Wednesday, June 1, 2016

ബറാഅത്ത് രാവ് താല്പര്യവും വിവക്ഷയും | പി കെ മൊയ്തീന്‍ സുല്ലമി


പാപത്തില്‍ നിന്നും മുക്തമാകുന്ന രാവ് എന്നാണ് ബറാഅത്ത് രാവ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരു മൊല്ല വീട്ടില്‍ വന്ന് യാസീന്‍ പാരായണം ചെയ്തതിനു ശേഷം ഒരു പ്രാര്‍ഥന ചൊല്ലിയാല്‍ വീട്ടുകാരന്റെ ആ വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന അന്ധവിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ നമ്മുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരണമെങ്കില്‍ പാപം ചെയ്ത വ്യക്തി തന്നെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും പിന്നീട് പ്രസ്തുത തെറ്റിലേക്ക് മടങ്ങാതിരിക്കുകയും സല്‍കര്‍മങ്ങള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കണമെന്ന് ഖുര്‍ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ തെറ്റുകള്‍ സഹജീവികളായ മനുഷ്യരോടാണെങ്കില്‍ അവരും നമുക്ക് പൊറുത്തുതരികയും നമ്മുടെ പാപം പൊറുക്കാന്‍ അല്ലാഹുവോട് തേടുകയും ചെയ്യേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ബറാഅത്ത് രാവ് സങ്കല്പത്തിനും അതിലെ പ്രത്യേക അനുഷ്ഠാനങ്ങള്‍ക്കും യാതൊരു തെളിവുമില്ല. ശാഫിഈ മദ്ഹബുകാരാണെന്ന് അവകാശപ്പെടുന്നവരാണ് ഈ രാവാചരണം നടത്തുന്നത്. എന്നാല്‍ ഇതിന് മദ്ഹബിന്റെ പിന്‍ബവുമില്ല.

ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ ബറാഅത്ത് രാവിനെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ശാഫിഈ മദ്ഹബുകാരുടെ മുഫ്തിയായ ഇബ്‌നുഹജറുല്‍ ഹൈതമി(റ) ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും ശാമുകാരായ ചില താബിഉകള്‍ (സ്വഹാബത്തിന് ശേഷം വന്നവര്‍) മതത്തില്‍ നിര്‍മിച്ചുണ്ടാക്കിയതാണ് എന്നാണ് പറയുന്നത്. ''ശാമുകാരായ താബിഉകളില്‍ പെട്ട ചിലര്‍ ശഅ്ബാന്‍ പാതിരാവിനെ ആദരിക്കുകയും അന്ന് ആരാധനകളില്‍ മുഴുകുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും ശരി അവര്‍ നിര്‍മിച്ചുണ്ടാക്കിയ അനാചാരങ്ങളാണ് ജനങ്ങള്‍ ആ രാവില്‍ പിന്നീട് തുടര്‍ന്നുപോന്നിട്ടുള്ളത്. അവരതിന്ന് സ്വഹീഹായ രേഖകള്‍ അവലംബിച്ചുകൊണ്ടല്ല പ്രവര്‍ത്തിച്ചുവന്നിട്ടുള്ളത്. അവരതിന് അവലംബിച്ചത് യഹൂദി കഥകളാണ്. ഈ വിഷയത്തില്‍ ഇമാം ശാഫിഈ(റ)യുടെയും ഇമാം മാലിക്കിന്റെയും(റ) മറ്റുള്ളവരുടെയും അഭിപ്രായം അപ്രകാരമാണ്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ യാതൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ലാത്തതിനാല്‍ ആ രാവില്‍ നടത്തുന്ന എല്ലാ കര്‍മങ്ങളും അനാചാരമാണ്.'' (ഫതാവല്‍കുബ്‌റാ 2:80)

ഇബ്‌നുഹജറുല്‍ ഹൈതമിയുടെ ഈ വിഷയത്തില്‍ വന്ന മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക: ''ശഅ്ബാന്‍ പാതിരാവിന്റെയും ഈ രാവിന്റെയും (മിഅ്‌റാജ്‌രാവ്) ശ്രേഷ്ഠതകളെക്കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും അടിസ്ഥാനമില്ലാത്ത നുണകളാണ്.'' (ഫതാവല്‍ കുബ്‌റാ 1:184)

ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതകളെക്കുറിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ''ഈ ഹദീസുകളും ദുര്‍ബലമായ പരമ്പരകളോട് കൂടിയുള്ളതാണ്. ഒന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു അബീസുബ്‌റയും രണ്ടാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഹജ്ജാജുബ്‌നു അര്‍ത്വഅതും മൂന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു ലുഹൈഅതും ഉണ്ട്.'' (കിതാബുല്‍ ബാഇസ് പേജ് 131)

ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: 'ഇബ്‌നുവല്ലാഹ്, സൈദുബ്‌നു അസ്‌ലമില്‍ (റ) നിന്ന് ഇപ്രകാരം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മതനേതാക്കളോ കര്‍മശാസ്ത്രപണ്ഡിതന്മാരോ ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലും ഞങ്ങള്‍ കണ്ടിട്ടില്ല. മറ്റുള്ള രാവുകളെക്കാള്‍ അതിന് യാതൊരു ശ്രേഷ്ഠതയും അവര്‍ കല്പിക്കുകയും ചെയ്തിരുന്നില്ല. ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദാസന്മാരേ, ഹദീസുകള്‍ നിര്‍മിക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഒരു റിപ്പോര്‍ട്ട് നുണയാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് ദീനില്‍ നിന്നു പുറത്താണ്.'' (കിതാബുല്‍ ബാഇസ് പേജ് 127).

മേല്‍ പറഞ്ഞ പണ്ഡിതന്മാരുടെ പ്രസ്താവനകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് ശഅ്ബാന്‍ പാതിരാവില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥനകളും നമസ്‌കാരങ്ങളും പകലില്‍ അനുഷ്ഠിക്കുന്ന നോമ്പും അടിസ്ഥാന രഹിതങ്ങളായ അനാചാരങ്ങളില്‍ പെട്ടതാകുന്നു എന്നാണ്. അതേയവസരത്തില്‍ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതിനെ ഇസ്‌ലാം നിരോധിച്ചിട്ടില്ല. നബി(സ) യും സഹാബത്തും ഖദ്വാ ആയിട്ടുള്ള നോമ്പുകള്‍ നോറ്റുവീട്ടാറുണ്ടായിരുന്നത്. മിക്കപ്പോഴും ശഅ്ബാനിലായിരുന്നു. ആ വിഷയത്തില്‍ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഇവിടെ പണ്ഡിതന്മാര്‍ അനാചാരമാണെന്നു പ്രസ്താവിച്ചത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിന് അഥവാ ബറാഅത്ത് രാവിന് നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യേകമായ നോമ്പിനെയും നമസ്‌കാരത്തെയും പ്രാര്‍ഥനകളെയും സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ വന്ന ഇബ്‌നു തൈമിയ്യ(റ)യുടെ പ്രസ്താവന ഇപ്രകാരമാണ്: ''എന്നാല്‍ ശഅ്ബാന്‍ പാതി ദിനത്തില്‍ ഒറ്റപ്പെട്ട് ആചരിക്കുന്ന നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല. അത് വെറുക്കപ്പെട്ടതാണ്. അന്ന് ഒരാഘോഷമാക്കിക്കൊണ്ട് പ്രത്യേകം മോടി കൂട്ടി ഭക്ഷണമുണ്ടാക്കലും അടിസ്ഥാനരഹിതമായ അനാചാരത്തില്‍ പെട്ടതാണ്'' (ഇഖ്തിദ്വാഉ സ്വിറാത്തില്‍ മുസ്തഖീം 2:138).

ശഅ്ബാന്‍ പാതിരാവിന്റെ അനാചാരങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് പ്രസ്തുത രാവിലാണെന്നത് അബദ്ധം രേഖപ്പെടുത്തിയവരുണ്ട്. ജലാലൈനി തഫ്‌സീറില്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.'' (ദുഖാന്‍ 3). ''അഥവാ ലൈലതുല്‍ഖദ്‌റില്‍, അല്ലെങ്കില്‍ ശഅ്ബാന്‍ പാതിരാവില്‍'' (ജലാലൈനി 2:562).

ജലാലൈനി തഫ്‌സീര്‍ ഇവിടെ ചെയ്തത്, അനുഗൃഹീത രാവായ ലൈലതുല്‍ ഖദ്‌റിനെ, ശഅ്ബാന്‍ പാതിരാവാണെന്ന് സംശയിക്കുകയാണ്. യഥാര്‍ഥത്തില്‍ ശഅ്ബാനും ഖുര്‍ആന്‍ അവതരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുസ്‌ലിം ലോകം അംഗീകരിക്കുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ മുഴുവന്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും പ്രസ്താവനകള്‍ ശ്രദ്ധിക്കുക. ഇമാം നവവി(റ) പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണ് എന്ന ചില മുഫസ്സിറുകളുടെ അഭിപ്രായം തെറ്റാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നാം അതിനെ അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ ലൈലതുല്‍ ഖദ്‌റില്‍ ഇറക്കിയിരിക്കുന്നു.'' (6:245).

ഇമാം ഇബ്‌നുകസീര്‍ പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന് ഇക്‌രിമയെപ്പോലെ വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ പ്രമാണങ്ങളില്‍ നിന്ന് വളരെ വിദൂരമാണ്. ഖുര്‍ആന്‍ അവതരിപ്പിച്ചത് റമദ്വാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.'' (4:137)

ഇമാം റാസി പറയുന്നു: ''അല്ലാഹു അനുഗൃഹീതരാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശഅ്ബാന്‍ പാതിയിലെ രാവാണെന്നു പറഞ്ഞവര്‍ അതിന് തെളിവ് ഉദ്ധരിച്ചതായി ഞാന്‍ കണ്ടിട്ടില്ല.'' (തഫ്‌സീറുല്‍ കബീര്‍ 7:316)

ഇമാം ഖുര്‍തുബി പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം റമദ്വാനിലാകുന്നു എന്ന് അല്ലാഹു അറിയിച്ചിരിക്കന്നു'' (ഖുര്‍ത്വുബി 16:127, 128). അഹ്‌ലുസ്സുന്നയുടെ സമുന്നതരായ പണ്ഡിതന്മാര്‍ ഈ വാദത്തെ എതിര്‍ത്തിട്ടുണ്ട്.
ചുരുക്കത്തില്‍ ബറാഅത്ത് രാവ് എന്ന രാവും പ്രസ്തുത രാവില്‍ നടത്തപ്പെടുന്ന ആരാധനാ കര്‍മങ്ങളും ഇബ്‌നുഹജറുല്‍ ഹൈതമിയും ഇമാം അബൂശാമയും ഇബ്‌നു തൈമിയ്യ(റ)വും രേഖപ്പെടുത്തിയതുപോലെ അനാചാരങ്ങളില്‍ പെട്ടതാണ്. ഖുര്‍ആനിന്റെ അവതരണം ലൈലതുല്‍ ഖദ്‌റിലാണ് എന്ന വിഷയം മുസ്‌ലിം ലോകത്ത് ഇജ്മാഅ് (ഏകാഭിപ്രായം) ഉള്ള വസ്തുത
യാണ്.          

ശബാബ് വാരിക
2016 മെയ് 20

1 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Home of Wellness said...


learning quran is easy as now our academy offers quran learning online for all age groups so visit onlinequranlessons

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ