക്ഷികള്‍ ഉണ്ടാക്കിയ കക്ഷിയാണ് ശീഅകള്‍. അലി(റ)യുടെ മരണശേഷമാണ് ഇറാഖ് (കൂഫ) കേന്ദ്രീകരിച്ച് ഈ വിഭാഗം ശക്തിപ്പെട്ടത്.

അന്ത്യ പ്രവാചകന്റെ നിയോഗം പോലും ചോദ്യം ചെയ്യുന്നവര്‍ ഈ വിഭാഗത്തിലുണ്ട്. അലി(റ) ആണ് അതിന് അര്‍ഹന്‍ എന്ന് അവര്‍ വിശ്വസിക്കുന്നു. ആദ്യത്തെ മൂന്ന് ഖലീഫമാരെയും തള്ളിക്കളയുന്നവരും അവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ ശാപപ്രാര്‍ഥന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യ കാലഘട്ടത്തില്‍ ഉടലെടുത്ത പിഴച്ച കക്ഷികള്‍ വേറെയും ഉണ്ട്. ഇവരുടെയൊന്നും നിലപാടുകള്‍ ശരിയല്ലെന്നും പ്രവാചകനും അവിടത്തെ അടുത്ത അനുചരന്മാരും ഏതൊരു നിലപാടാണോ മത കാര്യങ്ങളില്‍ സ്വീകരിച്ചത് അതാണ് ശരിയെന്നുമാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നിലപാട്. ഈ നിലപാട് പിന്‍പറ്റുന്നവരെയാണ് പൊതുവില്‍ സുന്നികള്‍ എന്ന് പറയുന്നത്. ഇത് ഒരു പ്രത്യേക സംഘടനയോ വിഭാഗമോ അല്ല. ഇസ്‌ലാമിനെ പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കണമെന്ന നിലപാടാണത്. ഈ സുന്നി വിഭാഗത്തില്‍ തന്നെ വിവിധ കക്ഷികളും മദ്ഹബുകളും ത്വരീഖത്തുകളും പിന്നീട് ഉടലെടുക്കുകയുണ്ടായി.

ഖുര്‍ആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്) മാര്‍ഗമാണ് അവലംബിക്കേണ്ടത്. ഈ മാര്‍ഗത്തിനാണ് മന്‍ഹജുസ്സലഫ് എന്ന് പറയുന്നത്. ഇത് ഒരു മദ്ഹബോ സംഘടനയോ അല്ല. മതപ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന്റെ രീതിശാസ്ത്രമാണ്. ഒരു വ്യക്തിയെയോ സംഘടനയെയോ സൂചിപ്പിക്കുന്ന പേരല്ല സലഫ് എന്നത്. മദ്ഹബ് പക്ഷപാതിത്വമില്ലാതെ ഖുര്‍ആനും സുന്നത്തും സ്വീകരിക്കുന്ന നിലപാടാണത്. ലോകാടിസ്ഥാനത്തില്‍ ഒരു സലഫി സംഘടനയില്ല. ഗള്‍ഫ് നാടുകളില്‍ പോലും സലഫി എന്ന പേര് സൂചിപ്പിക്കുന്ന സംഘടനകള്‍ ഇല്ല. എന്നാല്‍ നിരവധി പണ്ഡിതന്മാര്‍ മതത്തിന്റെ ആശയാദര്‍ശ ആചാരാനുഷ്ഠാനങ്ങളില്‍ 'സലഫ്'ന്റെ മാര്‍ഗം സ്വീകരിച്ച് വരുന്നുണ്ട്. ഇത് അക്ഷരങ്ങളിലല്ല ആദര്‍ശതലത്തിലാണ് സ്വീകരിക്കേണ്ടത്. നബിയുടെ സ്വഹാബികളെയാണ് സലഫ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

സലഫുകളുടെ പാത പിന്‍പറ്റിയ പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് രംഗത്തുവന്നിട്ടുണ്ട്. ഇബ്‌നുതൈമിയ, ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയവര്‍ ആ കൂട്ടത്തില്‍പെടുന്നു. എന്നാല്‍ ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ തുടങ്ങിയവര്‍ 'സലഫ്'ന്റെ മാര്‍ഗത്തെ ആധുനികമായ കോണിലൂടെ വീക്ഷിച്ചവരാണ്. വിശ്വാസപരമായ കാര്യങ്ങളില്‍ പൊതുവില്‍ എല്ലാ കാലത്തെയും സലഫുകള്‍ ഏകാഭിപ്രായക്കാരായിരുന്നു.

മുജാഹിദ് പ്രസ്ഥാനം

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടര്‍ച്ചക്കാരോ അല്ല. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്വാസപരമായ വീക്ഷണങ്ങളില്‍ സമാനതയുള്ള പല സംഘടനകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ സമാനതകളെപ്പോലെ തന്നെ വൈരുധ്യങ്ങളും വ്യത്യസ്തതകളും അവര്‍ തമ്മിലുണ്ട്. ഇന്ത്യയിലെ ജംഇയ്യത്തെ അഹ്‌ലെ ഹദീസ് രൂപീകൃതമാവുന്നത് 1906-ലാണ്. എന്നാല്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്ന് സംഘടിത രൂപം വരുന്നത് 1922-ലാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചപ്പോള്‍ അഹ്‌ലേ ഹദീസുമായി എന്തെങ്കിലും ബന്ധമുള്ളതായി യാതൊരു സൂചനയും ആരും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്സിനോട് അനുഭാവം പുലര്‍ത്തിയിരുന്ന മജ്‌ലിസുല്‍ ഉലമയുമായിട്ടായിരുന്നു ചെറിയ തോതിലെങ്കിലും ബന്ധം ഉണ്ടായിരുന്നത്. മുസ്‌ലിംകളുടെ മതഭാഷയായ അറബിയിലോ ഇന്ത്യന്‍ മുസ്‌ലിംകളുടെ വ്യവഹാര ഭാഷയായി ഗണിക്കപ്പെട്ടു പോന്ന ഉര്‍ദുവിലോ അല്ല കേരളത്തിലെ നവോത്ഥാന സംഘടന പേര് സ്വീകരിച്ചത്. മലയാള ഭാഷയിലുള്ള പേരാണ് സ്വീകരിച്ചത്.

ഐക്യസംഘം വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ കൂടി ഇടപെടുകയും അത്തരം പ്രവര്‍ത്തനങ്ങളെ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഐക്യസംഘത്തെ ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് വിലയിരുത്തുന്നത്. എന്നാല്‍ സലഫി സംഘടനകളോട് ബന്ധമുള്ളവര്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പൊതുവായി ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. മുസ്‌ലിംകളുടെ വിദ്യാഭ്യാസം മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്.

ഐക്യസംഘം, നദ്‌വത്ത്

ഐക്യസംഘത്തിന്റെ നേതൃത്വത്തിലാണ് നവോത്ഥാന പണ്ഡിതസഭയും കേരളത്തിലെ പ്രഥമ പണ്ഡിത സംഘടനയുമായ കേരള ജംഇയ്യത്തുല്‍ ഉലമ (1924) രൂപീകൃതമായത്. പിന്നീട് ഐക്യസംഘം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയും ജം ഇയ്യത്തുല്‍ ഉലമ മതപരമായ കാര്യങ്ങളില്‍ ഇടപ്പെട്ട് സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അനാചാരങ്ങള്‍ക്ക് എതിരിലും അന്ധവിശ്വാസങ്ങള്‍ക്ക് എതിരിലും ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനമാക്കി കെ ജെ യു നിരവധി പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഐക്യസംഘം തുടങ്ങിവെച്ച നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കാനായി ചില പരിഷ്‌കര്‍ത്താക്കള്‍ 1950-ല്‍ കെ എന്‍ എമ്മിന് രൂപം നല്‍കി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരാണ് നല്‍കിയത്. ഇന്ന് അറിയപ്പെടുംവിധമുള്ള ജിഹാദി ലക്ഷ്യത്തോടെയായിരുന്നില്ല ഈ പേര് സ്വീകരിച്ചത്. ആ കാലഘട്ടത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ മാനസികമായ കരുത്തും ത്യാഗസന്നദ്ധതയും അനിവാര്യമായിരുന്നു. പിഴച്ച വിഭാഗമാണ് എന്ന് മുദ്രകുത്തിയാണ് യാഥാസ്ഥിതികര്‍ നവോത്ഥാന പ്രവര്‍ത്തകരെ നേരിട്ടത്. ഈ വെല്ലുവിളി നേരിടാനുള്ള കരുത്താര്‍ജിച്ച് സ്വയം ത്യാഗപരിശ്രമത്തിന് തയ്യാറായവര്‍ എന്ന നിലക്കാണ് മുജാഹിദ്, മുജാഹിദീന്‍ എന്ന പേര് സ്വീകരിച്ചത്. കെ എന്‍ എം രൂപീകരിക്കുന്നതിന് മുമ്പ് പ്രാദേശികമായി പല സ്ഥലങ്ങളിലും 'ജംഇയ്യത്തുല്‍ മുജാഹിദീന്‍' എന്ന പേരില്‍ സമാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിച്ചപ്പോള്‍ തിരിച്ചറിവിന്ന് വേണ്ടി ജംഇയ്യത്ത് എന്നത് ഒഴിവാക്കി നദ്‌വത്ത് എന്ന് ചേര്‍ത്തു. രണ്ടിന്റെയും അര്‍ഥം സംഘം എന്ന് തന്നെയാണ്. വിശാലാര്‍ഥത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

1967-ല്‍ യുവജന സംഘടനയായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീനും (ഐ എസ് എം), 1972-ല്‍ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റും (എം എസ് എം) രൂപീകരിച്ചു. 1987-ല്‍ വനിതാ വിഭാഗം രൂപീകരിച്ചപ്പോള്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമണ്‍സ് മൂവ്‌മെന്റ് (എം ജി എം) എന്നാണ് പേര് നല്‍കിയത്. ഇവിടെ മുജാഹിദ് എന്ന വിശേഷണമല്ല ചേര്‍ത്തത്. 1970-കള്‍ക്ക് മുമ്പ് പള്ളികള്‍ക്കോ മദ്‌റസകള്‍ക്കോ മുജാഹിദ് എന്ന പേര് സാര്‍വത്രികമായി നല്‍കിയിരുന്നില്ല. എഴുപതുകള്‍ക്ക് ശേഷമാണ് ആ പേര് കൂടുതലായി നല്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗള്‍ഫ് നാടുകളില്‍ ജോലി അന്വേഷിച്ച് പോയ മുജാഹിദ് പ്രവര്‍ത്തകര്‍ അവിടുത്തെ കൂട്ടായ്മകള്‍ക്ക് 'ഇസ്‌ലാഹി സെന്റര്‍' എന്ന പേര് നല്‍കിയത്. അവിടെയും സലഫി/മുജാഹിദ് മുതലായ പേരുകള്‍ ഉപയോഗിച്ചിട്ടില്ല.

ഗള്‍ഫ് സലഫിസം

എന്നാല്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ ഗള്‍ഫിലെ അറബി ശൈഖുമാരുമായി കൂടുതല്‍ അടുത്തപ്പോഴാണ് സലഫി എന്ന പ്രമേയം കേരളത്തിലേക്ക് കടന്നുവന്നത്. ക്രമേണ അത് മുജാഹിദിന്റെ പര്യായമായി അറിയപ്പെടാന്‍ തുടങ്ങി. എങ്കിലും സംസ്ഥാന തലത്തിലോ മറ്റോ സലഫി എന്ന പേരില്‍ ഒരു സംഘടനയും രൂപീകരിച്ചിട്ടില്ല. സംഘടനയ്ക്കു കീഴില്‍ ഒരു ജാമിയ തുടങ്ങിയപ്പോള്‍ ജാമിഅ നദ്‌വിയ്യ (എടവണ്ണ) എന്നാണ് പേര് നല്‍കിയത്. എന്നാല്‍ 1980-കള്‍ക്ക് ശേഷം സ്ഥാപിച്ച പുളിക്കലിലെ സ്ഥാപനത്തിന് ജാമിഅ സലഫിയ്യ എന്ന പേര് നല്‍കുകയും ചെയ്തു. കാരണം വ്യക്തമാണ്. അറബി ശൈഖുമാരിലെ സലഫി ആശയക്കാരുമായി സംഘടനാ ബന്ധം ശക്തിപ്പെട്ട് വന്ന സമയമായിരുന്നു അത്.

നദ്‌വത്തിന്റെ തുടക്കത്തില്‍ സംഘടനയുടെ വാര്‍ഷിക യോഗങ്ങള്‍ നദ്‌വത്ത് സമ്മേളനം, കെ എന്‍ എം സമ്മേളനം എന്നൊക്കെയായിരുന്നു പേര് നല്‍കിയിരുന്നത്. 1979-ല്‍ പുളിക്കല്‍ വെച്ച് വിപുലമായി നടത്തിയ സമ്മേളനത്തിന് മുജാഹിദ് സമ്മേളനം എന്ന പേര് നല്‍കുകയുണ്ടായി. പിന്നീട് നടന്ന എട്ട് സമ്മേളനങ്ങളും 'മുജാഹിദ് സമ്മേളനം' എന്ന പേരില്‍ തന്നെ നടത്തി. സംഘടന ഭിന്നിച്ച ശേഷം ഇരു വിഭാഗവും അതേ പേരില്‍ തന്നെ സമ്മേളനങ്ങള്‍ നടത്തി. എന്നാല്‍ മറു വിഭാഗം സമ്മേളന നഗരിക്ക് സലഫി നഗര്‍ എന്ന പേര് നല്‍കിയപ്പോള്‍ മര്‍കസുദ്ദഅ്‌വ വിഭാഗം നഗരികള്‍ക്ക് സ്വതന്ത്ര പേരാണ് നല്‍കിയത്. വാദിസലാം (വയനാട്), നവോത്ഥാന നഗര്‍ (കോട്ടക്കല്‍) തുടങ്ങിയവ ഉദാഹരണം.

മുജാഹിദ്- സലഫി ഭിന്നതകള്‍

ഗള്‍ഫ് സലഫിസവും കേരളത്തിലെ മുജാഹിദ്/ സലഫി സംഘടനകളും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വിയോജിപ്പും വൈരുധ്യങ്ങള്‍ തന്നെയും ഉണ്ട്. അഖീദ (വിശ്വാസ) കാര്യങ്ങളില്‍ താത്വികമായി യോജിപ്പുണ്ടായിരുന്നുവെങ്കിലും അവയുടെ പ്രയോഗവത്കരണത്തിന് ഭിന്ന രീതിയാണ് കേരളത്തില്‍ സ്വീകരിച്ചത്. സാമൂഹിക കര്‍മശാസ്ത്ര സമീപനങ്ങളിലും ഇത് വ്യക്തമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കല്‍, മിശ്രവിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ എന്നിവ ഉദാഹരണങ്ങളാണ്. വേഷവിധാനങ്ങളിലും ഈ വ്യതിരിക്തത പ്രകടമായിരുന്നു. താടി വളര്‍ത്തല്‍ സുന്നത്താണെന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ താടി വെക്കുന്നവരും അല്ലാത്തവരും പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ ഉണ്ടായിരുന്നു. മത പണ്ഡിതന്മാരും പണ്ഡിതന്മാരല്ലാത്ത ഉമറാക്കളും നേതൃത്വത്തില്‍ പങ്കാളികളായിരുന്നു. മുജാഹിദുകളും യാഥാസ്ഥിതികരും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഭാഷാപരമായ നിലപാടും ശ്രദ്ധേയമായിരുന്നു. യാഥാസ്ഥിതികര്‍ വെള്ളിയാഴ്ച ഖുത്വുബ അറബിയില്‍ മാത്രം പറയുകയുകയോ അറബി ഗ്രന്ഥമെടുത്ത് ഓതുകയോ ചെയ്തു പോന്നു. ഖുത്വുബയുടെ പ്രധാന ഭാഗങ്ങള്‍ അറബിയില്‍ പറഞ്ഞ്  വിശദീകരണങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്‍കുന്ന രീതിയാണ് മുജാഹിദുകള്‍ സ്വീകരിച്ചത്. ഖുര്‍ആനിന്ന് പരിഭാഷ പാടില്ല എന്ന് യാഥാസ്ഥിതികര്‍ വാദിച്ചപ്പോള്‍ ഖുര്‍ആനിന് മലയാള പരിഭാഷ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു മുജാഹിദുകള്‍ പ്രതികരിച്ചത്. ഭൂത പ്രേത വിശ്വാസാചാരങ്ങളില്‍ ഹൈന്ദവ ആശയ സ്വാധീനം യാഥാസ്ഥിതികരില്‍ പ്രകടമായിരുന്നു. എന്നാല്‍ മുജാഹിദുകള്‍ ഖുര്‍ആനും ശാസ്ത്രവും അടിസ്ഥാനമാക്കിയ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് ഗള്‍ഫ് സ്വാധീനത്തില്‍ വളര്‍ന്ന ചിലര്‍ ഇത്തരം കാര്യങ്ങളില്‍ സംഘടനക്ക് തെറ്റുപറ്റി എന്നും ഇത് ആദര്‍ശ വ്യതിയാനമാണെന്നും വാദമുയര്‍ത്തി.

കുവൈത്തിലെ ഇഹ്‌യാഉത്തുറാസില്‍ ഇസ്‌ലാമിയുമായി അടുപ്പം ശക്തിപ്പെടുകയും കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധി അവിടെ കേരളീയ കാര്യങ്ങള്‍ക്ക് ചുമതല ഏല്പിക്കപ്പെടുകയും ചെയ്തതോടെ സാമ്പത്തികമായും ആശയതലത്തിലും മുജാഹിദ് സംഘടന അവരുമായി കൂടുതല്‍ താദാത്മ്യം പ്രാപിച്ചു. മുസ്‌ലിം ഭരണപ്രദേശത്തെ സാഹചര്യവും ഇന്ത്യയെപ്പോലെ ബഹുമതങ്ങള്‍ ജനാധിപത്യ മതേതര കാഴ്ചപ്പാടില്‍ വര്‍ത്തിക്കുന്ന സാഹചര്യവും വേര്‍തിരിച്ചറിയാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനം സ്വീകരിക്കാനും കുവൈത്ത് സംഘടനക്ക് സാധിച്ചില്ല. ജോലി ആവശ്യാര്‍ഥം കുവൈത്തില്‍പോയ നിരവധി പ്രവര്‍ത്തകര്‍ അവരുടെ നാട്ടിലെ സ്ഥാപനങ്ങള്‍ക്കും മറ്റും സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങള്‍ ജംഇയ്യതു ഇഹ്‌യാഉത്തുറാസ് വഴി നല്‍കുകയും അവിടങ്ങളില്‍ ഗള്‍ഫ് ആശയങ്ങള്‍ക്കു സ്വാധീനം ഉണ്ടാവുകയും ചെയ്തു. ഇത് അപകടകരമായവിധം വളര്‍ന്നുവന്നപ്പോള്‍ അന്നത്തെ യുവജനവിഭാഗം രംഗത്തുവരികയുണ്ടായി.

തീവ്രതക്കെതിരെ

കേരളീയ പശ്ചാത്തലത്തില്‍ മതപ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐ എസ് എം ഏറെ ശ്രദ്ധിച്ചുപോന്നിരുന്നു. കാമ്പയ്‌നുകള്‍, സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍ മുതലായവ നടത്തി കേരളീയ മുഖം തിരിച്ചുകൊണ്ടുവരാന്‍ യുവജനസംഘടനയ്ക്ക് സാധ്യമായി. എന്നാല്‍ കെ എന്‍ എം നേതൃത്വത്തിലെ ചിലരെ തെറ്റിദ്ധരിപ്പിച്ച് യുവാക്കളും മുതിര്‍ന്നവരും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനും യുവാക്കളുടെ ശക്തിയെ ക്ഷയിപ്പിക്കാനും ചിലര്‍ ശ്രമിച്ചു.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇറാഖിന്റെ കുവൈത്ത് ആക്രമണം ഉണ്ടായതും ഈ കാലഘട്ടത്തിലായിരുന്നു. മതതീവ്രവാദത്തിലേക്ക് മുസ്‌ലിം യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തിയായി നിലകൊണ്ടത് ഐ എസ് എം ആയിരുന്നു. 'ഇസ്‌ലാം സമാധാനത്തിന്', 'മതം ഭീകരതക്കെതിരെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സംഘടന ഉയര്‍ത്തിയത് ഇക്കാലത്താണ്. അന്ന് ഐ എസ് എമ്മുകാരായ യുവാക്കളിലാരും തീവ്രവാദത്തിലേക്ക് നയിക്കപ്പെട്ടില്ല. കാരണം അവര്‍ക്ക് ദിശാബോധം നല്കപ്പെട്ടിരുന്നു.

ആത്മീയവും സാമൂഹികവുമായ തീവ്രവാദ നിലപാടുകള്‍ കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളിലും പ്രകടമായിരുന്നു. ഇസ്‌ലാമിക ഭരണകൂടം നിലനില്‍ക്കാത്ത രാജ്യത്ത് സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കാന്‍ പാടില്ല, കോടതികളില്‍ വ്യവഹാരത്തിന് പോകാന്‍ പാടില്ല, നിയമനിര്‍മാണ സഭകളിലേക്ക് മത്സരിക്കാനോ അവര്‍ക്ക് വോട്ട് ചെയ്യാനോ പാടില്ല എന്നീ വാദങ്ങള്‍ ഉയര്‍ത്തിയവര്‍ തീവ്രവാദനിലപാട് മറ്റൊരു നിലക്ക് സ്വീകരിച്ചവരാണ്. ഇന്ന് ഈ വാദക്കാര്‍ അവ കൈയ്യൊഴിയുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വോട്ട് ചെയ്യുകയും  അതിന് മതേതര സ്വഭാവത്തോടെ പ്രത്യേക പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരിക്കുന്നു.
സുന്നി യാഥാസ്ഥിതികര്‍ ആദ്യകാലത്ത് തന്നെ മുസ്‌ലിംകള്‍ പ്രാദേശിക വേഷ വസ്ത്രങ്ങള്‍ അണിയാന്‍ പാടില്ലെന്ന്  വാദിച്ചിരുന്നു. അങ്ങനെയാണ് സ്ത്രീകള്‍ കാച്ചിമുണ്ടും കുപ്പായവും ധരിക്കാന്‍ നിര്‍ബന്ധിതരായത്. പുരുഷന്മാര്‍ തല ക്രോപ്പ് ചെയ്യാനോ പാന്റ്‌സ് ധരിക്കാനോ പാടില്ലെന്നും അവര്‍ ഫത്‌വ ഇറക്കിയിരുന്നു. മുജാഹിദുകള്‍ ആദ്യകാലത്ത് തന്നെ സ്ത്രീകള്‍ക്ക് സാരിയും ഇറക്കമുള്ള ബ്ലൗസും ധരിക്കാമെന്നും അങ്ങനെ വസ്ത്രം ധരിച്ച് സര്‍ക്കാര്‍ ജോലിക്കും പഠനത്തിനും പോകാമെന്നും നിലപാട് സ്വീകരിച്ചവരായിരുന്നു. എന്നാല്‍ മേല്‍പറഞ്ഞ വാദങ്ങളില്‍നിന്ന് ഇപ്പോള്‍ സമുദായം മുക്തി നേടിയിട്ടുണ്ട്. പക്ഷേ, എല്ലാ വിഭാഗത്തിലും ഇന്ന് വേഷഭൂഷാദികളില്‍ ഗള്‍ഫ് സ്വാധീനം പ്രകടമാണ്. സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതും പുരുഷന്മാര്‍ ജുബ്ബ ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചില യാഥാസ്ഥിക പണ്ഡിതന്മാര്‍ അറബി ശൈഖുമാര്‍ തല മറയ്ക്കുന്ന രീതി അതേ പടി അനുകരിക്കുന്നുമുണ്ട്. ഇതില്‍ സുന്നി മുജാഹിദ് ജമാഅത്തെ വേര്‍തിരിവില്ല.

മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ടായ ഭിന്നതയില്‍ 'ഔദ്യോഗികം' എന്നവകാശപ്പെടുന്ന വിഭാഗക്കാരില്‍ ഇപ്പോള്‍ മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആദര്‍ശപരമായി ഭിന്നത പ്രകടമല്ല. ഭിന്നത പ്രകടമായ ഘട്ടത്തില്‍ ഇരു വിഭാഗവും അംഗീകരിക്കുന്ന കേരള ജംഇയ്യത്തുല്‍ ഉലമ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വസ്തുതകള്‍ വിലയിരുത്തുകയുണ്ടായി. വിശദമായ ചര്‍ച്ചക്ക് ശേഷം കെ ജെ യു എടുത്ത തീരുമാനങ്ങള്‍ ഇരുവിഭാഗവും ഐകകണ്‌ഠ്യേന അംഗീകരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ രണ്ട് വിഭാഗമായി പിരിഞ്ഞ ശേഷം മറുവിഭാഗത്തില്‍ വീണ്ടും ഭിന്നതകള്‍ ഉടലെടുത്തു. അത് ആദര്‍ശപരം തന്നെ എന്ന് ഒരു വിഭാഗം ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഈ വിഭാഗത്തിന്നാണ് ഗള്‍ഫ് സലഫിസവുമായി കൂടുതല്‍ ബന്ധം ഉണ്ട് എന്ന് പറയാനാവുക. ഇവരെ മറുവിഭാഗം സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ ഇപ്പോള്‍ 'വിസ്ഡം ഗ്രൂപ്പാ'യി അറിയപ്പെടുന്നു.

എന്നാല്‍ സാധാരണക്കാര്‍ ഇവരെ തിരിച്ചറിയുന്ന പേര് 'ജിന്ന്' വിഭാഗം എന്നാണ്. ജിന്നിനെക്കുറിച്ച് ഇവരുടെ സമീപനം സുന്നി യാഥാസ്ഥിതികരില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. ജിന്ന് മനുഷ്യശരീരത്തില്‍ കയറുമെന്ന വിശ്വാസവും അവയെ ഇറക്കാനുള്ള തന്ത്രവും മന്ത്രങ്ങളും യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നും ഭിന്നമല്ല. ഈ അദൃശ്യശക്തികളോടുള്ള സഹായതേട്ടം തൗഹിദിന് വിരുദ്ധമാണെന്ന മുജാഹിദ് നിലപാടുകള്‍ ഇവര്‍ തള്ളിക്കളയുന്നു.

ഉള്‍പ്പിരിവുകള്‍, പിളര്‍പ്പുകള്‍

ഇവരില്‍നിന്ന് രണ്ടുമൂന്ന് ഗ്രൂപ്പുകള്‍ കൂടി പിരിഞ്ഞ് പോയിട്ടുണ്ട്. ഒരു വിഭാഗം സംഘടന വേണ്ട, അത് തിന്മയാണ് എന്ന് വാദിക്കുന്നവരാണ്. ഒരു ശൈഖിനെ അമീറായി നിശ്ചയിക്കുക, മുരീദുകളായി അനുയായികള്‍ വര്‍ത്തിക്കുക എന്നതാണ് സലഫീ മന്‍ഹജ് എന്നാണ് ഇവരുടെ വീക്ഷണം. മറ്റൊരു തീവ്ര വിഭാഗം ഇന്ത്യയിലെ സാഹചര്യം ഇസ്‌ലാമിന് അനുയോജ്യമല്ലെന്നും അതുകൊണ്ട് ഹിജറ പോകേണ്ട സമയമായിരിക്കുന്നു എന്നും വാദിക്കുന്നവരാണ്. ഇവരില്‍പ്പെട്ട ചിലരെല്ലാം പലായനം തുടങ്ങുകയും ചെയ്തിരിക്കുന്നു. യമനിലേക്കും മറ്റും പഠിക്കാനും ജോലിക്കും എന്ന് പറഞ്ഞ് പോകുന്നത് ഈ 'ഹിജ്‌റ' തലക്ക് പിടിച്ചത് കൊണ്ടാണ്. ഹിജ്‌റ പോയ രാജ്യങ്ങളില്‍ രാഷ്ട്രീയവും ഭരണപരവുമായ ചേരിതിരിവുകളും യുദ്ധങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ അവിടെയുള്ള ഇവരുടെ ചില ശൈഖുമാരും അകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ ഇവരും യുദ്ധമുഖത്ത് എത്തിപ്പെട്ടു എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. ശൈഖും  മുരീദുമില്ലാത്ത അവസ്ഥ. സംഘത്തില്‍ നിന്ന് ഒറ്റപ്പെട്ടാല്‍ ചെന്നായ പിടിക്കും എന്ന ആപ്ത വാക്യം ഇവരില്‍ പുലര്‍ന്നിരിക്കുകയാണ്.

ഒരു കാര്യം വളരെ വ്യക്തം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം രൂപം കൊണ്ടത് മുതല്‍ ഇന്നേ വരെ തീവ്രവാദ പക്ഷത്ത് നിലകൊണ്ടിട്ടില്ല. തീവ്രവാദ നിലപാടുകള്‍ക്ക് എതിരെ ശക്തമായി നിലകൊണ്ടവരുമാണ്. ഇത്തരം ഒരു നിലപാട് സ്വീകരിച്ചവര്‍ കേരളത്തില്‍ മുജാഹിദുകള്‍ മാത്രമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ചില വാദങ്ങള്‍ ആ കാലഘട്ടത്തിലെ ചിന്തകളായിരുന്നുവെങ്കിലും തീവ്രവാദത്തിന് പിന്‍ബലം നല്‍കുന്നവയായിരുന്നു. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സമീപനങ്ങളും ഇതിന്ന് പ്രേരകമായിട്ടുണ്ട്. ജമാഅത്ത് സൃഷ്ടിയായ സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്. 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന അപക്വമായ മുദ്രാവാക്യം ഉയര്‍ത്തിയവരാണ് അവര്‍.

സുന്നി യാഥാസ്ഥിതിക വിഭാഗത്തില്‍ എ പി, ഇ കെ ചേരിതിരിവ് ഉണ്ടായപ്പോള്‍ യഥാര്‍ഥത്തില്‍ സുന്നികള്‍ ആരാണ് എന്നതില്‍ അവര്‍ തമ്മില്‍ കിടമത്സരം നടത്തുകയുണ്ടായി. 'പുത്തന്‍ വാദികള്‍' എന്ന് അവര്‍ മുദ്രകുത്തിയ മുജാഹിദുകളോട് കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് യഥാര്‍ഥ സുന്നികള്‍ എന്ന് ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ പുരോഹിതന്മാര്‍ ശ്രമിക്കുകയുണ്ടായി. മുജാഹിദുകളോട് സലാം പറയാന്‍ പാടില്ല, നമസ്‌കാരത്തില്‍ തുടരാന്‍ പാടില്ല, അവരുമായി വിവാഹം പോലും പാടില്ല എന്നെല്ലാമുള്ള തീവ്ര നിലപാട് അവര്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, ടൈഗര്‍ സുന്നി ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്നിവ ഒരു വിഭാഗം സുന്നികള്‍ ഗൂഢമായ നിലയില്‍ രൂപീകരിച്ച തീവ്രവാദ സംഘങ്ങളാണ്.

നേതാക്കള്‍ക്ക് അകമ്പടി നല്കുക, എതിരാളികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തിലും പിന്നീട് എതിരാളികളെ ഉന്‍മൂലനം ചെയ്യാനും അവര്‍ ശ്രമിച്ചു. ഈ ഹിഡന്‍ അജണ്ട മൂടിവെക്കാനും സമുദായത്തിന്റെ പൊതുപിന്തുണ തേടാനും സമുദായം മൊത്തത്തില്‍ എതിരാളികളായി കാണുന്ന ചിലരെ ഉന്‍മൂലനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുകയുണ്ടായി. സ്വതന്ത്ര ചിന്തകനായ മതപണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയെ ആദര്‍ശപരമായി എതിര്‍ക്കുന്നതിനു പകരം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇവരുടെ പേരില്‍ ആരോപിക്കപ്പെടുന്നു. മുജാഹിദുകളുടെ വളര്‍ച്ച തടയാനാണ് 1992-ല്‍ പാലക്കാട് മുജാഹിദ് സമ്മേളനം മുടക്കുക എന്ന ലക്ഷ്യംവെച്ച് വര്‍ഗീയ വിഷം കുത്തിനിറച്ച പോസ്റ്റര്‍ സമ്മേളനത്തിന്റെ പേരില്‍ വ്യാപകമായി ഇവര്‍ അച്ചടിച്ചിറക്കിയത്. ബന്തടുക്ക ഖാസിയുടെ മരണത്തിലും ഇവര്‍ക്ക് പങ്കുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മുജാഹിദ് സെന്റര്‍ ബോംബാക്രമണം, മുജാഹിദ് പ്രവര്‍ത്തകനായ പൂനൂര്‍ അബൂബക്കര്‍ ഹാജിയുടെ കൊലപാതകം എന്നിവയും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുയായികള്‍ക്ക് രക്ഷ നേടാന്‍ രാഷ്ട്രീയ കളരിയില്‍ അഭ്യാസം നടത്താനും ഇവരുടെ ശൈഖുനക്ക് മെയ്‌വഴക്കമുണ്ട്. ഇടത്-വലത് പക്ഷത്തേക്കു ചായാനും നരേന്ദ്ര മോദിയെ പോലും വശീകരിക്കാനും ഇത് മുഖേന സാധ്യമായിട്ടുണ്ട്. സലഫിസത്തെ തകര്‍ക്കാന്‍ സൂഫിസത്തെ കളത്തിലിറക്കാന്‍ മന്ത്രം ഓതിക്കൊടുത്ത കേന്ദ്രം ഏതെന്ന് മുസ്‌ലിം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ തീവ്രവാദവും ആത്മീയ തീവ്രവാദവും

തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏതെങ്കിലും ഒരു മതത്തിന്റെ വക്താക്കളല്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഇവരെ കാണാം. ഇസ്‌ലാമിന്റെ പേരിലും ഇവര്‍ അറിയപ്പെടുന്നു. മതമില്ലാത്ത പ്രസ്ഥാനങ്ങളിലും തീവ്രവാദികളുടെ തിരയിളക്കം പ്രകടമാകുന്നുണ്ട്. ഇത്തരം വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പരസ്പരം തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ഒറ്റിക്കൊടുത്തും നടത്തുന്ന ശ്രമങ്ങള്‍ ഒരിക്കലും ഫലം ചെയ്യുകയില്ല. അവ ശക്തിപ്പെടാനേ ഉപകരിക്കൂ. മത പണ്ഡിതന്മാരും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നായകരും ഒന്നിച്ച് ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണം. മുസ്‌ലിംകളെ സംബന്ധിച്ച് അവര്‍ക്കിടയിലെ തീവ്രവാദ ഗ്രൂപ്പുകളെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും കൃത്യമായ അജണ്ട ഉണ്ടായിരിക്കണം. മതം പഠിച്ചവര്‍ മാത്രമല്ല ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടിയവരും തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ട വസ്തുതകളാണ്.

തീവ്രവാദ നിലപാടുകളെ എല്ലാം ഒരേ പോലെ കാണാനാവില്ല. എന്നാല്‍ അതില്‍ ശരി തെറ്റുകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിക്കുകയുമല്ല. നിലപാടുകളിലെ ലക്ഷ്യവും രീതിയും അറിഞ്ഞാല്‍ മാത്രമേ അവ തിരുത്തപ്പെടാനാവൂ. ആത്മീയമായ തീവ്രവാദവും രാഷ്ട്രീയമായ തീവ്രവാദവുമുണ്ട്. രാഷ്ട്രീയ തീവ്രവാദങ്ങള്‍ ഭരണകൂടങ്ങളുടെ സമീപനവുമായി ബന്ധപ്പെട്ടതാണ്. ഫലസ്തീനില്‍ ഒരു സുപ്രഭാതത്തില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ച് തദ്ദേശീയരെ അഭയാര്‍ത്ഥികളാക്കിയ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്. ദശാബ്ദങ്ങളായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ സംഘട്ടനം തുടരുന്നു. ഐക്യരാഷ്ട്ര സംഘടനകള്‍ക്കോ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കോ ഇത് പരിഹരിക്കാനായിട്ടില്ല. അവരുടെ കൂടി താല്‍പര്യപ്രകാരമാണ് ഈ പുതിയ രാഷ്ട്രം നിലവില്‍ വന്നത്.

മതത്തിന്റെ പേരിലുള്ള മറ്റൊരു തീവ്രവാദം അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരത ഇതിന്റെ ഉദാഹരണമാണ്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്. ജാതീയമായതും വംശീയമായതുമായ തീവ്രവാദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും തമ്മിലും കറുത്തവനും വെളുത്തവനും തമ്മിലും വിവിധ ഭാഷകളുടെ പേരിലും സംഘട്ടനങ്ങളും ആക്രമണങ്ങളും നടന്നുവരുന്നുണ്ട്.

നീതി നിഷേധം പ്രകടമാവുമ്പോഴും അവസരസമത്വം നഷ്ടപ്പെടുമ്പോഴും ജനങ്ങള്‍ വികാരങ്ങളെ തീവ്രവല്‍ക്കരിക്കാറുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതര മതവിഭാഗങ്ങളെ കൂട്ടക്കൊല നടത്തുന്നതും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതും മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ്. ബൊക്കെഹറാം പോലെയുള്ള സംഘടനകള്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. മാവോയിസ്റ്റുകള്‍ തീവ്ര കമ്യൂണിസ്റ്റ് ആശയക്കാരാണ്.

തീവ്രവാദ ഒളിപ്പോര്‍ സംഘങ്ങള്‍ പല രാജ്യങ്ങളിലും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിം ബഹുജനങ്ങള്‍ ഇവക്കെല്ലാം എതിരാണ്. ബഹുജനങ്ങളാണ് ഇവരുടെ ആക്രമണത്തിന് ഇരയാവുന്നത്. അഫ്ഗാനിസ്താനില്‍ ത്വാലിബാനും അല്‍ഖാഇദയും നടത്തുന്ന അക്രമങ്ങള്‍ക്ക് ഇരട്ടമുഖമുണ്ട്. ജമാഅത്തുദ്ദഅ്‌വ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പാണ്. ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്‌ശെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍, ലശ്കറെത്വയ്ബ എന്നിവ ഇന്ത്യക്കകത്തും പുറത്തും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക് ജിഹാദ്, അല്‍ശബാബ്, ഹറകത്തുല്‍ മുജാഹിദ് എന്നിവ മധ്യപൗരസ്ത്യ ദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. ഇവരെല്ലാം പ്രത്യക്ഷത്തില്‍ രംഗത്ത് വരാതെ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ആദര്‍ശ തലതലത്തില്‍ ശക്തിയായി നിലപാട് സ്വീകരിച്ച മുസ്‌ലിം ബ്രദര്‍വുഡ് സംഘടനാ പാടവമുള്ള വിഭാഗമാണ്. ഈജിപ്തിലെ ഭരണകൂടഭീകരതക്കും മതധ്വംസനത്തിനും എതിരെ അവര്‍ ശക്തിയായി നിലകൊള്ളുന്നു.

സലഫി പണ്ഡിതന്മാരാല്‍ ആകര്‍ഷിക്കപ്പെട്ട് ഒരു തീവ്രവാദ ഗ്രൂപ്പ് ഏതെങ്കിലും കാലത്ത് സ്ഥാപിതമായതായോ ലോകത്തെവിടെയെങ്കിലും പ്രവര്‍ത്തിക്കുന്നതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ശ്രദ്ധേയമായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) സലഫീ ആശയക്കാരാണ് എന്ന് പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ഇവരുടെ രക്ഷകരും മാതൃത്വവും ഏത് നാട്ടിലെ സലഫികളുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടില്ല. അവര്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സൃഷ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. സുഊദി അറേബ്യയും ഖത്തറുമാണ് സലഫി ആശയവുമായി ബന്ധപ്പെട്ട ഭരണകൂട രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഐ എസിന് വിലക്ക് മാത്രമല്ല അവരുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഐ എസ് ഇസ്‌ലാമിക വിരുദ്ധമാണ് എന്ന് ഫത്‌വ നല്‍കുകയും ചെയ്തിരിക്കുന്നു. ലോക മുസ്‌ലിംകള്‍ പുണ്യഗേഹങ്ങളായി കരുതുന്ന മക്കയിലെയും മദീനയിലെയും പള്ളികള്‍ക്ക് സമീപത്തേക്കു കൂടി ഇവരുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. സലഫി അനുഭാവമുള്ള ഒരു സംഘടനയും പുണ്യ ഗേഹങ്ങള്‍ കേന്ദ്രീകരിച്ച് ചാവേറുകളാവുകയില്ല.

ഇപ്പോള്‍ മുസ്‌ലിംകള്‍ക്കുവേണ്ടിയോ മുസ്‌ലിംകളുടെ പേരിലോ പ്രവര്‍ത്തിച്ചുവരുന്ന ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ നയവും ലക്ഷ്യവും ശൈലിയും ഖുര്‍ആനുമായോ പ്രവാചകചര്യയുമായോ യോജിച്ചുപോകുന്നതല്ല. പ്രത്യക്ഷമായ യുദ്ധമുഖത്തുപോലും സ്ത്രീകളെയും കുട്ടികളെയും പള്ളികളില്‍ ആരാധനകളില്‍ മുഴുകിയ ഭക്തരെയും കൊല്ലാന്‍ പാടില്ല എന്നത് ഇസ്‌ലാമിക യുദ്ധചിട്ടയാണ്. ആത്മഹത്യ മതവിരുദ്ധമാണ്. പിന്നെ എങ്ങനെ ചാവേറുകളായി പോകും. വ്യവസ്ഥാപിതമായ ഭരണകൂടം നിലനില്ക്കുന്നേടത്ത് നിയമം കൈയിലെടുക്കാന്‍ മറ്റുള്ളവര്‍ക്ക് പാടില്ലാത്തതാണ്. ഏതെങ്കിലും പള്ളിയില്‍പോയി താന്‍ ഖലീഫയാണ് എന്നും ഭരണം ഏറ്റെടുത്തിരിക്കുന്നുവെന്നും ആരെങ്കിലും പ്രഖ്യാപിക്കുന്ന രീതി ഇസ്‌ലാമികമല്ല. സലഫി മാര്‍ഗവുമല്ല.

എല്ലാ സലഫി പണ്ഡിതന്മാരും ഇത്തരം പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞതാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ മക്കയിലെ ഹറം ഇമാം എല്ലാതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ആക്രമണങ്ങളെയും അപലപിക്കുകയും ഇസ്‌ലാമിന്റെ സമാധാനസന്ദേശം വ്യക്തമാക്കുകയും ചെയ്തതാണ്.

മതവിശ്വാസാചാരങ്ങളില്‍ തീവ്രത പുലര്‍ത്തുന്നവര്‍ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലുമുണ്ടാവാം. അവരില്‍ വിവേകം കുറഞ്ഞവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ആത്മീയത വര്‍ദ്ധിപ്പിക്കാനായി തീവ്ര നിലപാട് സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ യുവാക്കള്‍ എല്ലാവരും മുജാഹിദ് വിഭാഗക്കാരാണ് എന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരും ഇങ്ങനെ ഐ എസില്‍ ചേര്‍ന്നതായി കേള്‍ക്കുന്നു. അവിടെയൊന്നും മുജാഹിദ് ആശയക്കാരോ സംഘടനയോ ഇല്ല. ജിന്ന് വിഭാഗത്തില്‍ നിന്ന് സംഘടന വേണ്ട എന്നുപറഞ്ഞ് പുറത്തുപോയവരാണ് എന്നും കേള്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇവര്‍ കേരള മുജാഹിദുകളുടെ പാരമ്പര്യം മനസ്സിലാക്കാത്തവരാണ് എന്നതാണ്. ഭിന്നതയ്ക്ക് മുമ്പ് അവര്‍ മുജാഹിദ് സംഘടനയില്‍  അംഗത്വം ഉള്ളവരല്ല. പുതുതായി ജിന്ന് ആശയത്തിലേക്ക് കടന്നു വന്നവരാണ്.

യുവാക്കളുടെ തിരോധാനം; വസ്തുതയെന്ത്?

കാണാതെ പോയവരെല്ലാം ഐ എസ്സില്‍ എത്തിപ്പെട്ടു എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത് ഇതിന് വേണ്ടത്ര തെളിവ് ലഭിച്ചിട്ടില്ല എന്നാണ്. പത്രമാധ്യമങ്ങള്‍ ഏകപക്ഷീയ വിചാരണയിലൂടെ ചിലരെ തീവ്രവാദികളാക്കാന്‍ അമിതാവേശം കാണിക്കുകയാണ്. സാക്കിര്‍ നായിക് പ്രശ്‌നം ഇതിന് മികച്ച ഉദാഹരണമാണ്. അദ്ദേഹം ഏതെങ്കിലും ഒരു സംഘടനയുടെ വക്താവല്ല. അദ്ദേഹം മുജാഹിദ് സംഘടനയില്‍ അംഗവുമല്ല. അഹ്‌ലേ ഹദീസില്‍ അംഗമല്ല. സലഫിയാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. എന്നാല്‍ സാകിര്‍ നായിക് മുജാഹിദുകളുടെ സമ്മേളനങ്ങളിലും  സുന്നി സമ്മേളനങ്ങള്‍ ഉള്‍പ്പെടെ മറ്റു വേദികളിലും പങ്കെടുത്തിരിക്കാം. പങ്കെടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ യാതൊരു ആരോപണവും ഇല്ല താനും. സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പരസ്യമായതും റിക്കാര്‍ഡ് ചെയ്യപ്പെട്ടതുമാണ്. മറ്റു മതങ്ങള്‍ ഇസ്‌ലാമിനെതിരെ ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് അദ്ദേഹം പ്രമാണബദ്ധമായി മറുപടി പറയാറുണ്ട്. ഇത് തെറ്റാണെന്ന് പറയാനാവുമോ?

അദ്ദേഹത്തില്‍ തീവ്രവാദ സ്വാധീനം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്നതിനെ ആരും തടയുകയില്ല. അബ്ദുന്നാസര്‍ മഅ്ദനിക്ക് എതിരെ നിലകൊണ്ട പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിച്ച് അകാരണമായി തടവില്‍വെച്ച് പീഡിപ്പിച്ചപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് മുസ്‌ലിംലീഗ് ഒരു നിലപാട് എടുത്തത് വിമര്‍ശനവിധേയമാക്കേണ്ടതുണ്ടോ? ഇന്ത്യയിലെ ഏതൊരു പൗരനും അദ്ദേഹം വിശ്വസിക്കുന്ന ആശയത്തെ പ്രചരിപ്പിക്കാനും അതിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും അവകാശമുണ്ട്. ദേശവിരുദ്ധമായ നിലപാടും ആശയവും ഇല്ലാത്ത കാലത്തോളും ആര്‍ക്കും അത് തുടരാം. അങ്ങനെയുണ്ട് എന്ന് സംശയമുള്ളവര്‍ അത് തെളിയിക്കണം. മുജാഹിദുകള്‍ക്ക് സാക്കിര്‍ നായിക്കിന്റെ വക്കാലത്ത് പിടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ദളിത് പീഡനത്തിനെതിരെ ശക്തമായി നിലകൊണ്ട കാഞ്ച ഐലയ്യ മുജാഹിദ് സമ്മേളനത്തില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യത്തെ അവര്‍ മാനിക്കണം.

ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. വിമര്‍ശനങ്ങളുടെ പേരില്‍ പത്രം ഓഫീസ് കയ്യേറുകയും എഡിറ്ററെ കൊല്ലുകയും ചെയ്തപ്പോള്‍ അതിനെ അപലപിക്കാന്‍ മുന്നോട്ടുവന്നവരമാണ് മുജാഹിദ് പ്രസ്ഥാനം. മുജാഹിദുകള്‍ സ്വീകരിച്ച നിലപാട് പ്രസക്തമായിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുന്നു.

ചുരുക്കത്തില്‍ തെറ്റിദ്ധരിച്ചും കഥയറിയാതെയും സ്ഥാനത്തും അസ്ഥാനത്തും സലഫികള്‍ തീവ്രവാദം വളര്‍ത്തുന്നു എന്നു പറയുന്ന മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും വസ്തുതകള്‍ വസ്തുനിഷ്ഠമായി പഠിക്കണമെന്നുണര്‍ത്തുകയാണ്. ഒരാളെയോ ഒരു പ്രസ്ഥാനത്തെയോ രാജ്യദ്രോഹികളോ ഭീകരവാദികളോ ആയി ചിത്രീകരിക്കുന്നത് ദൂരവ്യാപകമായ ദുഷ്ഫലമുളവാക്കുന്ന വലിയ പാതകമാണ്. കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി മുസ്‌ലിം യാഥാസ്ഥിതികരാരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അത് തലമറന്ന് എണ്ണ തേക്കലാണ് എന്നുകൂടി ഓര്‍മപ്പെടുത്തട്ടെ. മുജാഹിദ് പ്രവര്‍ത്തകര്‍ തങ്ങള്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കാന്‍ ശ്രമിക്കണമെന്നു കൂടി തെര്യപ്പെടുത്തുകയാണ്.            


 •►ശബാബ് വായനക്കൂട്ടം◄•

എ അസ്ഗറലി
ശബാബ് • Shabab
22-07-2016

കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തിരക്കുകൂട്ടുന്നുണ്ട് ചിലര്‍ | അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി


ഇക്കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളില്‍ മാധ്യമപ്പട പടച്ചുവിട്ട പുകിലുകള്‍ ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങി. ധാക്കയിലെ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ക്ക് ഇസ്‌ലാമികാദര്‍ശ പ്രചാരകനായ സാകിര്‍ നായിക് പ്രചോദനമായി. അദ്ദേഹത്തെ പിടിച്ചുകെട്ടണം. തലയ്ക്കു വില... അപ്പോഴേക്കും അതാ ഐ എസ് കേരളത്തില്‍... ഇരുപതു യുവാക്കള്‍ സിറിയയിലെത്തി. ഐ എസ് റിക്രൂട്ട്‌മെന്റിന് മുജാഹിദ് സംഘടനാ പിളര്‍പ്പ് നിമിത്തമായി. പൊലീസും ചാനലുകളും അത്തിക്കാട്ടേക്ക്...' എന്തൊക്കെ സ്റ്റോറികള്‍ മെനഞ്ഞെടുത്തു. ഒടുവില്‍ എന്തുണ്ടായി? സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ ലക്ഷങ്ങള്‍ കേട്ടു. അന്വേഷണക്കമ്മീഷനും കേട്ടുനോക്കി. അതു കേട്ടാലാണ് അപകടമെന്നതു കൊണ്ടോ എന്തോ മഹാരാഷ്ട്ര അന്വേഷണ ഏജന്‍സി അദ്ദേഹത്തിന് ക്ലീന്‍ചീറ്റ് നല്കി. വാര്‍ത്ത പുറത്തുവിട്ട ബംഗ്ലാദേശ് പത്രം മാപ്പു പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ മാപ്പുപറഞ്ഞു. സാകിര്‍ പ്രശ്‌നം സ്വിച്ച് ഓഫാക്കിയ പോലെ ഔട്ട്. ചെറുപ്പക്കാര്‍ പോയത് ഐ എസിലേക്കോ സിറിയയിലേക്കോ അല്ലത്രേ. പിന്നെ എങ്ങോട്ടാ? ആര്‍ക്കറിയാം!~ആരും അറിഞ്ഞിട്ടില്ല. ഒരു കാര്യം പലരും സ്ഥിരീകരിക്കുന്നു. ഇസ്‌ലാം വികലമായി മനസ്സിലാക്കിയ ഒരു പറ്റം വികാരജീവികള്‍  സ്വദേശം വിട്ടിട്ടുണ്ട്. ശ്രീലങ്കയിലേക്കാണെന്ന് ചിലര്‍ വീട്ടില്‍ പറഞ്ഞു. അത്രമാത്രം.

ഇങ്ങനെ കലങ്ങി മറിഞ്ഞ സാമൂഹിക സാഹചര്യത്തിലേക്ക് സമസ്ത എന്ന സുന്നി പണ്ഡിതസഭ ഇറങ്ങിവരുന്നു. ഇനിയാണ് രസം. എന്‍ ഐ എ, റോ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികിട്ടാത്ത, ചെറുപ്പക്കാരുടെ നിരോധാനത്തിനും തീവ്രവാദത്തിനും കാരണമെന്തെന്ന് സമസ്ത കണ്ടുപിടിച്ചിരിക്കുന്നു. ഒരു പ്രമേയത്തിലൂടെ അത് മാലോകരെ അറിയിച്ചിരിക്കുന്നു. സമസ്ത പ്രമേയം പറയുന്നു:

''വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ അനുവാദം നല്കിയതാണ് മുജാഹിദ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് നീങ്ങാന്‍ കാരണം. മുജാഹിദുകള്‍ പ്രശ്‌നം വിലയിരുത്തി പ്രമാണങ്ങള്‍ ആര്‍ക്കും വ്യാഖ്യാനിക്കാവുന്ന സാഹചര്യം ഒഴിവാക്കി മുന്‍ഗാമികള്‍ ക്രോഡീകരിച്ച മദ്ഹബുകളിലെ മതവിധികളിലേക്ക് മടങ്ങണം.''

സമസ്ത ബഹുമാന്യ പണ്ഡിതര്‍ ചേര്‍ന്നൊരുക്കിയ പ്രമേയം എത്ര ബാലിശവും നിരര്‍ഥകവും ചിന്താശൂന്യവുമാണ് എന്ന് അണികള്‍ക്കു പോലും ബോധ്യമുണ്ട്. എന്നാലും ചിലരുടെ അറിവിലേക്കായി ഏതാനും കാര്യങ്ങള്‍ കുറിക്കട്ടെ.

(ഒന്ന്) മുജാഹിദു പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോയിട്ടില്ല.

(രണ്ട്) ഇവിടെ കാണാതായി എന്ന് പറയപ്പെട്ടവര്‍ ആരും മുജാഹിദുകളല്ല.

(മൂന്ന്)
കാണാതായവര്‍ തീവ്രവാദത്തിലെത്തിയതിനും തെളിവില്ല.

(നാല്) മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോയ ചിലര്‍ അതിവാദത്തിലേക്കെത്തിയിട്ടുണ്ട് എന്നത് നേരാണ്. അത് വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി പഠിക്കാത്തതുകൊണ്ടാണ്. തഖ്‌ലീദിന്റെയും ത്വരീഖത്തിന്റെയും ശൈലിയില്‍ നീങ്ങിയപ്പോള്‍ വഴിപിഴച്ചുപോയി.

(അഞ്ച്) വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ മുജാഹിദുകള്‍ ആര്‍ക്കും അനുവാദം നല്കിയിട്ടില്ല.

ഇനി വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഏതാനും കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. സന്മാര്‍ഗ ദര്‍ശനാണ്, ഓരോ മുസ്‌ലിമും അത് പഠിക്കണമെന്ന് പറഞ്ഞുപഠിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാഹി പ്രസ്ഥാനം രംഗത്തുവന്നത്. എന്നാല്‍ 1924-ല്‍ പണ്ഡിത സഭയില്‍ വച്ച് വിശുദ്ധ ഖുര്‍ആന്‍ ദലീല്‍ (പ്രമാണം) ആക്കാന്‍  പറ്റുമോ എന്ന് സംശയിച്ചവരാണ് 1926-ല്‍ സമസ്തയുണ്ടാക്കിയത്. സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്‍പറ്റിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹത്തില്‍ ഖുര്‍ആന്‍ പഠനം വ്യാപകമാക്കിയവരാണ് മുജാഹിദുകള്‍. ഓരോരുത്തരും നാട്ടില്‍ നടന്ന് ഫത്‌വ നല്കാനല്ല പഠിപ്പിച്ചത്.

എന്നാല്‍ സമസ്തക്കാര്‍ ചെയ്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഫാതിഹ പോലും ആശയം ഗ്രഹിക്കാന്‍ പാടില്ലാത്തതാണ് എന്ന് ഫത്‌വ നല്കുകയായിരുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ പാടില്ല, അന്ധമായി അനുകരിക്കാനേ (തഖ്‌ലീദ്) മതത്തില്‍ അനുവാദമുള്ളൂ എന്ന് അവര്‍ ജനങ്ങളെ പഠിപ്പിച്ചു. തങ്ങള്‍ ശാഫിഈ മദ്ഹബിന്റെ അനുകര്‍ത്താക്കള്‍ (മുഖല്ലിദുകള്‍) മാത്രമാണെന്നവര്‍ സ്വയം പരിചയപ്പെടുത്തി.

എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വതന്ത്രമായി പഠിക്കണമെന്നാഹ്വാനം ചെയ്ത മുജാഹിദുകളെ തോല്പിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഇജ്തിഹാദ് നടത്തുകയായിരുന്നു സമസ്തക്കാര്‍ ചെയ്തത്. അല്പം പിറകോട്ട് പോകാം. ലോകത്ത് ഒരു മുഫസ്സിറും പറയാത്ത ദുര്‍വ്യാഖ്യാനങ്ങളുടെ ഘോഷയാത്രയായിരുന്നു ഈ മുഖല്ലിദുകള്‍ നടത്തിയത്. വബ്തഗൂ ഇലൈഹില്‍ വസീല (5:35) എന്ന ആശയത്തിലെ വസീലാ എന്നത് രൂപം തിരിഞ്ഞു കാണുന്ന ദവാതുകളാണെന്ന് വ്യാഖ്യാനിച്ച് വിഗ്രഹാരാധനയ്ക്ക് തെളിവാക്കിയത് സമസ്ത. അല്പം കഴിഞ്ഞു ഫല്‍ മുദബ്ബിറാതി അംറാ (79:5) എന്ന ആയത്ത് മരിച്ചുപോയവരുടെ ആത്മാക്കള്‍ ലോകം നിയന്ത്രിക്കുമെന്ന് ദുര്‍വ്യാഖ്യാനിച്ചു. 1982 ആയപ്പോഴേക്ക് വസ്അല്‍ മന്‍ അര്‍സല്‍നാ (43:45) എന്ന ആയത്ത് പരേതാത്മാക്കളെ വിളിച്ചുതേടാന്‍ തെളിവായി അവതരിപ്പിച്ചു (കൊട്ടപ്പുറം സംവാദം). 2014-ല്‍ കോടമ്പുഴ എത്തിയപ്പോഴാണ് ലാതഖൂലൂ റാഇനാ വഖൂലൂ ഉന്‍ദ്വുര്‍നാ (2:104) എന്ന ആയത്ത് മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ തെളിവാക്കി. ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് കളിച്ചതിന് എത്രയെത്ര ഉദാഹരണങ്ങള്‍! ഇതെല്ലാം ചെയ്ത സമസ്തക്കാര്‍ പറയുന്നു, വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ പറഞ്ഞതിനാല്‍ മുജാഹിദുകള്‍ തീവ്രവാദികളായി എന്ന്!!

വിശുദ്ധ ഖുര്‍ആന്‍ 'സ്വതന്ത്രമായി വ്യാഖ്യാനിച്ചവര്‍' വേറെയും ഉണ്ട്. ഇനില്‍ ഹുക്മു ഇല്ലാലില്ലാഹി (12:47,60) എന്ന ആയത്തുകള്‍ മതരാഷ്ട്ര വാദത്തിന് തെളിവാക്കിയവരും വജാഹിദൂ ഫീ സബീലില്ലാ (22:73) തുടങ്ങിയ ആയത്തുകള്‍ ശാന്ത സമൂഹത്തില്‍ സായുധ സംഘട്ടനത്തിനുള്ള തെളിവാക്കിയവരും ഇവിടെയുണ്ട്. എന്നാല്‍ മുജാഹിദുകള്‍ ഏതെങ്കിലും ആയത്തുകള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ വ്യാഖ്യാനങ്ങള്‍ നല്കി ജനങ്ങളെ വഴി തെറ്റിച്ചിട്ടില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിച്ച ഒറ്റപ്പെട്ട പണ്ഡിതന്മാരെ തിരുത്തിയിട്ടേ ഉള്ളൂ മുജാഹിദുകള്‍.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കാലമേറെ ചെന്നപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാത്ത ചില പാവം പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ചില തത്പര കക്ഷികള്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് വഴി തെറ്റിക്കാന്‍ ശ്രമിച്ചത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പേരില്‍ ആയിരുന്നു. എന്നാല്‍ അതും കണ്ടെത്തി തിരുത്തിയത് മുജാഹിദ് പണ്ഡിതന്മാര്‍ തന്നെയായിരുന്നു. ഈ വസ്തുതകളെല്ലാം വിസ്മരിച്ചുകൊണ്ട് കലക്കു വെള്ളത്തില്‍ ഞെളിഞ്ഞിരുന്ന് മീന്‍ പിടിക്കാന്‍ സമസ്ത നേതാക്കള്‍ നെയ്‌തെടുത്ത വല വെറും എട്ടുകാലി വിലയാണ്. അത് ചുരുട്ടിവെച്ചേക്കുകയാണ് നല്ലത്.   



അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ശബാബ് • Shabab
22-07-2016

ആത്മീയ തീവ്രതയുടെ അടിയൊഴുക്കുകള്‍ | സുഫ്‌യാന്‍ അബ്ദുസ്സത്താര്‍



വിശ്വാസം ഒരു ഉന്മാദമായി മാറുകയും അത് ജീവിക്കുന്ന സമൂഹത്തിനും നാടിനും അപകടമാകുന്ന വിധത്തില്‍ ഒരു മഹാമാരിയാവുകയും ചെയ്യുമ്പോള്‍ ഇടപെടലുകള്‍ അനിവാര്യമാകുന്നു. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും പൊതു സമൂഹവും സലഫിസം എന്ന സംജ്ഞക്ക് പുറകിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി കേരളത്തിലെ പൊതു മണ്ഡലത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു മതവിഭാഗത്തിന്റെ പേരില്‍ കര്‍ക്കശവും ഇരുട്ട് നിറഞ്ഞതുമായ പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍, അതൊരു ചെറിയ വിഭാഗത്തില്‍ നിന്നാണെങ്കില്‍ പോലും ആശങ്കയുണ്ടാക്കുന്നതാണ്. വിശേഷിച്ചും, കേരള മുസ്‌ലിംകളെ പൊതുമണ്ഡലത്തിലേക്ക് ആനയിക്കുകയും സമൂഹത്തിന്റെ പൊതുധാരയുടെ ഭാഗമായി അവരെ നിലയുറപ്പിക്കാന്‍ സജ്ജമാക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന് ശേഷമാണ് പുതിയ സവിശേഷതകള്‍ ഉണ്ടായത് എന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ മുമ്പും പല മതവിഭാഗങ്ങളിലും ഉള്‍പ്പിരിവുകളുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ പൊതുമണ്ഡലത്തെ അതൊന്നും കാര്യമായി ബാധിച്ചിരുന്നില്ല. കാരണം, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് മുസ്‌ലിംകള്‍ക്ക് ദിശാബോധവും നവോത്ഥാന ത്വരയും ചലനാത്മകതയും സംഭാവന നല്കിയ ഒരു പ്രസ്ഥാനത്തിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴാണല്ലോ അത് പൊതുസമൂഹത്തെ കൂടി ബാധിക്കുന്നതായി മാറുക. യമനിലെ ദമ്മാജ് കേന്ദ്രീകരിച്ചുള്ള സലഫി പ്രസ്ഥാനം 'ദമ്മാജ് സലഫിസം' എന്ന പേരില്‍ അറിയപ്പെടുക സ്വാഭാവികമാണ്. സുഊദി ഗവണ്‍മെന്റുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ദമ്മാജില്‍ ദാറുല്‍ ഹദീസ് സ്ഥാപിതമാകുന്നത്. എന്നാല്‍, ഗള്‍ഫ് സലഫിസം എന്ന വിവക്ഷയില്‍ വരുന്ന എല്ലാ നവസലഫി ധാരകളും (ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും) ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അനാരോഗ്യ പ്രവണതകള്‍ക്ക് ഇടയാക്കുന്നുണ്ട്. സുഊദി, യമന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗള്‍ഫ് സലഫിസത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകള്‍, ഇന്ത്യ പോലെയുള്ള വിവിധ മതവിശ്വാസികള്‍ 'സഹോദര' തുല്യതയോടെ ജീവിക്കുന്ന ഒരു രാജ്യത്തിന് അനുപേക്ഷണീയമല്ല.   അതില്‍ യമന്‍ സലഫിസം മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്.

യമന്‍ സലഫിസവും ഐസിസും

ഈയിടെ കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ യമന്‍ സലഫിസത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍, അവര്‍ ഐസിസില്‍ ചേരാന്‍ വേണ്ടി രാജ്യം വിട്ടുപോയെന്നാണ് പല മാധ്യമങ്ങളും ആദ്യഘട്ടത്തില്‍ ഒട്ടും സ്ഥിരീകരണമില്ലാതെ തന്നെ റിപ്പോര്‍ട്ട് ചെയ്തത്. ഐസിസിലേക്കല്ല, ആത്മീയ ജീവിതം സ്വപ്നം കണ്ട് മതേതര രാജ്യത്ത് നിന്നുള്ള രക്ഷപ്പെടലാവാനാണ് സാധ്യത കൂടുതലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ ദമ്മാജ് സലഫിസവും ഐസിസും കൂട്ടിക്കുഴക്കുന്ന സ്ഥിതി വിശേഷമുണ്ടായി. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും രണ്ടിനെയും പരസ്പരം ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചത്. രണ്ടിനെയും രണ്ടായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ കൃത്യമായ ബോധവത്കരണവും പ്രതിരോധവും സാധ്യമാകൂ. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത്, മതത്തിന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് രൂപപ്പെട്ട ഹിംസാത്മകമായ ആള്‍ക്കൂട്ടമാണ് ഐസിസ്. അത് തീവ്രവാദവുമാണ്. ഇതര മതസ്ഥര്‍, സ്ത്രീകള്‍, ജിഹാദിന് വേണ്ടി പുറപ്പെടാത്തവര്‍ തുടങ്ങിയവരോടുള്ള ഐസിസിന്റെ സമീപനം ആയുധങ്ങള്‍ കൊണ്ടാണ്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ അസ്ഥിരത പടര്‍ത്തുന്ന ഐസിസിന് ജൂത സയണിസ്റ്റ് ലോബികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് സത്യമായിരുന്നാലും ഇല്ലെങ്കിലും, ഐസിസ് മുസ്‌ലിംകളെയോ മുസ്‌ലിം രാഷ്ട്രങ്ങളെയോ സഹായിക്കുന്നതിന് വേണ്ടി രൂപം കൊണ്ടതല്ല എന്ന് തീര്‍ത്തു പറയാന്‍ സാധിക്കും.

മുസ്‌ലിം സംഘടനകളെല്ലാം കക്ഷിത്വത്തിന് (ഹിസ്ബിയ്യ) വിധേയമായിരിക്കുന്നുവെന്നും അത് കൊണ്ട് സംഘടനകളും കക്ഷികളും ഇസ്‌ലാമിക വിരുദ്ധമാണെന്നും വാദിക്കുന്നവരാണ് യമന്‍ സലഫികള്‍. അരാജകവാദത്തിന്റെ ഈ അംശങ്ങളാവാം യുവാക്കളെ അതിലേക്ക് ആകര്‍ഷിക്കുന്നത്. അറബി അറിയുന്ന പണ്ഡിതന്മാര്‍ മാത്രമേ പ്രബോധനം (ദഅവത്ത്) നടത്താന്‍ പാടുള്ളൂവെന്നും പ്രവാചക ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ അനുധാവനം ചെയ്യണമെന്നുമാണ് അവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സാകിര്‍ നായികിന്റെയും ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഇവര്‍ എതിര്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കാണാതായവരില്‍ ചിലര്‍ സാകിര്‍ നായികിന്റെ അനുയായികളാണെന്ന മാധ്യമറിപ്പോര്‍ട്ടുകളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. സാകിര്‍ നായികിന്റെ പ്രബോധനരീതിയോട് വിയോജിപ്പുള്ളവരാണവര്‍. സാകിര്‍ നായികിന് നീതി ലഭ്യമാക്കണം എന്ന് മതേതരമായ ഒരു സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും തെറ്റാണത്രെ. കാരണം, ഇസ്‌ലാമികേതരമായ ഒരു സര്‍ക്കാറിനോട്, ഇസ്‌ലാമികേതരമായ ഒരു നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്നതും അതിന് വേണ്ടി സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ നടത്തുന്നതും തിന്മയില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി വരുമെന്നാണ്, സാകിര്‍ നായികിന് വേണ്ടിയുള്ള പ്രചരണകാലത്തെ നവസലഫികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പറഞ്ഞിരുന്നത്. ഇസ്‌ലാമുമായി ബന്ധമില്ലാത്ത വിചിത്രവും യുക്തിരഹിതവും ബഹുസ്വരതയുടെ ആണിക്കല്ല് ഇളക്കുന്നതുമായ ഇത്തരം പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.

പ്രവാചകന്‍ ഉപജീവനത്തിനായി ആടിനെ വളര്‍ത്തിയിരുന്നത് കൊണ്ട്, നവസലഫികള്‍ അതില്‍ പുണ്യം കല്‍പിക്കുകയും അത് ജീവിത മാര്‍ഗമായി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പൊതുവെ അരാഷ്ട്രീയ സ്വഭാവമുള്ള യമന്‍ സലഫിസത്തിലെ പണ്ഡിതന്മാര്‍ എല്ലാം തന്നെ ഐസിസിന്റെ കടുത്ത വിമര്‍ശകരാണ്. ആട് വളര്‍ത്തലൊന്നും ഐസിസിന്റെ അജണ്ടയേ അല്ല. ഐസിസിനെയും നവസലഫി വാദങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കിയെങ്കില്‍ മാത്രമേ, മാധ്യമങ്ങളുടെ ഇസ്‌ലാമോഫോബിയയുടെ അകമ്പടി നില്ക്കുന്ന സമീപനത്തെയും മുസ്‌ലിംകള്‍ പൊതു മണ്ഡലത്തിലിടപെടുന്ന സാമൂഹ്യവിഭാഗമായി മാറേണ്ടതിന്റെ ആവശ്യകതയേയും തിരിച്ചറിയാനാകൂ. ഇല്ലെങ്കില്‍, ഇസ്‌ലാമോഫോബിയയുടെ ആനൂകൂല്യം പറ്റിപ്പിടിച്ച് യാഥാസ്ഥിതിക ആശയങ്ങള്‍ സമൂഹത്തില്‍ വേരോട്ടമുണ്ടാക്കും.

സലഫിവാദങ്ങളും കേരള മുസ്‌ലിംകളും

ആട് മേച്ചും കൃഷി ചെയ്തും മുന്നോട്ട് പോകുന്ന ആത്മീയാനുരാഗികളെ വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.  ഹിമാലയ സാനുക്കളിലും മലമുകളിലും സന്ന്യസിക്കാന്‍ പോകുന്ന ഹിന്ദുസഹോദരങ്ങളുണ്ട്. സമാനമായി, യമനിലേക്ക് പോകുന്നവരെയും കണ്ടുകൂടെ എന്നും അതവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ എന്നുമാണ് ചോദ്യത്തിന്റെ പൊരുള്‍. ഇന്ത്യ എന്ന രാജ്യം തങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമല്ല എന്നോ ഇവിടെ താമസിക്കുന്നവരുടെ മതജീവിതം പൂര്‍ണമാകില്ല എന്നോ സ്ഥാപിച്ചുകൊണ്ടല്ല ഹിമാലയത്തിലേക്ക് 'പലായനം' ചെയ്യുന്നത്. എന്നാല്‍ നവസലഫി വാദങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ അവ ചെന്നെത്തുന്നത് ഇന്ത്യയില്‍ മുസ്‌ലിമിന് ജീവിതമേ സാധ്യമല്ല എന്ന തീര്‍പ്പിലേക്കാണ്. ഇവിടുത്തെ വ്യവസ്ഥകളെ അംഗീകരിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തോട് നീതി പുലര്‍ത്താത്തവരും സലഫി ധാരക്ക് പുറത്തുമാണെന്ന് നവസലഫിസം പഠിപ്പിക്കുന്നു.

മുസ്‌ലിമിന്റെ വിശ്വാസം പൂര്‍ണമാവുന്നതിന്റെ ഭാഗമാണ് ഇസ്‌ലാമിക രാജ്യങ്ങളിലേക്കുള്ള പലായനമെന്ന അധ്യാപനം കേരളത്തില്‍, ഇന്ത്യയില്‍, മറ്റ് ഇസ്‌ലാമികേതര രാജ്യങ്ങളില്‍ വസിക്കുന്ന മുഴുവന്‍ മുസ്‌ലിംകളെയും പ്രതിസന്ധിയിലാക്കുന്നതാണ്. ജീവിക്കുന്ന രാജ്യത്തോടുള്ള അവരുടെ കൂറ് ഇസ്‌ലാമിക വിരുദ്ധമാണെന്നുള്ള അധ്യാപനം ബഹുസ്വര സമൂഹത്തിന്റെ കെട്ടുറപ്പിന് വിള്ളലാഴ്ത്തുകയും, മറ്റ് സമുദായങ്ങളില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. പ്രമാണങ്ങളെയും ഇസ്‌ലാമിക ജീവിതത്തെയും അടുത്തറിയാത്ത ഭൗതിക വിദ്യഭ്യാസം നേടിയവര്‍ കാപട്യത്തിന്റെ മനസ്സുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഇത് ക്രമേണയെങ്കിലും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ താളം തെറ്റിക്കുന്നതാണ്.

എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിന്റെ രീതിശാസ്ത്രത്തെയാണ് മന്‍ഹജുസ്സലഫ് (പൂര്‍വികരുടെ മാര്‍ഗം) എന്നു പറയുന്നത്. പ്രവാചകന് ശേഷം വിവിധ കക്ഷികളും ചിന്താധാരകളും ഖുര്‍ആനിനെയും ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്തപ്പോഴാണ് എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചനകളുണ്ടായത്. എന്നാല്‍ ഗള്‍ഫ് സലഫികള്‍ സലഫി രീതിശാസ്ത്രം എന്ന പേരില്‍ അവതരിപ്പിക്കുന്നത് പ്രമാണത്തിന്റെ തെറ്റായ വായനകളാണ്. ആ വ്യാഖ്യാനങ്ങളൊക്കെ തന്നെയും ഇസ്‌ലാമിന്റെ സൗന്ദര്യാത്മകതയെ നിരാകരിക്കുന്നതും സാമൂഹിക മുന്നേറ്റങ്ങളില്‍ നിന്ന് പിറകോട്ട് വലിക്കുന്നതുമാണ്.

ഹദീസ് നിരൂപണശാസ്ത്രത്തിന്റെ ഭാഗമായി ദുര്‍ബലവും സ്വീകാര്യവുമായ ഹദീസുകളെ വേര്‍തിരിക്കുന്ന അല്‍ ജര്‍ഹു വത്തഅ്ദീല്‍, ബിദ്അത്തുകള്‍ അനുഷ്ഠിക്കുന്നവരെ അകറ്റിനിര്‍ത്താന്‍ ആവശ്യപ്പെടുന്ന ഹജ്‌റുല്‍ മുബ്തദിഅ്, വിശ്വാസികളോടും അല്ലാത്തവരോടും വര്‍ത്തിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന അല്‍വലാഉ വല്‍ ബറാഅ് എന്നീ മൂന്ന് കാര്യങ്ങളാണ് സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്പര്യങ്ങളെന്ന് അവര്‍ തന്നെ പറയുന്നു. ഇതില്‍ ബിദ്അത്തുകാരോടുള്ള സമീപനവും ഇസ്‌ലാമേതര വിശ്വാസികളോടുള്ള സമീപനവും ഏറെ വിമര്‍ശനാര്‍ഹവും സാമൂഹ്യക്രമത്തില്‍ സ്വാധീനം ചെലുത്തുന്നതുമാണ്. ഈ രണ്ട് കാര്യങ്ങള്‍ക്കും 'പ്രാമാണികമായ പിന്തുണ' നേടിയെടുക്കലാണ് അല്‍ ജര്‍ഹു വത്തഅ്ദീല്‍ ചെയ്യുന്നത്. നൂറ്റാണ്ടുകളിലൂടെ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ ഭാഗമായി മാറിയ ഉസ്വൂലുല്‍ ഹദീസിനെയും (ഹദീസ് നിദാനശാസ്ത്രം) ഉസ്വൂലുത്തശ്‌രീഇനെയും (മതവിധികളുടെ നിര്‍ധാരണം) സങ്കുചിത വ്യാഖ്യാനങ്ങള്‍ക്കുള്ള പ്രതലമാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അല്‍വലാഉ വല്‍ ബറാഅ്

അല്‍ വലാഅ് എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹബന്ധങ്ങളും അല്‍ ബറാഅ് എന്നാല്‍ അവിശ്വാസികളോടുള്ള ബന്ധങ്ങളുമാണ് വിവക്ഷിക്കുന്നത്. 'അവിശ്വാസികളോടുള്ള ബന്ധം' എന്നതിനേക്കാള്‍ അതില്‍ നിന്ന് എങ്ങനെയൊക്കെ മാറിനില്ക്കണം എന്നാണ് ഇതില്‍ ആലോചിക്കുന്നത്. അല്‍ ബറാഅ് എന്ന വാക്കിനര്‍ഥം തന്നെ മാറിനില്‍ക്കല്‍, മുക്തമാകല്‍ എന്നൊക്കെയാണ്. ഈ പഠനവും അതിന്റെ പ്രയോഗികരൂപവും ഇസ്‌ലാമിക പ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനവും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തുള്ള സങ്കുചിത ചിന്തകളുമാണ്. അതാവട്ടെ, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ താല്പര്യത്തിന് വിരുദ്ധവും ലോകര്‍ക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരുമാണ്. സുഊദി പണ്ഡിതനായ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ അല്‍ വലാഉ വല്‍ബറാഇന്റെ നിയമങ്ങള്‍ പാലിക്കാത്തവരുടെ പത്ത് സ്വഭാവങ്ങള്‍, പ്രത്യേകതകള്‍ എണ്ണിപ്പറയുന്നുണ്ട്. അവിശ്വാസികള്‍ക്കിടയില്‍ താമസിക്കല്‍, തങ്ങളുടെ ദീനിനെ സംരക്ഷിക്കുന്നതിന് വേണ്ടി മുസ്‌ലിം രാജ്യത്തേക്ക് പലായനം ചെയ്യാതിരിക്കല്‍, ക്രിസ്തുവര്‍ഷം അഥവാ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിച്ചുള്ള തിയ്യതി കുറിക്കല്‍, ഇസ്‌ലാമികമല്ലാത്ത ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള അല്‍ വലാഉ വല്‍ബറാഅ് അവശേഷിക്കുന്നില്ല. അവര്‍ സലഫിധാരയില്‍ നിന്നും പുറത്ത് പോയിരിക്കുന്നു എന്നാണ് ശൈഖ് ഫൗസാന്‍ വിശദീകരിക്കുന്നത്. അമുസ്‌ലിംകളെ 'സഹോദരാ' എന്ന് അഭിസംബോധന ചെയ്യുന്നത് നിഷിദ്ധമാണെന്നാണ് ശൈഖ് സ്വാലിഹ് അല്‍ ഉസൈമീന്‍ നല്‍കുന്ന ഫത്‌വ. അതുകൊണ്ട് തന്നെ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന സാധാരണ ഗതിയില്‍ പറയുന്ന പ്രയോഗങ്ങള്‍ പോലും ഇവര്‍ക്ക് അരോചകമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കാനോ മിശ്രവിദ്യാഭ്യാസം അനുസരിച്ച് പഠനം നടത്താനോ പാടുള്ളതല്ല.

ഇസ്‌ലാമികേതര രാജ്യത്ത് സമ്പൂര്‍ണ പൗരനായി ജീവിക്കാന്‍ പറ്റാത്ത രൂപത്തില്‍ മതതത്വങ്ങളെ വ്യാഖ്യാനിച്ച പണ്ഡിതനാണ് സയ്യിദ് മൗദൂദി. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ക്ക് അധികാര രാഷ്ട്രീയത്തിന്റെ ചുവ കൂടി ഉണ്ടായിരുന്നെങ്കില്‍ നവ സലഫി വാദങ്ങള്‍ക്ക് അധികാരം നേടേണ്ട മാര്‍ഗം പ്രബോധനം മാത്രമാണ്. അതിനാകട്ടെ, അധികാരം സ്ഥാപിക്കല്‍ ബാധ്യതയോ മുന്‍ഗണനയോ ആകുന്നുമില്ല. രാജ്യം ഇസ്‌ലാമികമല്ലെങ്കില്‍ പലായനം ചെയ്യുക എന്ന പോംവഴിയാണ് സലഫികള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കമുണ്ടാക്കുകയും ഇവിടെ ജീവിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും സാമൂഹികമായ പിന്മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. കേവലമായ ആത്മീയ വാദമെന്നോ വൈയക്തികമായ താല്പര്യത്തിന് പുറത്തുള്ള വ്യക്തിസ്വാതന്ത്യമെന്നോ പറഞ്ഞ് അവഗണിക്കാന്‍ കഴിയാത്ത വിധം ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഈ വാദങ്ങള്‍ ചെയ്യുന്നത്.

ഒരു ചെറുവിഭാഗം അമുസ്‌ലിംകളോട് സഹകരിക്കാതെയും ബഹുസ്വരമായ നിലപാടുകള്‍ സ്വീകരിക്കാതെയും ജീവിക്കുന്നത് കൊണ്ട് എന്താണ് അപകടമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതി കുറിക്കലിനെ എതിര്‍ക്കുന്നതും അമുസ്‌ലിംകളെ സഹോദരാ എന്ന് വിളിക്കുന്നതിന് പകരം സുഹൃത്തെ എന്ന് വിളിക്കുന്നതും കൊണ്ട് എന്ത് അപകടമാണ് ഈ ബഹുസ്വര സമൂഹത്തിന് ഉണ്ടാവുക എന്നും ചിന്തിക്കുന്നവരുണ്ടാകാം. അവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാത്ത കാലത്തോളം അവരെ എതിര്‍ക്കുന്നതെന്തിനെന്ന ചോദ്യം നിങ്ങളില്‍ ഉയരുന്നുണ്ടെങ്കില്‍, ജനാധിപത്യവും ബഹുസ്വരതയും ആന്തരികവത്കരിച്ച സാമൂഹികാവസ്ഥയാണ് പ്രസ്തുത ചോദ്യത്തിന്റെ സ്രോതസ്സ്. ആ ഉറവിടത്തില്‍ മണ്ണിട്ട് മൂടാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെയും നിസാരമായ കാര്യങ്ങളാണെങ്കില്‍ എന്തുകൊണ്ട് പ്രമാണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ സഹിതം അവയെ വിലക്കേണ്ട ആവശ്യമുണ്ടായി എന്നൊരു മറുചോദ്യവും അവശേഷിക്കുന്നുണ്ട്. സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍ എന്തുകൊണ്ട് ഈ രൂപത്തിലുള്ള വിലക്കുകള്‍ സ്ഥാനം പിടിച്ചു എന്നതും ഗൗരവമുള്ള ചോദ്യമാണ്. ഒരു ബഹുസ്വര സമൂഹത്തിന്റെ സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്പ് സാധ്യമാകുന്നത് ചെറിയ കാര്യങ്ങളെന്ന് നാം വിശ്വസിക്കുന്ന ഇത്തരം പങ്കുവെപ്പുകളിലൂടെയാണ്. ഈ പങ്കുവെപ്പുകളെ ഇല്ലാതാക്കുകയും ഏകശിലാത്മകമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നത്, കേരള മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമാണ്.     


ശബാബ് • Shabab
22-07-2016

Tuesday, July 19, 2016

തൗഹീദ്: കണിശമായ വിശ്വാസം കലര്‍പ്പറ്റ ആരാധന | അബ്ദുല്‍അലി മദനി


അക്രമിയും സ്വേച്ഛാധിപതിയുമായ ഒരു രാജാവിന് സദ്‌വൃത്തനായൊരാളെ കാരാഗൃഹത്തിലിടാന്‍ കഴിയും. നന്മയുടെ സാക്ഷാല്‍ക്കാരത്തിനായി നിലകൊണ്ട അയാള്‍ ജയിലിലും ധിക്കാരിയായ രാജാവ് സുഭിക്ഷതയനുഭവിച്ച് സര്‍വതന്ത്രസ്വതന്ത്രനായി പുറത്തും കഴിച്ചുകൂട്ടുന്ന അവസ്ഥ ഇഹലോകജീവിതത്തില്‍ നാം കാണുന്നു. ഇതു നീതിയല്ലെങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം എവിടെ നിന്ന് നല്കുമെന്ന് ചോദിച്ചാല്‍ കുയുക്തികള്‍ പറഞ്ഞ് മനുഷ്യരെ വളച്ചെടുക്കാന്‍ പാടുപെടുന്നവരാണ് യുക്തിവാദികള്‍. അവര്‍ പദാര്‍ത്ഥങ്ങള്‍ക്കപ്പുറമുള്ള എല്ലാറ്റിനെയും നിരാകരിക്കുന്നു. ഇതൊന്നും ഉറപ്പായ പ്രമാണങ്ങളുടെയടിസ്ഥാനത്തിലല്ല. മറിച്ച്, ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നതിലൂടെയാണ്. ആയതിനാല്‍ ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധ്യനില്ല) എന്ന വചനം ഇത്തരം വാദഗതികളുടെ മുനയൊടിക്കുന്ന ഒരായുധവും കൂടിയാണ്. സൂര്യനെയും ചന്ദ്രനെയും ആപേക്ഷികമായി വലുതാണെന്നും മെച്ചപ്പെട്ടവയാണെന്നും കരുതി അവയെ ആരാധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നതിതാണ്: ''അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക. നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.'' (വി.ഖു 41:37)

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ